സഹകരണ സംഘങ്ങളിൽനിന്ന് സംഭാവന: ഖേദം പ്രകടിപ്പിച്ച് സിപിഎം
Mail This Article
ആലപ്പുഴ ∙ സിപിഎം ജില്ലാ സമ്മേളനത്തിനു സഹകരണ സംഘങ്ങളിൽനിന്നു സംഭാവന വാങ്ങുമെന്നു ജില്ലാ കമ്മിറ്റിയുടെ സർക്കുലറിൽ രേഖപ്പെടുത്തിയതിൽ ജില്ലാ സെക്രട്ടറി ആർ.നാസർ ഖേദം പ്രകടിപ്പിച്ചു. സാമ്പത്തിക സ്ഥിതിയനുസരിച്ച് സഹകരണ സ്ഥാപനങ്ങളിൽനിന്നു 10,000 മുതൽ 25,000 രൂപ വരെ പിരിച്ചെടുക്കണമെന്നായിരുന്നു ഏരിയ കമ്മിറ്റികൾക്കു നൽകിയ നിർദേശം.
രാഷ്ട്രീയ കക്ഷികളുടെ സമ്മേളനങ്ങൾക്കു ഫണ്ട് നൽകാൻ സഹകരണ സംഘങ്ങൾക്ക് അധികാരമില്ലെന്നിരിക്കെ സെക്രട്ടറിയുടെ നിർദേശം പുറത്തുവന്നതു വിവാദമായിരുന്നു. ഇതേത്തുടർന്നാണു ഖേദം അറിയിച്ച് കുറിപ്പു പുറത്തിറക്കിയത്.
സഹകരണ സംഘങ്ങളിൽ നിന്നു സംഭാവന വാങ്ങുന്നതു സംബന്ധിച്ച് ഏരിയ കമ്മിറ്റികൾക്കു നൽകിയ അറിയിപ്പിൽ അവ്യക്തതയുണ്ടായിരുന്നുവെന്നാണു വിശദീകരണം. സംഘങ്ങളിലെ പാർട്ടി അനുഭാവികളായ കോ–ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) അംഗങ്ങളുടെയും ഭരണ സമിതി അംഗങ്ങളുടെയും സംഭാവന സ്വീകരിക്കാനാണു തീരുമാനം. സമ്മേളനത്തിന്റെ സ്മരണികയ്ക്കു സഹകരണ സ്ഥാപനങ്ങളുടെ പരസ്യം സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. അതിനെ തെറ്റായി വ്യാഖ്യാനിച്ചെന്നാണ് കുറിപ്പിൽ പറയുന്നത്.
സഹകരണ സംഘങ്ങളിൽ നിന്നു സംഭാവന വാങ്ങുന്ന രീതി പാർട്ടിക്കില്ല. ഏരിയ കമ്മിറ്റികൾക്കു നൽകിയ സർക്കുലർ പിൻവലിച്ചിട്ടില്ലെന്നും ജില്ലാ കമ്മിറ്റി യോഗം ചേരുമ്പോൾ അവ്യക്തത നീക്കുമെന്നും നാസർ പറഞ്ഞു.
English Summary: CPM apologises regarding circular to collect money from co-operative groups