ADVERTISEMENT

തൃശൂർ∙ ഉയരം കുറഞ്ഞ ‌വെച്ചൂർ പശുവിനു വേണ്ടി ജീവിതം മാറ്റിവച്ച ശോശാമ്മ ഐപ്പിന് ഇപ്പോൾ രാജ്യത്തിന്റെ നെറുകയോളം ഉയരം. പത്മ പുരസ്കാരത്തിന്റെ തലപ്പൊക്കം.! കേരള കാർഷിക സർവകലാശാലയിൽ ജനറ്റിക്സ് ആൻഡ് അനിമൽ ബ്രീഡിങ് വകുപ്പുമേധാവിയായിരുന്ന ശോശാമ്മ ഐപ്പിന് വെച്ചൂർ പശുവിന്റെ സംരക്ഷണമടക്കം ചെയ്ത സേവനങ്ങൾ മാനിച്ചാണ് രാജ്യം പത്മശ്രീ നൽകി ആദരിക്കുന്നത്.

കുട്ടനാട്ടുകാരിയായ ഡോ. ശോശാമ്മ ഐപ്പ് നിരണത്തെ ബാല്യകാലത്ത് വീട്ടിലുണ്ടായിരുന്ന വെച്ചൂർ പശുക്കളുടെ പാൽ കുടിച്ച മധുര സ്മരണയിൽ ഒരു വെച്ചൂർ പശുവിനെ വളർത്താൻ നാട്ടിൽ പലയിടത്തും അന്വേഷിച്ചു. എന്നാൽ സങ്കര ഇനങ്ങളല്ലാതെ യഥാർഥ വെച്ചൂർ പശുക്കളെ കിട്ടാനില്ലെന്ന തിരിച്ചറിവ് വേദനാജനകമായിരുന്നു. ഈ അനുഭവം വിദ്യാർഥികളുമായി പങ്കുവച്ചു. ഒരുപറ്റം വിദ്യാർഥികളുടെ കൂട്ടായ്മയിലാണ് അവശേഷിക്കുന്ന വെച്ചൂർ പശുക്കളെ കണ്ടെത്തി മണ്ണുത്തി കാർഷിക സർവകലാശാലയിലെ തൊഴുത്തിൽ കൊണ്ടുവന്നു കെട്ടാനും ഇതിൽ നിന്ന് പെറ്റുപെരുകുന്ന പശുക്കളെ നാട്ടിലേക്കു തിരികെ നൽകാനുമുള്ള തീരുമാനമുണ്ടായത്.

മാസങ്ങളോളം കോട്ടയം, ആലപ്പുഴ ജില്ലകളിലെ ഗ്രാമങ്ങളിലൂടെ അലഞ്ഞു നടന്ന് ഓരോ പശുക്കളെയായി കണ്ടെത്തി. അങ്ങനെ ലഭിച്ച 8 വെച്ചൂർ പശുക്കളെ പണം കൊടുത്തു വാങ്ങി കാർഷിക സർവകലാശാലയുടെ തൊഴുത്തിൽ കെട്ടി പരിപാലിച്ചു. ഇവയിൽ നിന്ന് പെരുകിയ വെച്ചൂർ പശുക്കളുടെ എണ്ണം 5000 –6000 വരുമെന്നാണ് കണക്ക്.

ശോശാമ്മയുടെ വെച്ചൂർ പശു സംരക്ഷണം രാജ്യാന്തര തലത്തിൽ വാർത്തയാവുകയും അംഗീകാരങ്ങൾ തേടിയെത്തുകയും ചെയ്തു. ഇതിനിടെ സർവകലാശാലയിലെ ചിലർ ശോശാമ്മയ്ക്കെതിരെ തിരിയുകയും ഒറിജിനൽ വെച്ചൂർ പശു അല്ലെന്ന രീതിയിൽ പ്രചാരണം അഴിച്ചു വിടുകയും ചെയ്തു. വെച്ചൂർ പശുക്കളെ ഇല്ലായ്മ ചെയ്യാനും ചിലർ ശ്രമിച്ചതായി ഡോ. ശോശാമ്മ അടുത്തിടെ എഴുതിയ ‘വെച്ചൂർ പശു: പുനർജന്മം’ എന്ന പുസ്തകത്തിൽ പറയുന്നു.

