ADVERTISEMENT

തിരുവനന്തപുരം ∙ സിപിഎം സംസ്ഥാന നേതൃത്വത്തിലെ അഴിച്ചുപണി പുതിയ ചില ശാക്തിക സമവാക്യങ്ങളിലേക്കു വിരൽചൂണ്ടുന്നു. ഒരിക്കൽ അകൽച്ചയിലായിരുന്ന സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജനും പൂർണധാരണയോടെ തോളോടുതോൾ ചേർന്ന് സമ്മേളനത്തിനു നേതൃത്വം നൽകുന്നതാണു കൊച്ചിയിൽ കണ്ടത്. കോടിയേരിയുടെ പകരക്കാരനായി ഇടക്കാലത്ത് ആക്ടിങ് സെക്രട്ടറി വരെ ആയിരുന്ന എ.വിജയരാഘവനെ സംസ്ഥാന സെക്രട്ടേറിയറ്റിൽപോലും ഉൾപ്പെടുത്തിയുമില്ല.

പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഒരുമിച്ചു സംസ്ഥാന സമ്മേളനങ്ങൾക്കു നേതൃത്വം നൽകുന്നതായിരുന്നു തൃശൂർ വരെയുള്ള സമ്മേളനങ്ങളിൽ കണ്ടത്. ഇത്തവണ നയരേഖ അവതരിപ്പിച്ചുകൊണ്ട് പിണറായി മുന്നിൽത്തന്നെ ഉണ്ടായെങ്കിലും സമ്മേളന നടപടികൾക്കു നേതൃത്വം കൊടുത്തത് കോടിയേരിയും പ്രസീഡിയം ചെയർമാനായിരുന്ന ഇ.പി.ജയരാജനുമായിരുന്നു.

ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന വിജയരാഘവൻ കഴിഞ്ഞ പാർട്ടി കോൺഗ്രസിനു ശേഷമാണ് എൽഡിഎഫ് കൺവീനർ പദവി ഏറ്റെടുത്തു കേരളത്തിലേക്കു പ്രവർത്തനം മാറ്റിയത്. അതുകൊണ്ടുതന്നെ അതിനു മുൻപു തിരഞ്ഞെടുത്ത സെക്രട്ടേറിയറ്റിൽ ഉൾപ്പെട്ടില്ല. ഇത്തവണ മുൻ ആക്ടിങ് സെക്രട്ടറി, ഇടതുമുന്നണി കൺവീനർ എന്നീ നിലകളിൽ അദ്ദേഹം സെക്രട്ടേറിയറ്റ് അംഗം കൂടിയാകുമെന്ന പ്രതീതിയാണ് ഉണ്ടായത്.

കേന്ദ്രകമ്മിറ്റി അംഗമാണ് എന്നതിനാൽ സെക്രട്ടേറിയറ്റ് യോഗങ്ങളിൽ പങ്കെടുക്കാമെന്ന ന്യായീകരമാണു നൽകുന്നതെങ്കിലും കേരളത്തിലെ നേതൃനിര എന്നതു സെക്രട്ടേറിയറ്റ് തന്നെയാണ്. അതേ സെക്രട്ടേറിയറ്റിൽനിന്ന് എളമരം കരീമും എം.വി.ഗോവിന്ദനും ഒഴിവാകുകയും ചെയ്തു. കേന്ദ്രകമ്മിറ്റി അംഗങ്ങളായ കെ.കെ.ശൈലജ, കെ.രാധാകൃഷ്ണൻ എന്നിവരെ ആ ഘടകത്തിലേക്കു പരിഗണിച്ചുമില്ല. ഇവരെല്ലാവരും പാർട്ടി കോൺഗ്രസിൽ കേന്ദ്രകമ്മിറ്റി അംഗങ്ങളായി തുടരുമായിരിക്കാം. ആരെയെങ്കിലും ഒഴിവാക്കിയാൽ അവർ പിന്നീട് സംസ്ഥാന കമ്മിറ്റി അംഗങ്ങൾ മാത്രമാണ്.

a-vijayaraghavan-4
എ.വിജയരാഘവൻ

കെ.കെ.ശൈലജ, എളമരം കരീം, കെ.രാധാകൃഷ്ണൻ, എം.വി.ഗോവിന്ദൻ എന്നിവർ തലസ്ഥാനത്ത് ഉണ്ടെങ്കിലും അവെയ്‌ലബിൾ സെക്രട്ടേറിയറ്റ് യോഗങ്ങളിൽ പങ്കെടുക്കാൻ പലപ്പോഴും സമയം കണ്ടെത്തുന്നില്ലെന്ന് കോടിയേരിയുടെ പ്രവർത്തന റിപ്പോർട്ട് കുറ്റപ്പെടുത്തിയിരുന്നു. പ്രതീക്ഷിച്ച പരിഗണന അവർക്കു കിട്ടാതെപോയതു യാദൃച്ഛികമാകണമെന്നുമില്ല.

