ADVERTISEMENT

കൊല്ലം ∙ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കു പുറമേ ആരോഗ്യം, വ്യവസായം മുതൽ മാലിന്യ സംസ്കരണം വരെ സ്വകാര്യ മേഖലയ്ക്കു കൂടുതലായി തുറന്നു കൊടുക്കാൻ സിപിഎം തീരുമാനം. എല്ലാ നഗരസഭകളിലും പ്രധാന കേന്ദ്രങ്ങളിലും ബിഒടി അടിസ്ഥാനത്തിൽ മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭൂമി സ്വകാര്യ മേഖലയ്ക്കു കൈമാറുന്നതുമാണ് ഇതിൽ പ്രധാനം.

പാർട്ടി സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച ‘നവകേരളത്തിനുള്ള പാർട്ടി കാഴ്ചപ്പാട്’ എന്ന നയരേഖയുടെ പൂർണരൂപം ‘മനോരമ’ യ്ക്കു ലഭിച്ചു.

‘സർക്കാർ മേഖലയിലും സഹകരണ മേഖലയിലും പിപിപി മോഡലിലും സ്വകാര്യ മേഖലയിലും വൻകിട ഉന്നത വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങൾ ഉണ്ടാവണം’ എന്ന നയരേഖയിലെ ഭാഗം പുറത്തുവന്നിരുന്നു.

 ഇത് ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവയ്ക്കുകയും ചെയ്തു. ഗുരുതര സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത്, സംസ്ഥാനത്തിന്റെ താൽപര്യങ്ങൾ ഹനിക്കാത്ത വായ്പകളെ ആശ്രയിക്കണമെന്നു വിദേശ വായ്പകൾക്കുള്ള ന്യായീകരണമായി രേഖ പറയുന്നു.

 അടുത്ത 25 വർഷം കൊണ്ടു കേരളത്തിലെ ജീവിത നിലവാരം വികസിത– മധ്യവരുമാന രാഷ്ട്രങ്ങൾക്കു തുല്യമാക്കുമെന്നു രേഖയിൽ അവകാശപ്പെടുന്നു. സംസ്ഥാന സമ്മേളനം അംഗീകരിച്ച നയരേഖയിലെ പ്രധാന നിർദേശങ്ങൾ:

∙ എല്ലാ നഗരസഭകളിലും പ്രധാന കേന്ദ്രങ്ങളിലും മാലിന്യ സംസ്കരണ കേന്ദ്രങ്ങൾ ബിഒടി അടിസ്ഥാനത്തിൽ ഉണ്ടാക്കണം. അതിനു താൽപര്യപത്രം ക്ഷണിക്കണം. എല്ലാ ജില്ലകളിലും മെഡിക്കൽ വേസ്റ്റ് സംസ്കരണ കേന്ദ്രവും സ്ഥാപിക്കണം. സ്ഥലം കണ്ടെത്താൻ കലക്ടറെ ചുമതലപ്പെടുത്തണം. ഓരോ മണ്ഡലത്തിലും സുവിജ് ട്രീറ്റ്മെന്റ് പ്ലാന്റ് വേണം.

∙ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി വ്യവസായ പാർക്കുകളാക്കി മാറ്റാൻ കഴിയണം. സ്വകാര്യ വ്യവസായ പാർക്കുകളെ പ്രോത്സാഹിപ്പിക്കണം. സംസ്ഥാനത്തിനു പുറത്തുള്ള വ്യവസായികളെ കൊണ്ടുവരണം. വ്യവസായികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും നൽകുന്ന സഹായങ്ങൾ സംബന്ധിച്ചു വ്യക്തത വരുത്താൻ സമിതിക്കു രൂപം നൽകണം.

∙ മറ്റു സംസ്ഥാനങ്ങളിൽ നിന്നും രാജ്യത്തിനു പുറത്തു നിന്നും ചികിത്സയ്ക്കായി രോഗികളെ കേരളത്തിലേക്ക് ആകർഷിക്കാൻ സ്വകാര്യ മേഖലയിലും പൊതുമേഖലയിലും വൻകിട ആശുപത്രികൾ വരണം. നഴ്സിങ്– പാരാ മെഡിക്കൽ കോളജുകളും വർധിപ്പിക്കണം.

∙ പ്രവർത്തിക്കാത്ത എസ്റ്റേറ്റുകളും കയ്യൊഴിയാൻ തയാറാവുന്ന എസ്റ്റേറ്റുകളും ഏറ്റെടുത്തു പട്ടികവർഗ വിഭാഗങ്ങൾക്ക് ഭവന പദ്ധതി നടപ്പാക്കണം. വീടുവയ്ക്കാൻ നൽകുന്ന 4 ലക്ഷം രൂപ 5 ആക്കണം.

∙ നദികൾ, കായലുകൾ, അണക്കെട്ടുകൾ എന്നിവയിലെ മണൽ നീക്കം ചെയ്യുന്നതിനു ബന്ധപ്പെട്ട വകുപ്പു സെക്രട്ടറിയുടെ നേതൃത്വത്തിൽ സംവിധാനവും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മേൽനോട്ട സംവിധാനവും വേണം.

 

കുത്തിത്തിരിപ്പുകളെ നേരിടാൻ പ്രചാരണം

സിൽവർ ലൈൻ ഉൾപ്പെടെ വൻകിട പദ്ധതികൾ നടപ്പാക്കുമ്പോൾ ഉണ്ടാകാവുന്ന വിവാദങ്ങൾ നേരിടാൻ സിപിഎം. 

  ‘രാഷ്ട്രീയ കുത്തിത്തിരുപ്പുകളെ നേരിടുന്നതിനൊപ്പം ജനങ്ങളുടെ ആശങ്കകളും സംശയങ്ങളും ദുരീകരിക്കുന്നതിനു ബഹുജന വിദ്യാഭ്യാസവും പ്രചാരണവും പാർട്ടി ഏറ്റെടുക്കണം’ എന്നു രേഖ പറയുന്നു. കുടുംബശ്രീയെ എല്ലാ പാർട്ടിയിലും പെട്ടവരുടെ സ്വതന്ത്രവേദിയായി നിലനിർത്തുമ്പോൾ തന്നെ പാർട്ടി അനുഭാവികളുടെ രാഷ്ട്രീയവൽക്കണത്തിനു കൂടുതൽ ശ്രദ്ധിക്കണമെന്നും രേഖയിലുണ്ട്.

English Summary: CPM to privatize waste management

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com