ADVERTISEMENT

തിരുവനന്തപുരം ∙ 25 വർഷം കൊണ്ട് കേരളത്തെ വികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ധനമന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ അടിസ്ഥാന സൗകര്യവികസനം, ഉന്നത വിദ്യാഭ്യാസം, നൂതന കൃഷി, വ്യവസായം, ടൂറിസം എന്നിവയ്ക്കു മുൻഗണന. യുദ്ധസാഹചര്യത്തിൽ വിലക്കയറ്റം തടയുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും 2000 കോടി രൂപ നീക്കിവച്ചു. പ്രതിഷേധം തുടരുന്നുണ്ടെങ്കിലും സർക്കാരിന്റെ അഭിമാനപദ്ധതിയായ സിൽവർലൈന് ഭൂമി ഏറ്റെടുക്കാൻ 2000 കോടി അനുവദിച്ചു. അതേസമയം, ബജറ്റിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരമില്ലെന്നും ചെലവു ചുരുക്കലിനു നടപടിയില്ലെന്നും പ്രതിപക്ഷം വിമർശിച്ചു.

∙ കിഫ്ബിയിൽ നിന്ന് 200 കോടി രൂപ ലഭ്യമാക്കി പുതിയ 6 ബൈപാസുകൾ. സ്ഥലം തീരുമാനിച്ചിട്ടില്ല. 

∙ 1000 കോടി മുതൽമുടക്കിൽ 4 വ്യവസായ പാർക്കുകൾ – തിരുവനന്തപുരം–2, കൊച്ചി–1, കണ്ണൂർ–1.

∙ കെ ഫോൺ പദ്ധതി ജൂണിൽ പൂർത്തിയാക്കും.

∙ തോട്ടങ്ങളിൽ പുതിയ വിളകൾ പരീക്ഷിക്കു‍ന്നതിന് നിയമം പരിഷ്കരിക്കും.

∙ വിനോദസഞ്ചാര ചെറുവിമാനങ്ങൾ, ഹെലികോപ്റ്റർ, ഡ്രോൺ അധിഷ്ഠിത ഗതാഗതം എന്നിവയ്ക്കായി എയർ സ്ട്രിപ്പുകളുടെ ശൃംഖല.

∙ 10,000 ഇ-ഓട്ടോകൾ പുറത്തിറക്കും; ഓരോന്നിനും 25,000 – 30,000 രൂപ ഇൻസന്റീവ്; നിലവിലുള്ള ഓട്ടോകൾ ഇ–ഓട്ടോയിലേക്ക് മാറുന്നതിന് 15,000 രൂപ സബ്സിഡി.

ഭൂമിയുടെ ന്യായവിലയിൽ വർധന 10%

ഭൂമിയുടെ ന്യായവില 10% വർധിപ്പിക്കാനും ഭൂനികുതി കൂട്ടാനുമുള്ള നിർദേശങ്ങളും ബജറ്റിലുണ്ട്. പുതിയ ഡീസൽ വാഹനങ്ങൾക്കു ഹരിത നികുതി ചുമത്തി; 15 വർഷം പഴക്കമുള്ള വാഹനങ്ങൾക്കു ഹരിതനികുതി 50% കൂട്ടി. റബർ സബ്സിഡിക്ക് 500 കോടി വകയിരുത്തി; നെല്ലിന്റെ താങ്ങുവില 28.20 രൂപയായി ഉയർത്തി.

അടിസ്ഥാന ഭൂനികുതി വർധിപ്പിക്കുന്നതിനു പുറമേ ഒരു ഏക്കറിലേറെ (40.47 ആർ) ഭൂമി ഉള്ളവർക്കായി പുതിയ സ്ലാബ് ഏർപ്പെടുത്തി കൂടിയ നികുതി നിശ്ചയിക്കും. ഒരു ഏക്കറിലേറെ ഭൂമിയുള്ളവർക്ക് പ്രത്യേക സ്ലാബ് നിശ്ചയിക്കുന്നത് സംസ്ഥാനത്ത് ആദ്യമാണ്. 80 വയസ്സ് കഴിഞ്ഞ പെൻഷൻകാരുടെ ലൈഫ് മസ്റ്ററിങ് വീട്ടുപടിക്കൽ എത്തി ചെയ്യാനുള്ള നടപടി ആരംഭിക്കും. 

