മോൻസൻ മാവുങ്കലിനെതിരായ പോക്സോ കേസ്: വിചാരണ നടപടി തുടങ്ങി
Mail This Article
കൊച്ചി∙ വ്യാജപുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോൻസൻ മാവുങ്കലിനെതിരായ പോക്സോ കേസിൽ കോടതി വിചാരണ നടപടി തുടങ്ങി. പ്രതിക്കെതിരെ കുറ്റംചുമത്തിയ പോക്സോ കോടതി സാക്ഷികൾ വിസ്താരത്തിനു ഹാജരാകാനുള്ള സമൻസ് അയച്ചു.
പഠിക്കാൻ സഹായിക്കാമെന്നും പഠനത്തിന്റെ കൂടെ കോസ്മറ്റോളജിയും പഠിപ്പിക്കാം എന്നും വാഗ്ദാനം ചെയ്തു 17 വയസ്സുള്ള പെൺകുട്ടിയെ പ്രതി പീഡിപ്പിച്ചെന്നാണു കേസ്. ഇന്ത്യൻ ശിക്ഷാനിയമം, പോക്സോ നിയമം എന്നിവ പ്രകാരം 13 വകുപ്പുകളാണു പ്രത്യേക കോടതി മോൻസനെതിരെ ചുമത്തിയിട്ടുള്ളത്. അറസ്റ്റിലായ അന്നു മുതൽ മോൻസൻ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. വിയ്യൂരിലെ അതിസുരക്ഷാ ജയിലിൽ കഴിയുന്ന മോൻസൻ പോക്സോ കേസ് അടക്കം 16 കേസുകളിൽ പ്രതിയാണ്.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വൈ.ആർ.റസ്റ്റമാണു കേസന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ചത്. മോൻസന്റെ മാനേജരായ ജോഷി ഒന്നാം പ്രതിയായ പോക്സോ കേസിൽ മോൻസൻ രണ്ടാം പ്രതിയാണ്. എറണാകുളം പോക്സോ കോടതി ജഡ്ജി കെ. സോമനാണു പ്രതിയെ വിചാരണ ചെയ്യുന്നത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ പി.എ. ബിന്ദു ഹാജരായി.
English Summary: Monson Mavunkal pocso case trial started