ചൈന: പിണറായി പറഞ്ഞത് പാർട്ടി ലൈൻ
Mail This Article
തിരുവനന്തപുരം ∙ സാമ്രാജ്യത്വത്തെ എതിർക്കാൻ ചൈനയ്ക്കു കഴിയുന്നുണ്ടോ? ചൈനയ്ക്കേ അതിനു കഴിയൂ എന്ന് എസ്.രാമചന്ദ്രൻ പിള്ള പറഞ്ഞപ്പോൾ ചൈന പര്യാപ്തമല്ലെന്ന് പാർട്ടി കോൺഗ്രസ് രേഖ ഉദ്ധരിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ തിരുത്തിയത്. ചൈനാ വിഷയത്തിൽ പിബി അംഗങ്ങൾ രണ്ടു നിലപാടു പരസ്യമാക്കിയതോടെ സിപിഎമ്മിനു പാർട്ടി കോൺഗ്രസിൽ ഇക്കാര്യത്തിൽ പൊതുനിലപാട് വ്യക്തമാക്കേണ്ടി വരും.
പിബി അംഗവും സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണനും ഈയിടെ ചൈനയെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. ചൈനയെ ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങൾ വളഞ്ഞിട്ടാക്രമിക്കുന്നു എന്നായിരുന്നു പരിദേവനം.
സാമ്രാജ്യത്വ ശക്തിയെന്ന നിലയ്ക്ക് അമേരിക്കയെ എക്കാലവും സിപിഎം എതിർത്തു പോന്നതു മറുപക്ഷത്തു ചൈനയെ നിർത്തിക്കൊണ്ടാണ്. ചൈനയിലെ വികസനം, ഉൽപാദനക്ഷമത എന്നിവയ്ക്കെല്ലാം ഇന്ത്യയിലെ പാർട്ടി വലിയ പ്രചാരണം നൽകിയിരുന്നു. ചൈനയിലെ ഏകാധിപത്യവും അഴിമതിയും പാർട്ടി വേദികളിലെങ്കിലും വിമർശിക്കാൻ അടുത്ത കാലത്തു മാത്രമാണു സിപിഎം ധൈര്യം കാട്ടിയത്.
കോഴിക്കോട് പാർട്ടി കോൺഗ്രസിലെ ചർച്ചയും ആ നിലയ്ക്കുണ്ടായതാണ്. ചൈനയെ മാത്രം മുൻനിർത്തി സാമ്രാജ്യത്വത്തെ എതിർക്കാൻ കഴിയില്ലെന്നും ചൈന അമേരിക്കയ്ക്കു പറ്റിയ എതിരാളിയായി മാറുന്നില്ലെന്നും ഒരു സോഷ്യലിസ്റ്റ് രാജ്യത്തിന്റെ ദൗത്യം ആ നിലയ്ക്കു നിർവഹിക്കുന്നില്ലെന്നും പാർട്ടി വിലയിരുത്തി. ആ നിലപാടിൽ തന്നെയാണ് ഇപ്പോഴും പാർട്ടി. അതിനാൽ പിണറായി പറഞ്ഞതു തന്നെയാണു പാർട്ടി ലൈൻ. അതിനു മാറ്റം വരണമെങ്കിൽ കണ്ണൂരിലെ പാർട്ടി കോൺഗ്രസിൽ ഈ വിഷയത്തിൽ ചർച്ച നടക്കണം.
English Summary: Pinarayi Vijayan stand on China