ഏലത്തിന് വൻ വിലത്തകർച്ച; ഒരു വർഷത്തിനിടെ പകുതിയിൽ താഴെ
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഏലക്കായ വിലയിൽ വൻ ഇടിവ്. കിലോഗ്രാമിന് 600-750 രൂപയാണു നിലവിലെ വില. ഒരു വർഷത്തിനിടെ വില പകുതിയിൽ താഴെയായതോടെ കർഷകർ വൻ പ്രതിസന്ധിയിലായി. ഉൽപാദനച്ചെലവിന്റെ പകുതി പോലും വിൽപനയിലൂടെ ലഭിക്കുന്നില്ലെന്നാണു പരാതി.1500 രൂപയെങ്കിലും ലഭിച്ചാലേ പിടിച്ചുനിൽക്കാൻ കഴിയൂ.
കഴിഞ്ഞ വർഷം ജനുവരിയിലെ ശരാശരി വില 1700 രൂപയായിരുന്നു. കോവിഡ് വ്യാപനത്തിനു മുൻപ് 2200 രൂപ വരെയുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ശനിയാഴ്ച ഇടുക്കി കട്ടപ്പനയിലെ വില 600-750 രൂപ മാത്രം. 2019 ഓഗസ്റ്റ് മൂന്നിന് കട്ടപ്പന പുറ്റടി സ്പൈസസ് പാർക്കിൽ നടന്ന ഇ–ലേലത്തിൽ 7000 രൂപ ലഭിച്ചിരുന്നു. ഏലം വില റെക്കോർഡിട്ട വർഷമായിരുന്നു അത്.
ഉൽപാദനം കൂടിയതിനാൽ, സ്പൈസസ് ബോർഡിന്റെ ഇ–ലേലത്തിൽ ഏലക്കായ വൻതോതിൽ എത്തുന്നു. ഒരു ദിവസം 2 ഇ-ലേലമാണ് നടക്കുന്നത്. ഇതിനായി ഒരു ലക്ഷം കിലോ വരെയാണു വ്യാപാരികൾ എത്തിക്കുന്നത്.
കുരുമുളകിനും ഗ്രാമ്പൂവിനും വില കൂടി
ചുക്കിന്റെ വില കിലോയ്ക്ക് കഴിഞ്ഞ വർഷം ആദ്യം കട്ടപ്പന കമ്പോളത്തിൽ 270 രൂപയായിരുന്നത് ശനിയാഴ്ച 160 രൂപയായി. കുരുമുളകിന് 330 രൂപയായിരുന്നത് 502 രൂപയായി.
ഗ്രാമ്പൂ 560 രൂപയായിരുന്നത് 660 രൂപയായി. വടകര കമ്പോളത്തിൽ പച്ചത്തേങ്ങയുടെ മൊത്ത വില (കിലോയ്ക്ക്) ശനിയാഴ്ച 29.50 രൂപയായിരുന്നു, ചില്ലറ വില 30 രൂപയും. കൊപ്ര വില രാജാപ്പുരിന് (ക്വിന്റലിന്) 17,900 രൂപയും ഉണ്ട കൊപ്രയ്ക്ക് 15,750 രൂപയും കൊട്ടത്തേങ്ങയ്ക്ക് 12,000 രൂപയുമായിരുന്നു ശനിയാഴ്ചത്തെ വില.
English Summary: Big drop in cardamom prices