ADVERTISEMENT

കൊച്ചി ∙ തോക്കിനു വേണ്ടതുപോലെ ഒരുകാലത്ത് ഇന്ത്യയിൽ റേഡിയോ സെറ്റ് വാങ്ങി വാർത്തയുംപാട്ടും കേൾക്കാനും വേണമായിരുന്നു ലൈസൻസ്. പട്ടാളത്തിന്റെയും പൊലീസിന്റെയും വയർലസ് സന്ദേശങ്ങൾവരെ തരംഗം വഴിതെറ്റി റേഡിയോ സെറ്റുകളിൽ കേൾക്കാൻ കഴിഞ്ഞിരുന്ന അക്കാലത്തു രാജ്യത്ത് ആരുടെയൊക്കെ കൈകളിലാണു റേഡിയോയുള്ളതെന്ന കണക്ക് കേന്ദ്രസർക്കാരിന്റെ പക്കലുണ്ടായിരുന്നു. ഒരാളുടെ കൈവശം എത്ര റേഡിയോയുണ്ടെന്നു വരെ സർക്കാരിന് അറിയാമായിരുന്ന കാലം.

1928ലാണ് ഇന്ത്യയിൽ പൊതുവിപണിയിൽ റേഡിയോ വിൽപനയ്ക്കു വന്നത്. അന്ന് വിദേശനിർമിത റേഡിയോ വാങ്ങാൻ 600 രൂപ വരെ ചെലവാകുമായിരുന്നു. അന്നു സ്വർണത്തിന്റെ വില പവന് 18 രൂപ 35 പൈസയാണെന്ന് ഓർക്കണം. അതായത് 32 പവൻ സ്വർണത്തിന്റെ വിലയ്ക്കു തുല്യമായിരുന്നു 1 റേഡിയോ സെറ്റിന്റെ വില. പിന്നീടുള്ള വർഷങ്ങളിൽ ഇന്ത്യയിലും റേഡിയോ നിർമാണം തുടങ്ങിയതോടെയാണു ഇടത്തരക്കാർക്കും സ്വന്തമായി വാങ്ങി റേഡിയോ കേൾക്കാൻ അവസരം ലഭിച്ചത്. 1928ലെ റേഡിയോ ലൈസൻസ് ഫീസ് വർഷം 10 രൂപ വരുമായിരുന്നു. അതേ ലൈസൻസിൽ രണ്ടാമതൊരു സെറ്റുകൂടി വാങ്ങാൻ 3 രൂപ അധികം നൽകണം.

സ്വാതന്ത്ര്യം ലഭിച്ച ശേഷം 1970 ലാണു ലൈസൻസ് ഫീസ് ആദ്യമായി വർധിപ്പിച്ച് 15 രൂപയാക്കിയത്. എല്ലാവർഷവും തൊട്ടടുത്തുള്ള പോസ്റ്റോഫിസിൽ ലൈസൻസ് ബുക്ക് നേരിട്ടു ഹാജരാക്കി ഫീസ് അടച്ചു സ്റ്റാംപ് പതിപ്പിക്കണം. രാജ്യരക്ഷയെ ബാധിക്കാത്തവിധം പട്ടാളത്തിന്റെയും പൊലീസിന്റെയും സിഗ്നൽ സംവിധാനങ്ങൾ ആധുനികവത്കരിച്ചതോടെ റേഡിയോ ലൈസൻസ് എന്ന ബാധ്യത സർക്കാർ എടുത്തുകളഞ്ഞു. 1984 മുതൽ രാജ്യത്ത് ആർക്കും റേഡിയോ വാങ്ങി കേൾക്കാവുന്ന വിധത്തിൽ ബ്രോഡ്കാസ്റ്റിങ് നിയമങ്ങളിൽ മാറ്റം വരുത്തി.

ജനങ്ങളുടെ പ്രതിഷേധത്തിനു വഴിയൊരുക്കിയിരുന്ന ‘ലൈസൻസ് രാജിനു’ കാലത്തിനൊത്ത മാറ്റം വന്നു തുടങ്ങിയതോടെയാണു റേഡിയോ ലൈസൻസിനു സമാനമായ സൈക്കിൾ ലൈസൻസും ‘ശീലക്കുട’ ചൂടാനുള്ള ലൈസൻസുമൊക്കെ ഇല്ലാതായത്. അതുവരെ രാജകുടുംബങ്ങളും ബ്രിട്ടിഷ് അധികാരികളും മാത്രം ചൂടിയിരുന്ന ശീലക്കുട ഇന്ത്യയിലെ സാധാരണ പൗരനു ചൂടണമെങ്കിൽ തഹസിൽദാർ നൽകുന്ന ലൈസൻസ് പേപ്പർ വേണമായിരുന്നു. ഈ പേപ്പറുമായി എത്തുന്നവർക്കു മാത്രമാണു പണം നൽകിയാലും വിൽപന കേന്ദ്രങ്ങളിൽനിന്നു കുടകൾ ലഭിച്ചിരുന്നുള്ളൂ. ഈ ലൈസൻസ് സമ്പ്രദായവും അവസാനിച്ചതോടെയാണു രാജാധികാരത്തിന്റെ ചിഹ്നമായ ‘ഛത്രപതി’ സ്ഥാനത്തിലും ജനാധിപത്യം കാതലായ മാറ്റം വരുത്തിയത്.

English Summary: Long years ago Licence needed for Radio usage in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com