ADVERTISEMENT

കൊച്ചി ∙ സെറിഫെഡ് നിയമന തട്ടിപ്പിനെക്കുറിച്ച് അന്വേഷിക്കണമെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പരിശോധനയ്ക്കു വിധേയമാകുന്നതു തുടക്കകാലങ്ങളിൽ നടന്ന നിയമന ക്രമക്കേടുകൾ. 1998ൽ തന്നെ ഹൈക്കോടതിയിൽ ക്രമക്കേട് ആരോപണം ഉന്നയിക്കപ്പെട്ടിരുന്നു.

1994ൽ രൂപീകൃതമായ സെറിഫെഡിൽ 2001 വരെ സർക്കാരുകൾ നോമിനേറ്റ് ചെയ്ത മാനേജിങ് ബോർഡുകൾ ആണു ഭരണം നടത്തിയത്. ഫെഡറേഷന്റെ ക്രമരഹിത പ്രവർത്തനങ്ങൾ അന്വേഷിക്കാൻ ഏജൻസിയെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് 1998ൽ തിരുവനന്തപുരം താലൂക്ക് സെറികൾചർ കോ–ഓപ്പറേറ്റീവ് സൊസൈറ്റിയിലെ ഡി.മധുസൂദനൻ ഹർജി നൽകി. വ്യവസായ സെക്രട്ടറിക്കു നിവേദനം നൽകാനും പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെങ്കിൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ മൂന്നംഗ സമിതി അന്വേഷിച്ചു സർക്കാരിനു റിപ്പോർട്ട് നൽകാനും 1999ൽ കോടതി നിർദേശിച്ചു. എന്നാൽ ഇത്തരത്തിൽ അന്വേഷണം ഉണ്ടായില്ല. ലിക്വിഡേഷൻ നീക്കവും പുനരുജ്ജീവനശ്രമവും അതിൽനിന്നുള്ള പിന്മാറ്റവും ഒക്കെയാണു പിന്നീടുണ്ടായത്.

പുനരുദ്ധാരണ നടപടികൾ മുന്നോട്ടു പോകുന്നതിനിടെ സംസ്ഥാന ബജറ്റ് വിഹിതം നിഷേധിച്ചതാണ് ഇപ്പോഴത്തെ ചെയർമാൻ വിക്ടർ ടി.തോമസ് ചോദ്യം ചെയ്തത്. സംസ്ഥാന വിഹിതം നൽകാത്തതിനാൽ കേന്ദ്ര വിഹിതം പാഴാകുന്ന സാഹചര്യത്തിലാണു കോടതിയിലെത്തിയതെന്നു വിക്ടർ ടി.തോമസ് പറഞ്ഞു. പാലക്കാട്ട് കൊക്കൂൺ മാർക്കറ്റ് രൂപീകരിക്കാനുള്ള പദ്ധതി വഴിമുട്ടി നിൽക്കുന്നു. കൊക്കൂണിൽനിന്നു പട്ടുനൂൽ ഉണ്ടാക്കുന്ന പട്ടണക്കാട്, ഉദുമ റീലീങ് യൂണിറ്റുകളുടെ നവീകരണ പദ്ധതിയും നിലച്ചു. കോടതി നിർദേശിച്ച പ്രകാരം ചീഫ് സെക്രട്ടറി രൂപീകരിക്കുന്ന സമിതിയിലാണു പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ ജീവനക്കാരായത് 271 പേർ 

സെറിഫെഡിൽ ലിക്വിഡേഷന് അനുമതി നൽകിക്കൊണ്ട് 2010 മാർച്ച് 15ൽ പുറപ്പെടുവിച്ച ഉത്തരവിൽ ജീവനക്കാരെ തദ്ദേശ വകുപ്പിലും ഗ്രാമവികസന വകുപ്പിലും ഖാദി–വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിലുമായി മാറ്റിയിരുന്നു. അസി. സെറികൾചർ ഓഫിസർമാർ (44), ഫീൽഡ് അസിസ്റ്റന്റുമാർ (154), ടൈപ്പിസ്റ്റ് (13), കോൺഫിഡൻഷ്യൽ അസി (1), മെക്കാനിക് (1), ഡ്രൈവർ (1) എന്നിങ്ങനെ 271 ജീവനക്കാർ സർക്കാർ ജീവനക്കാരായി. 

സെറിഫെഡിന്റെ സ്വത്തുക്കളും ഇക്കൂട്ടത്തിൽ കൈമാറ്റം ചെയ്തു. കൊല്ലത്തെ എളമാടും കാസർകോട്ടെ ഉദുമയിലുമുള്ള സെറികൾചർ കോംപ്ലക്സുകൾ, ഉദുമയിലും ആലപ്പുഴ പട്ടണക്കാട്ടുമുള്ള സിൽക് റീലിങ് യൂണിറ്റുകൾ ഇവയെല്ലാം കൈമാറ്റം ചെയ്യപ്പെട്ടു. 32 വാഹനങ്ങൾ ഗ്രാമവികസന കമ്മിഷണറേറ്റിനു കൈമാറി.

English Summary: Probe ordered into illegal appointments in SERIFED

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com