ADVERTISEMENT

തിരുവനന്തപുരം ∙ കെഎസ്ആർടിസിയുടെ പുനരുജ്ജീവനത്തിനായി 1000 കോടി രൂപ അനുവദിച്ചു. കോവിഡ് കാലത്തെ പ്രതിസന്ധികൾ മറികടക്കാൻ കെഎസ്ആർടിസിക്ക് ഇതുവരെ 1822 കോടി രൂപ നൽകിയെന്നും ധനമന്ത്രി പറഞ്ഞു. വിവിധ ഡിപ്പോകൾ നവീകരിക്കുന്നതിനും സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും 30 കോടി വകയിരുത്തി. 

ജിപിഎസ് സംവിധാനം, ആസ്തി, ഫ്ലീറ്റ് മാനേജ്മെന്റ് മൊഡ്യൂളുകൾ, ഇന്റലിജന്റ് ട്രാൻസ്പോർട്ട് മാനേജ്മെന്റ് സിസ്റ്റം, സിസിടിവി സ്ഥാപിക്കൽ എന്നിവയ്ക്കായി 20 കോടി രൂപയുണ്ട്. ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ‘കെഎസ്ആർടിസി യാത്രാ ഫ്യൂവൽസ്’ എന്ന പേരിൽ പൊതുമേഖലയിലെ എണ്ണക്കമ്പനികളുമായി ചേർന്ന് ജനങ്ങൾക്ക് ഇന്ധനം നിറയ്ക്കാവുന്ന 50 പുതിയ പെട്രോൾ, ഡീസൽ സ്റ്റേഷനുകൾ സ്ഥാപിക്കും. ഡീസൽ ബസുകൾ സിഎൻജി, എൽഎൻജി /ഇലക്ട്രിക്കൽ വിഭാഗത്തിലേക്കു മാറ്റുന്നതിനായി 50 കോടി അനുവദിച്ചു.

വഴിയോര കച്ചവടക്കാർക്ക് സോളർ പുഷ് കാർട്ടുകൾ

തിരുവനന്തപുരം ∙ വഴിയോര കച്ചവടക്കാർക്കു വെളിച്ചത്തിനും വൈദ്യുത ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും ബാറ്ററി സഹിതം സോളർ സംവിധാനങ്ങൾ സ്ഥാപിച്ച 100 സോളർ പുഷ് കാർട്ടുകൾ ലഭ്യമാക്കും. വനമേഖലകളിലെ വൈദ്യുതീകരിക്കാത്ത ആദിവാസി ഊരുകളിൽ 300 കിലോവാട്ട് ശേഷിയുള്ള മൈക്രോ ഗ്രിഡുകൾ സ്ഥാപിക്കും. ഇതിനായി 3 കോടി രൂപ വകയിരുത്തി. ഊർജ മേഖലയുടെ ഈ വർഷത്തെ പദ്ധതി അടങ്കൽ 1152.93 കോടി രൂപ ആയിരിക്കും. ഇതിൽ 44.44 കോടി രൂപ അനെർട്ടിന് വകയിരുത്തി.

കേരളത്തിൽ ആദ്യമായി 25 കിലോ വാട്ട് ശേഷിയുളള ഹൈഡ്രോ കൈനറ്റിക് ടർബൈൻ പ്രോജക്ട് ചിറ്റൂർ ഇറിഗേഷൻ പദ്ധതിയിലെ മൂലത്തറ ഇടതുകര കനാലിൽ സ്ഥാപിക്കും. എനർജി മാനേജ്മെന്റ് സെന്ററും കെഎസ്ഇബിയും ചേർന്നുളള ഈ പദ്ധതിയുടെ ശേഷി ഭാവിയിൽ 3 മെഗാ വാട്ടായി ഉയർത്തും. ഇത് ഉൾപ്പെടെയുളള പ്രവർത്തനങ്ങൾക്ക് എനർജി മാനേജ്മെന്റ് സെന്ററിന് 9.14 കോടി രൂപ അനുവദിച്ചു. 