എഡിൻബറോ സർവകലാശാല കാർഷിക സർവകലാശാലയുമായി സഹകരിച്ച് വെച്ചൂർ പശുപഠനം നടത്താൻ മുന്നോട്ടു വന്നിരുന്നു. ഇത് വെച്ചൂർ പശുവിന്റെ ജീൻ വിദേശത്തേക്കു കടത്താനുള്ള ശോശാമ്മയുടെ ഗൂഢാലോചനയാണെന്ന പേരിൽ ചിലർ കടുത്ത ആരോപണമുന്നയിച്ചു. ചില മാധ്യമങ്ങൾ അതിന്റെ ചുവടുപിടിച്ചു വാർത്തകളും നൽകിയിരുന്നു. ‘ ഭ്രാന്ത് പിടിക്കാതിരുന്നത് ആരുടെയോ പുണ്യം കൊണ്ടാണ്’ എന്നാണ് ശോശാമ്മ ആ കാലത്തെക്കുറിച്ചു പറയുന്നത്.

1980കളിൽ വെച്ചൂർ പശുവിനെ അന്വേഷിച്ചുള്ള അലച്ചിൽ പാഴായി നിരാശയിൽ മുങ്ങിയിരിക്കുമ്പോൾ വിദ്യാർഥികൾ ശോശാമ്മയോടു പറഞ്ഞിരുന്നു: ‘നമ്മൾക്കു പശുവിനെ കിട്ടും. ഇതൊരു വലിയ ചരിത്ര സംഭവമാകും’

അതെ, മുപ്പതാണ്ടുകൾക്കപ്പുറം അതൊരു ചരിത്ര സംഭവമായിരിക്കുന്നു. ഒറ്റ സങ്കടം ബാക്കി. ഭർത്താവ് ഡോ. ഏബ്രഹാം വർക്കി വിടവാങ്ങിയതിന്റെ സങ്കടം. വെച്ചൂരിനെ തപ്പാൻ ഭാര്യയോടൊപ്പം ഗ്രാമങ്ങളിലൂടെ അലയാൻ അദ്ദേഹവും ഉണ്ടായിരുന്നു. വെച്ചൂരിനെ തിരികെപ്പിടിച്ച പദ്ധതിയെന്ന ആ കയറിന്റെ അറ്റത്ത് അദ്ദേഹവും പിടിച്ചിരുന്നല്ലോ.! 

വെച്ചൂർ പശുവിനും വേദനയോടെയെങ്കിലും ആദ്യത്തെ വെച്ചൂർ പശുക്കളെ വിട്ടുതന്ന പാവപ്പെട്ട കർഷകർക്കുമുള്ള അംഗീകാരമാണ് ഈ പത്മപുരസ്കാരം. എന്നോടൊപ്പം പശുവിനെ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങിയ വിദ്യാർഥികൾ, പിന്തുണച്ച സഹപ്രവർത്തകർ. വെച്ചൂർ കൺസർവേഷൻ ട്രസ്റ്റ് അംഗങ്ങൾ, പ്രവർത്തനങ്ങളിൽ ഒപ്പമുണ്ടായിരുന്ന, ഈ സന്തോഷം പങ്കിടും മുൻപേ വിട പറഞ്ഞ ഭർത്താവ് ഡോ. ഏബ്രഹാം വർക്കി എന്നിവർക്ക് ഈ പുരസ്കാരം സമർപ്പിക്കുന്നു.

Content highlights: Dr. Sosamma Iype, Padma shri, Vechoor Cows

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com