സ്വപ്നയുടെ നിയമനം; കൃഷ്ണകുമാറിനെ തള്ളി സംഘടനാ നേതൃത്വം
Mail This Article
തൊടുപുഴ ∙ എച്ച്ആർഡിഎസിന്റെ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഡയറക്ടറായി സ്വപ്ന സുരേഷ് ജോലിയിൽ തുടരുമെന്ന് പ്രോജക്ട് ഡയറക്ടർ ബിജു കൃഷ്ണനും ചീഫ് കോർഡിനേറ്റർ ജോയി മാത്യുവും അറിയിച്ചു. സ്വപ്നയുടെ നിയമനം റദ്ദാക്കിയെന്ന് ഹൈറേഞ്ച് റൂറൽ ഡവലപ്മെന്റ് സൊസൈറ്റി ഇന്ത്യയുടെ (എച്ച്ആർഡിഎസ്) മുൻ പ്രസിഡന്റ് എസ്.കൃഷ്ണകുമാറിന്റെ പ്രഖ്യാപനം ഇരുവരും തള്ളിക്കളഞ്ഞു.
എച്ച്ആർഡിഎസിന്റെ സൽപേരിനെ കളങ്കപ്പെടുത്തുന്നതിനു മാത്രം ഉദ്ദേശിച്ചുള്ളതാണ് കൃഷ്ണകുമാറിന്റെ പ്രസ്താവനയെന്നും അദ്ദേഹം ഇപ്പോൾ സംഘടനയിൽ അംഗം പോലും അല്ലെന്നും ബിജു കൃഷ്ണനും ജോയി മാത്യുവും പറഞ്ഞു. 2020 ഡിസംബർ 31ന് ചേർന്ന ജനറൽ ബോഡി യോഗം സ്വാമി ആത്മനമ്പിയെ പ്രസിഡന്റായും കെ.ജി. വേണുഗോപാലിനെ വൈസ് പ്രസിഡന്റായും അജി കൃഷ്ണനെ സെക്രട്ടറിയായും ഗായത്രി വർമയെ ജോയിന്റ് സെക്രട്ടറിയായും തിരഞ്ഞെടുത്തു. 6 മാസം മുൻപ് സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് സംഘടനയിൽ നിന്ന് കൃഷ്ണകുമാറിനെ പുറത്താക്കിയെന്നും ഇവർ പറഞ്ഞു. തന്റെ നിയമനം റദ്ദാക്കിയതായി അറിയില്ലെന്ന് സ്വപ്ന സുരേഷും പ്രതികരിച്ചു. ആദിവാസി ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സർക്കാരിതര സംഘടനയാണ് എച്ച്ആർഡിഎസ്.
ബിജെപിക്ക് ബന്ധമില്ല: സുരേന്ദ്രൻ
കോഴിക്കോട്∙ സ്വപ്ന സുരേഷ് ജോലിക്കു ചേർന്ന തൊടുപുഴയിലെ സ്ഥാപനവുമായി ബിജെപിക്ക് ബന്ധമില്ലെന്ന് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുൻ മന്ത്രി എം.എം.മണിയാണ് സ്ഥാപനത്തിന്റെ ഓഫിസ് ഉദ്ഘാടനം ചെയ്തത്. സിപിഎം പ്രവർത്തകനാണ് സ്ഥാപനം നടത്തുന്നത്. പിന്നെങ്ങനെയാണ് ബിജെപി ബന്ധമുണ്ടെന്ന് പാർട്ടി പത്രവും ചാനലും ആരോപിക്കുന്നതെന്ന് അറിയില്ല– സുരേന്ദ്രൻ പറഞ്ഞു.
English Summary: Appointment of Swapna Suresh in RSS backed NGO sparks controversy