ഒന്നാം പിണറായി സർക്കാരിൽ ഇ.പി.ജയരാജനു മന്ത്രിപദം രാജിവയ്ക്കേണ്ടി വന്നത് അദ്ദേഹവും കോടിയേരിയും തമ്മിലെ ബന്ധത്തിന് ഉലച്ചിലുണ്ടാക്കിയിരുന്നു. 2 ടേമിന്റെ പേരിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടർന്ന് തലസ്ഥാനത്തുതന്നെ ജയരാജൻ എത്തുന്നതു കുറഞ്ഞു. പാർട്ടി സെന്റർ കേന്ദ്രീകരിച്ചു പ്രവർത്തിക്കണമെന്ന തീരുമാനം അദ്ദേഹം പാലിച്ചില്ല. പിണറായി തന്നെ മുൻകൈയെടുത്ത് ജയരാജന്റെ പരിഭവങ്ങൾ പറഞ്ഞുതീർത്തതിനെത്തുടർന്ന് അദ്ദേഹം തലസ്ഥാനത്തു കേന്ദ്രീകരിച്ചു തുടങ്ങുകയും ചെയ്തു. പാർട്ടി സെന്ററിൽ ജയരാജൻ കൂടുതൽ സജീവമാകുമെന്നാണു സമ്മേളനം നൽകുന്ന സൂചന.

നിലവിലെ നേതൃനിരയിൽ രൂപപ്പെടുന്ന ഈ മാറ്റങ്ങൾക്കു പിന്നാലെയാണ് 8 പുതുമുഖങ്ങൾ കൂടി സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ഭാഗമാകുന്നത്. ഇതിൽ 3 മന്ത്രിമാരും പെടുന്നു. ഇതോടെ സെക്രട്ടേറിയറ്റിലെ മന്ത്രിമാരുടെ എണ്ണം അഞ്ചായി. ഓരോ സമ്മേളനകാലം കഴിയുമ്പോഴും സെക്രട്ടേറിയറ്റ് അംഗങ്ങളുടെ ചുമതലകളിൽ മാറ്റം വരും.

പുത്തലത്ത് മാറി ശശി വരുമോ?

പുത്തലത്ത് ദിനേശൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാകുന്നതോടെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി സ്ഥാനത്തുനിന്നു മാറാൻ സാധ്യത. ആരാകും പുതിയ പൊളിറ്റിക്കൽ സെക്രട്ടറി എന്ന ചോദ്യം ഉയർന്നു തുടങ്ങി. സംസ്ഥാന കമ്മിറ്റിയിലേക്കുള്ള പി.ശശിയുടെ മടങ്ങിവരവ് അദ്ദേഹത്തിന്റെ സാധ്യതകൾ സജീവമാക്കി.

സംഘടനാരംഗത്തു കേന്ദ്രീകരിക്കുക എന്ന ലക്ഷ്യത്തോടെ സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയ സാഹചര്യത്തിൽ ദിനേശൻ മുഖ്യമന്ത്രിയുടെ ഓഫിസിൽ തുടരാനുള്ള സാധ്യത കുറവാണ്. പൊലീസുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങൾക്കും മുഖ്യമന്ത്രിയുടെ ഓഫിസ് പരിഹാരം തേടുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇ.കെ.നായനാർ മുഖ്യമന്ത്രിയായിരിക്കെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന ശശിയുടെ സേവനം പിണറായി വീണ്ടും തേടിയാൽ അദ്ഭുതപ്പെടാനില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്തു തന്നെ ശശിയെ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഭാഗമാക്കുമെന്ന സൂചനകൾ ഉണ്ടായിരുന്നു.

പിബിയിലേക്ക് വിജയരാഘവൻ?

പൊളിറ്റ്ബ്യൂറോയിൽനിന്ന് എസ്.രാമചന്ദ്രൻപിള്ള ഒഴിയുമ്പോൾ ആദ്യ പരിഗണന എ.വിജയരാഘവനെന്നാണു കരുതുന്നത്. അങ്ങനെ വന്നാൽ ഡൽഹിയിലേക്ക് അദ്ദേഹം വീണ്ടും മാറിയേക്കാം. അപ്പോൾ എൽഡിഎഫ് കൺവീനർ സ്ഥാനത്തും പുതിയ ആൾ വരാം. അതല്ല, വിജയരാഘവൻ ഇവിടെ തുടരാനാണു താൽപര്യപ്പെടുന്നതെങ്കിൽ പിബിയിലേക്ക് ഉയർത്തപ്പെടുന്നത് ആരാകും എന്നതു സംസ്ഥാനഘടകത്തിലെ ശാക്തിക സമവാക്യങ്ങളിൽ ഏറെ നിർണായകമാകും.

English Summary: Kodiyeri Balakrishnan and E.P. Jayarajan getting closer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com