മൃതദേഹം കൊണ്ടുപോകാൻ മുളയുടെ സ്ട്രെച്ചർ: ആവർത്തിക്കരുതെന്ന് മനുഷ്യാവകാശ കമ്മിഷൻ
Mail This Article
കൊല്ലം ∙ ആംബുലൻസ് കിട്ടാത്തതു മൂലം മൃതദേഹം ശ്മശാനത്തിൽ എത്തിക്കാൻ മുളകൾ ഉപയോഗിച്ചു താൽക്കാലിക സ്ട്രെച്ചർ ഉണ്ടാക്കിയതു പോലുള്ള സംഭവങ്ങൾ പരിഷ്കൃത സമൂഹത്തിനു കളങ്കമാണെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ.
മാനവികതയ്ക്കു നിരക്കാത്ത ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സംവിധാനമൊരുക്കാൻ കലക്ടർമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും ചീഫ് സെക്രട്ടറി നിർദേശം നൽകണമെന്നും കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദേശം നൽകി.
തെന്മല കോളനി നിവാസി കറുപ്പുസ്വാമിയുടെ ഭാര്യ ശ്വാസതടസ്സം മൂലം മരിച്ച മല്ലികാമ്മയുടെ മൃതദേഹം ശ്മശാനത്തിൽ എത്തിക്കാൻ ആംബുലൻസ് ലഭിക്കാതിരുന്നതിനെ തുടർന്നു മുള ഉപയോഗിച്ചു നിർമിച്ച സ്ട്രെച്ചറിൽ ആണു മൃതദേഹം ശ്മശാനത്തിൽ എത്തിച്ചത്.
കോവിഡ് ഒന്നാംതരംഗ സമയത്തായിരുന്നു സംഭവം. ഇതു ചൂണ്ടിക്കാട്ടി മനുഷ്യാവകാശ പ്രവർത്തകൻ മുജീബ് റഹ്മാൻ നൽകിയ പരാതി പരിശോധിച്ചാണ് കമ്മിഷന്റെ നിർദേശം.
സംഭവത്തെക്കുറിച്ചു ജില്ലാ പൊലീസ് മേധാവിയിൽ നിന്നു കമ്മിഷൻ റിപ്പോർട്ട് വാങ്ങിയിരുന്നു. കുളത്തൂപ്പുഴ, തെന്മല പ്രദേശങ്ങളിൽ കോവിഡ് പടർന്നു പിടിച്ച കാലത്താണു മല്ലികാമ്മ മരിച്ചതെന്നു റിപ്പോർട്ടിൽ പറയുന്നു. രോഗികളെയും കൊണ്ടു തിരുവനന്തപുരം, പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രികളിൽ പോയിരുന്ന ആംബുലൻസുകൾ യഥാസമയം ലഭിച്ചില്ല.
മൃതദേഹം ഏറെനേരം സംസ്കരിക്കാതിരിക്കുന്നതു ശരിയല്ലാത്തതു കൊണ്ടാണ് ആംബുലൻസ് എത്തുന്നതിനു മുൻപ് സംസ്കരിക്കാൻ തീരുമാനിച്ചത്. മൃതദേഹം ശ്മശാനത്തിലേക്കു കൊണ്ടുപോകാൻ മുള കൊണ്ടു താൽക്കാലിക സ്ട്രെച്ചർ നിർമിച്ചെന്ന വിവരം ലഭിച്ചയുടൻ സ്ഥലം എസ്ഐ താൽക്കാലിക സ്ട്രെച്ചർ ലഭ്യമാക്കിയതായും റിപ്പോർട്ടിൽ പറയുന്നു.
English Summary: Human Rights Commission on bamboo stretcher for taking dead body