ADVERTISEMENT

സി.എസ്.അജയൻ (പ്രതിഭാഗം അഭിഭാഷകൻ)

ബിഷപ് പ്രതിയായ കേസിൽ പരാതിക്കാരിയായ കന്യാസ്ത്രീയുടെ വിശ്വാസ്യത കോടതിയിൽ തെളിയിക്കാൻ കഴിഞ്ഞില്ല. അതാണ് പീ‍ഡനം സംബന്ധിച്ച പരാതി നിലനിൽക്കാതിരുന്നത്. 100% വിശ്വസിക്കാവുന്ന ‘സ്റ്റെർലിങ് വിറ്റ്നസ്’ ആയി കോടതിയിൽ തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല.

∙ കന്യാസ്ത്രീ നൽകിയ പരാതിയെ സാധൂകരിക്കുന്ന സാഹചര്യ തെളിവുകളും രേഖാപരമായ തെളിവുകളും ഇല്ലായിരുന്നു.

∙ പരാതി നൽകിയ കന്യാസ്ത്രീ താമസിക്കുന്ന മഠത്തിന്റെ പൂർണമായ മേലധികാരി ആണ് ബിഷപ് ഫ്രാങ്കോ എന്നതു തെളിയിക്കാൻ സാധിച്ചില്ല. വിവിധ സന്യാസ സഭാംഗങ്ങളുടെ അധികാരികൾ അവരുടെ മേലധികാരികളാണ്. കന്യാസ്ത്രീ താമസിക്കുന്നതു ബിഷപ്പിന്റെ അധികാര പരിധിയായ ജലന്തറിനു പുറത്താണ്.

∙ പരാതിക്കാരിയായ കന്യാസ്ത്രീയുടെ അടുത്ത ബന്ധുവും നോയിഡയിൽ താമസക്കാരിയുമായ അധ്യാപിക കന്യാസ്ത്രീക്ക് എതിരെ മദർ ജനറലിനു അയച്ച ഇമെയിൽ സന്ദേശം പ്രതിഭാഗം കോടതിയിൽ ഹാജരാക്കി. ഇത് പ്രതിഭാഗത്തിന്റെ വാദങ്ങൾക്ക് ശക്തമായ തെളിവായി.

∙ മെഡിക്കൽ കോളജ് ആശുപത്രിയിലെ മെഡിക്കൽ പരിശോധനാ റിപ്പോർട്ടിൽ പിന്നീട് വരുത്തിയ തിരുത്തലും കോടതിയിൽ പ്രതിഭാഗം ചോദ്യം ചെയ്തു.

∙ പ്രോസിക്യൂഷൻ ഭാഗത്ത് വിസ്തരിച്ച 39 സാക്ഷികളും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയിട്ടും ഈ മൊഴികൾ എല്ലാം കളവാണെന്നു തെളിയിക്കാൻ പ്രതിഭാഗത്തിനു കഴിഞ്ഞു.

കേസ് അട്ടിമറിച്ചു: ജിതേഷ് ജെ. ബാബു (സ്പെഷൽ പ്രോസിക്യൂട്ടർ)

എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ശിക്ഷ ലഭിക്കുമെന്ന് തന്നെയാണു കരുതിയത്. കേസ് അട്ടിമറിക്കപ്പെട്ടു. വിധിയിൽ എന്താണ് സംഭവിച്ചതെന്നു പറയാനാകില്ല. വിധിപ്പകർപ്പ് വിശദമായി പഠിച്ച ശേഷം പ്രതികരിക്കും. വിധിയിൽ പ്രോസിക്യൂഷന് കനത്ത നിരാശയാണ്.

വിധിയിൽ ആശങ്കയെന്ന് സതീദേവി; ഞെട്ടിച്ചെന്ന് രേഖ ശർമ

കോഴിക്കോട് ∙ പീഡന കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ തെളിവുകളെല്ലാമുണ്ടായിട്ടും വിധി എതിരായത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ടെന്നു സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി പറഞ്ഞു.

വിധി ഞെട്ടലുണ്ടാക്കിയെന്നും പരാതിക്കാരിയായ കന്യാസ്ത്രീ അപ്പീൽ നൽകണമെന്നും ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖ ശർമ ട്വിറ്ററിൽ പറ‍ഞ്ഞു. കമ്മിഷൻ കന്യാസ്ത്രീക്കൊപ്പമാണെന്നും അവർ എഴുതി.

Content Highlight: Bishop Franco Mulakkal case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com