ഗണേഷ് കുമാറിനെതിരെ ആയുർവേദ മെഡിക്കൽ സംഘടനകളുടെ പരാതി
Mail This Article
കൊല്ലം ∙ കെ.ബി.ഗണേഷ് കുമാർ എംഎൽഎ തലവൂർ ആയുർവേദ ആശുപത്രി സന്ദർശനത്തിനിടെ ജീവനക്കാരോട് അവഹേളനപരമായി പെരുമാറിയതിലും സംഭവം സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിലും പ്രതിഷേധിച്ചു കേരള ഗവ.ആയുർവേദ മെഡിക്കൽ ഓഫിസേഴ്സ് ഫെഡറേഷനും കേരള സ്റ്റേറ്റ് ഗവ.ആയുർവേദ മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷനും മന്ത്രി വീണാ ജോർജിനു പരാതി നൽകി.
ഭാരതീയ ചികിത്സാ വകുപ്പ് സ്ഥാപനങ്ങളിൽ ആവശ്യത്തിനുള്ള ജീവനക്കാർ ഇല്ല എന്ന വസ്തുത മനസ്സിലാക്കണം. 20 കിടക്കകൾ ഉള്ള ഒരു ആശുപത്രിയിൽ ഒരു സ്വീപ്പർ തസ്തിക മാത്രമാണു നിലവിലുള്ളത്. ഒട്ടേറെ പദ്ധതികൾ നടത്താൻ മുൻകയ്യെടുത്തു പൊതുജനാരോഗ്യ രംഗത്തു കാര്യമായ ഇടപെടൽ നടത്തിയിട്ടുള്ള തലവൂർ ആശുപത്രി സിഎംഒ മികച്ച പ്രവർത്തനം കാഴ്ച വച്ചിട്ടുള്ള വ്യക്തിയാണ്.
ശുചിമുറിയിലെ ടൈൽ ഇളകുക പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടായതു ഗുണനിലവാരം ഇല്ലാത്ത നിർമാണം മൂലമാണെന്നു മനസ്സിലാക്കാതെ ഡോക്ടറെ കുറ്റപ്പെടുത്തിയതു ശരിയായില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ എത്തിയ ഗണേഷ്കുമാർ എംഎൽഎ ശുചിത്വം ഇല്ലെന്നാരോപിച്ചു ചൂലെടുത്തു തൂത്തുവാരുകയും ജീവനക്കാരെ ശകാരിക്കുകയും ചെയ്തത്. എംഎൽഎയുടെ പെരുമാറ്റത്തിനെതിരെ ആശുപത്രിയുടെ മേൽനോട്ട ചുമതലയുള്ള ബ്ലോക്ക്-ഗ്രാമപ്പഞ്ചായത്തുകളും ജീവനക്കാരുടെ സംഘടനകളും കടുത്ത അതൃപ്തിയാണു പ്രകടിപ്പിച്ചത്.
ഡോക്ടർമാരെ അപമാനിച്ചിട്ടില്ല
∙ ‘പത്തനാപുരം തലവൂർ ആയുർവേദ ആശുപത്രിയിൽ ഡോക്ടർമാരെ അപമാനിച്ചിട്ടില്ല. ആശുപത്രിയിലെ വീഴ്ചയാണു തുറന്നുകാട്ടിയത്. നിലപാടിൽ ഉറച്ചുനിൽക്കുന്നു. റിപ്പോർട്ട് തേടിയെന്നാണ് ആരോഗ്യമന്ത്രി അറിയിച്ചത്.’ – കെ.ബി.ഗണേഷ്കുമാർ എംഎൽഎ
English Summary: Complaint against KB Ganesh Kumar