∙ പുതിയ ഡീസൽ വാഹനങ്ങൾക്ക് ഹരിത നികുതി; ഓട്ടോറിക്ഷ മുതൽ ഹെവി വരെ എല്ലാ ഡീസൽ വാഹനങ്ങൾക്കും ബാധകം.

∙ 15 വർഷം കഴിഞ്ഞ വാഹനങ്ങൾക്കു നിലവിൽ ചുമത്തുന്ന ഹരിതനികുതി 50% വർധിപ്പിക്കും. 

∙ 2 ലക്ഷം രൂപ വരെ വിലയുള്ള ഇരുചക്ര വാഹനങ്ങളുടെ ഒറ്റത്തവണ  നികുതി 1% വർധിപ്പിക്കും. ഒരുലക്ഷം വരെ വിലയുള്ളവയുടെ നികുതി 11ൽ നിന്ന് 12% ആകും; 1–2 ലക്ഷം രൂപ വിലയുള്ളതിന് നികുതി 12ൽ നിന്ന് 13% ആകും. 

∙ എൻജിനീയറിങ് കോളജുകൾ, പോളിടെക്നിക്കുകൾ, ഐടിഐകൾ, ആർട്സ് ആൻഡ് സയൻസ് കോളജുകൾ എന്നിവയോടു ചേർന്ന് ആധുനിക സൗകര്യങ്ങളുള്ള ചെറിയ വ്യവസായ യൂണിറ്റുകൾ, സ്റ്റാർട്ടപ്പുകൾ.

∙ കൊച്ചി ജലമെട്രോ പദ്ധതിക്കു 150 കോടി. 16 റൂട്ടുകളിലായി 38 ജെട്ടികൾ ഉൾപ്പെടെ 76 കിലോമീറ്റർ ജലപാതയുടെ വികസനത്തിനു മൊത്തം  ചെലവ് 682.01 കോടി.

∙ ഉൾനാടൻ ജലപാത പദ്ധതിക്ക് 76.55 കോടി രൂപ.

∙ കെഎസ്ആർടിസിയുടെ പുനരുജ്ജീവനത്തിന് 1000 കോടി രൂപ.

∙ ‘കെഎസ്ആർടിസി യാത്രാ ഫ്യൂവൽസ്’ എന്ന പേരിൽ പൊതുജനങ്ങൾക്ക് ഇന്ധനം നിറയ്ക്കാവുന്ന 50 പുതിയ പെട്രോൾ പമ്പുകൾ. 

∙ കെഎസ്ആർടിസി ഡീസൽ ബസുകൾ സിഎൻജി, എൽഎൻജി./ഇലക്ട്രിക്കൽ വിഭാഗത്തിലേക്കു മാറ്റാൻ 50 കോടി.

∙ ബജറ്റിലെ 7,492 കോടി രൂപയുടെ പദ്ധതികൾ കിഫ്ബി വഴി.

∙ അങ്കണവാടി വിദ്യാർഥികൾക്ക് ആഴ്ചയിൽ 2 ദിവസം പാലും 2 ദിവസം മുട്ടയും ഉൾപ്പെടുത്തും.

∙ ക്ഷേമപെൻഷൻ എല്ലാ വർഷവും 100 രൂപ വീതം കൂട്ടുകയാണ് നയമെങ്കിലും വർധിപ്പിച്ചില്ല.

∙ ശബരിമല മാസ്റ്റർപ്ലാനിന് 30 കോടി.

∙ പഴങ്ങളിൽ നിന്നു വീര്യം കുറഞ്ഞ മദ്യം; മരച്ചീനിയിൽ നിന്ന് എഥനോൾ ഉണ്ടാക്കിയും മദ്യം.

∙ 140 മണ്ഡലങ്ങളിലും സഞ്ചരിക്കുന്ന റേഷൻ കട. എല്ലാ ജില്ലകളിലും സ്കിൽ പാർക്കുകൾ

∙ ടൂറിസം മേഖലയ്ക്കായി 1000 കോടിയുടെ വായ്പ പദ്ധതി. 

∙ പട്ടിക വിഭാഗ കുടുംബങ്ങളിലെ പെൺകുട്ടികൾക്ക്  2 ലക്ഷം  വരെ വിവാഹ ധനസഹായം. 

∙ വ്യാപാരികൾക്കായി വീണ്ടും കുടിശിക തീർപ്പാക്കൽ പദ്ധതി.

