ഏജീസ് ഓഫിസിന്റെ 55 സെന്റ് കയ്യേറി സർക്കാർ; വേലികെട്ടി ബോർഡും സ്ഥാപിച്ചു
Mail This Article
തിരുവനന്തപുരം∙ നഗരത്തിൽ വലിയശാലയ്ക്കു സമീപം പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറലിന്റെ പേരിലുള്ളതും കോടികൾ വില മതിക്കുന്നതുമായ 55 സെന്റ് ഭൂമി കയ്യേറി വിദ്യാഭ്യാസ വകുപ്പ്. ഏജീസ് ഓഫിസ് ജീവനക്കാർക്കായി ക്വാർട്ടേഴ്സ് നിർമാണം ആരംഭിക്കാനിരിക്കെയാണ് ഇവിടെ കൈറ്റ് വിക്ടേഴ്സിനു കെട്ടിടം നിർമിക്കാനായി വേലി കെട്ടിത്തിരിച്ചു വിദ്യാഭ്യാസ വകുപ്പ് ബോർഡ് സ്ഥാപിച്ചത്. ഇതുവഴി പോയ ജീവനക്കാർ അറിയിച്ചപ്പോഴാണ് ഏജീസ് ഓഫിസ് അധികൃതർ ഇക്കാര്യം അറിയുന്നത്.
സെക്രട്ടേറിയറ്റിനു സമീപത്തുള്ള ഏജീസ് ഓഫിസിന്റെ 30 സെന്റോളം ഭൂമി എംജി റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി സർക്കാർ ഏറ്റെടുത്തിരുന്നു. ഇൗ ഭൂമിക്കു പകരമായി ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വലിയശാലയിൽ 55 സെന്റ് സ്ഥലം പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറലിനു നൽകി റവന്യു വകുപ്പ് ഉത്തരവിറക്കി. 2017 ജനുവരി 30ന് ഇറക്കിയ ഉത്തരവിൽ ഈ സ്ഥലത്തിന്റെ വിപണി വിലയായി കാണിച്ചിരിക്കുന്നത് 4.75 കോടി രൂപയാണ്. തൈക്കാട് വില്ലേജിലാണു സ്ഥലം. അതേ വർഷം മാർച്ച് 21 ന് പട്ടയവും നൽകി.
എന്നാൽ, ഇതൊന്നും പരിശോധിക്കാതെ കഴിഞ്ഞ ഒക്ടോബർ 29 ന് കൈറ്റ് വിക്ടേഴ്സിനു കെട്ടിടം പണിയാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയതോടെയാണു വേലി കെട്ടിത്തിരിച്ചു ബോർഡ് സ്ഥാപിച്ചത്. ഈ ഭൂമിയിൽ സ്റ്റാഫ് ക്വാർട്ടേഴ്സ് നിർമിക്കാൻ സിഎജിയുടെ കേന്ദ്ര ഓഫിസിൽ നിന്ന് അനുമതി ലഭിച്ചിരുന്നു. തുടർനടപടികളുമായി മുന്നോട്ടു പോകുന്നതിനിടെയാണു ഭൂമി നഷ്ടപ്പെട്ട വിവരം അറിയുന്നത്. പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറലിന്റെ പേരിലാണ് ഇപ്പോൾ ഭൂമിയുടെ പട്ടയം. എന്നാൽ, വലിയശാല ഗവ.എൽപി സ്കൂളിന്റെ പേരിലാണ് ഇപ്പോഴും സ്ഥലമെന്നാണു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിലെ വാദം.
കൈറ്റ് എക്സിക്യൂട്ടീവ് ഓഫിസർ തൈക്കാട് വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രവും സംഘടിപ്പിച്ചിട്ടുണ്ട്. സർക്കാർ ആസ്തികളുടെ വിനിയോഗം ഓഡിറ്റ് ചെയ്യുന്ന സിഎജി, സർക്കാരിന്റെ ഭൂമി കയ്യേറ്റം കണ്ട് അന്തം വിട്ടിരിക്കുകയാണ്. ഭൂമി ഒഴിയണമെന്നാവശ്യപ്പെട്ടു വൈകാതെ വിദ്യാഭ്യാസ വകുപ്പിനു പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ കത്തു നൽകും. കൈറ്റ് വിക്ടേഴ്സ് അധികൃതരെ വിശദാംശങ്ങൾക്കായി ബന്ധപ്പെട്ടെങ്കിലും പ്രതികരിച്ചില്ല.
English Summary: Kerala government allotted land for Kite Victers