ADVERTISEMENT

തിരുവനന്തപുരം ∙ കോവിഡ് വ്യാപനം അതിരൂക്ഷമായ തിരുവനന്തപുരം ജില്ല ഏറ്റവുമധികം നിയന്ത്രണമുള്ള ‘സി’ വിഭാഗത്തിലായി. ആശുപത്രികളിൽ കഴിയുന്ന രോഗികളിൽ 25 ശതമാനത്തിലേറെ പേർ കോവിഡ് ബാധിതരാകുമ്പോഴാണ് ആ ജില്ല ‘സി’യിൽ ഉൾപ്പെടുക. ‘സി’ വിഭാഗത്തിൽ ഉൾപ്പെടുന്ന ആദ്യ ജില്ലയാണ് തിരുവനന്തപുരം.

ജില്ലയിൽ തിയറ്ററുകൾ, സ്വിമ്മിങ് പൂളുകൾ, ജിമ്മുകൾ തുടങ്ങിയവ അടച്ചു. സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, മത, സാമുദായിക പരിപാടികൾ അനുവദിക്കില്ല. മതപരമായ ആരാധനകൾ ഓൺലൈനായി മാത്രം; വിവാഹം, മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 പേർ. 10, 12 ക്ലാസുകളും ബിരുദ, പിജി അവസാന സെമസ്റ്റർ ക്ലാസുകളും ഓഫ്‌ലൈനായി നടത്താം. മറ്റു കോളജ് ക്ലാസുകളും പ്ലസ് വൺ ക്ലാസുകളും ഇന്നുമുതൽ ഓൺലൈനിലേക്കു മാറും. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ ബയോ ബബ്ൾ മാതൃകയിലാണു പ്രവർത്തിക്കുന്നതെങ്കിൽ നിയന്ത്രണങ്ങൾ ബാധകമല്ല.

കൂടുതൽ ജില്ലകളിൽ രോഗവ്യാപനമെന്ന സൂചന നൽകി പത്തനംതിട്ട, കൊല്ലം, തൃശൂർ, എറണാകുളം, വയനാട്, ഇടുക്കി, ആലപ്പുഴ, പാലക്കാട് ജില്ലകൾ ബി വിഭാഗത്തിലായി. ഇവിടെ പൊതുപരിപാടികളും മതപരമായ ഒത്തുചേരലുകളും നിരോധിച്ചു. ഈ ജില്ലകളിലും വിവാഹ, മരണാനന്തര ചടങ്ങുകൾക്ക് 20 പേരേ പാടുള്ളൂ.

കണ്ണൂർ, മലപ്പുറം, കോട്ടയം ജില്ലകൾ ‘എ’ വിഭാഗത്തിലാണ്. ഇവിടെ വിവാഹ, മരണാനന്തര ചടങ്ങുകളിൽ 50 പേർ വരെയാകാം. രോഗവ്യാപനം കുറഞ്ഞ കാസർകോടും കോഴിക്കോടും ഒരു വിഭാഗത്തിലും ഉൾപ്പെട്ടിട്ടില്ല. എന്നാൽ, വിവാഹങ്ങൾക്കും മറ്റും അകലം ഉറപ്പു വരുത്തണം.

ക്ലാസിൽ 40% ഹാജർ ഇല്ലെങ്കിൽ അടച്ചിടാം

തിരുവനന്തപുരം ∙ സ്കൂളുകളിലും കോളജുകളിലും തുടർച്ചയായി 3 ദിവസം വിദ്യാർഥികളുടെ ഹാജർ നില 40 ശതമാനത്തിൽ താഴെയാണെങ്കിൽ ആ സ്ഥാപനം ക്ലസ്റ്റർ ആയി കണക്കാക്കി രണ്ടാഴ്ച അടച്ചിടാൻ കോവിഡ് അവലോകന യോഗം തീരുമാനിച്ചു.

English Summary: More covid restrictions at Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com