നെല്ലിന്റെ താങ്ങുവില കൂട്ടി 28.20 രൂപയാക്കി; റബർ സബ്സിഡിക്ക് 500 കോടി

തിരുവനന്തപുരം ∙ സംസ്ഥാനത്തു നെല്ലിന്റെ താങ്ങുവില കിലോയ്ക്ക് 28.20 രൂപയായി ഉയർത്തി. ഇതിനായി 50 കോടി രൂപ ബജറ്റിൽ വകയിരുത്തി. അടുത്ത മാസം മുതൽ ഇതു പ്രാബല്യത്തിലാകും. സുസ്ഥിര നെൽ‍കൃഷി വികസനത്തിന് ഉൽപാദനോപാധി‍കൾക്കുളള സഹായം ഹെക്ടറിന് 5500 രൂപ നിരക്കിൽ നൽകും. നെൽവയൽ ഉടമസ്ഥർക്ക് ഹെക്ടറിന് 3000 രൂപ നിരക്കിൽ റോയൽറ്റി നൽകാൻ 60 കോടി രൂപയും ബജറ്റിൽ വകയിരുത്തി‍. റബർ വിലസ്ഥി‍ര‍ത ഫണ്ടിലേക്ക് (സബ്സിഡി) 500 കോടി രൂപ വകയിരുത്തി. കഴിഞ്ഞ വർഷവും 500 കോടി നീക്കിവച്ചെങ്കിലും കൂടുതൽ സമയവും വില 170 രൂപയ്ക്കു മുകളിലായിരുന്നതിനാൽ കാര്യമായി പണം നൽകേണ്ടിവന്നില്ല.

തോട്ടങ്ങളിൽ പുതിയ വിള: നിയമം പരിഷ്കരിക്കും

സംസ്ഥാനത്തെ തോട്ടങ്ങളിൽ പുതിയ വിളകൾ പരീക്ഷിക്കു‍ന്നതിന് തോട്ടം ഭൂമി നിയമം പരിഷ്കരിക്കും. ഭൂപരിഷ്കരണ നിയമത്തിന്റെ ലക്ഷ്യങ്ങൾ സംരക്ഷിച്ചു കൊണ്ടായിരിക്കും തീരുമാനമെടുക്കുക. പ്ലാന്റേഷൻ നിർവചനത്തിന്റെ പരിധിയിൽ ഉൾപ്പെടുന്ന റബർ, കാപ്പി, തേയില എന്നിവയ്ക്കൊപ്പം പുതിയ വിളകൾ കൂടി ചേർക്കാനാണു പദ്ധതി. 

പുതിയ 4 ഐടി ഇടനാഴികൾ

∙ ദേശീയ പാത 66നു സമാന്തരമായി 4 ഐടി ഇടനാഴികൾ: തിരുവനന്തപുരം - കൊല്ലം, എറണാകുളം - കൊരട്ടി, എറണാകുളം - ചേർത്തല, കോഴിക്കോട് - കണ്ണൂർ 

∙ നിലവിലെ ഐടി പാർക്കുകളിൽ 2 ലക്ഷം പുതിയ തൊഴിലവസരം; 5 വർഷംകൊണ്ട് ഐടി കയറ്റുമതി ഇരട്ടിയാക്കും

∙ ഐടി ഇന്റേൺഷിപ്പിന് 5000 രൂപ സർക്കാർ വിഹിതം; ഈ വർഷം 5000 പേർക്ക് 

∙ സംസ്ഥാനത്തുടനീളം 2000 വൈ-ഫൈ ഹോട്ട് സ്പോട്ടുകൾ 

ജെൻഡർ ബജറ്റ് 4,665.20 കോടി

‘ജെൻഡർ ബജറ്റി’ന്റെ അടങ്കൽ 4,665.20 കോടി രൂപയായി വർധിപ്പിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ളവർക്കും സാമൂഹിക സുരക്ഷ ഉറപ്പാക്കാനുള്ള പദ്ധതികളാണ് ജെൻഡർ ബജറ്റിൽ ഉൾപ്പെടുന്നത്. സംസ്ഥാനത്തെ ആകെ പദ്ധതി വിഹിതത്തിന്റെ 20.90% ആണ് ഇത്തവണ ജെൻഡർ ബജറ്റിനായി നീക്കിവച്ചിരിക്കുന്നത്. 4,025.4 കോടിയാണു കഴിഞ്ഞ ബജറ്റിൽ നീക്കിവച്ചിരുന്നത്. 

Content Highlight: Government of Kerala, Kerala Budget 2022, KN Balagopal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com