കിൻഫ്ര വഴി വ്യവസായം: 332.53 കോടി

തിരുവനന്തപുരം ∙ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷൻ വഴി വ്യവസായ മേഖലയ്ക്ക് 113 കോടി രൂപയുടെ സഹായമെത്തിക്കും. കിൻഫ്ര വഴിയുള്ള വ്യവസായ പ്രവർത്തനങ്ങൾക്കായി 332.53 കോടി രൂപയും നീക്കിവച്ചു. ഈസ് ഓഫ് ഡൂയിങ് ബിസിനസ് സംരംഭങ്ങൾക്കും ഓൺലൈൻ അനുമതി സംവിധാനത്തിനുമായി കെഎസ്ഐഡിസി 14 കോടി രൂപ ചെലവിടും. മെഡിക്കൽ ഡിവൈസ് പാർക്കിന് 25 കോടി നൽകും. ഇൻക്യുബേഷൻ, ടെക് ബിസിനസ് ഇൻക്യുബേറ്റർ എന്നിവയ്ക്കു ഭൗതിക സാഹചര്യമൊരുക്കാൻ 5 കോടി രൂപയും കാസർകോട്ട് പുതിയ വ്യവസായം ആരംഭിക്കുന്നതിന് 2.5 കോടിയും അനുവദിക്കും.

ഇൻഡസ്ട്രിയൽ ഫെസിലിറ്റേഷൻ പാർക്കുകൾ

തിരുവനന്തപുരം ∙ സംസ്ഥാനത്തിന്റെ വ്യവസായ വളർച്ചയ്ക്കു സ്വകാര്യ നിക്ഷേപം ആകർഷിക്കുന്നതിനു നിലമൊരുക്കി സർക്കാർ. സ്വകാര്യ സംരംഭകർക്ക് ആവശ്യമായ സാങ്കേതിക സഹായവും സ്ഥല സൗകര്യവും നൽകുന്നതിനു പൊതുമേഖലാ സ്ഥാപനങ്ങളിൽ ഇൻഡസ്ട്രിയൽ ഫെസിലിറ്റേഷൻ പാർക്കുകൾ ബജറ്റിൽ പ്രഖ്യാപിച്ചു. 

ഓരോ പാർക്കിലും 25,000-50,000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളുമുണ്ടാകും. ഐഎഫ്പിക്കായി കിഫ്ബിക്കു കീഴിൽ 200 കോടി രൂപ കോർപസ് ഫണ്ട് വകയിരുത്തും. പൈലറ്റ് പദ്ധതി കൊല്ലത്തെ യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് ലിമിറ്റഡിൽ നടപ്പാക്കും. 

2022–23 സംരംഭക വർഷമായി പ്രഖ്യാപിച്ചു. സ്വകാര്യ വ്യവസായ പാർക്കുകൾ പ്രോത്സാഹിപ്പിക്കുന്നതിന് 20 കോടി രൂപ നീക്കിവച്ചു. കൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴി വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഗ്ലോബൽ ഇൻഡസ്ട്രിയൽ ഫിനാൻസ് ട്രേഡ് (ഗിഫ്റ്റ്) സിറ്റി പദ്ധതി നടപ്പാക്കും. ഗിഫ്റ്റ് സിറ്റി നോൺ–മാനുഫാക്ചറിങ് ക്ലസ്റ്ററായും അങ്കമാലിയിലെ ബിസിനസ് കേന്ദ്രമായും വികസിപ്പിക്കും. 144.98 ഹെക്ടർ (358.24 ഏക്കർ) ഭൂമി ഏറ്റെടുക്കുന്നതിനു കിഫ്ബി വായ്പ നൽകും. വ്യവസായ മേഖലയുടെ ആകെ ബജറ്റ് വിഹിതം മുൻ വർഷത്തെ 1058.38 കോടി രൂപയിൽ നിന്ന് 1226.66 കോടി രൂപയായി വർധിപ്പിച്ചു.

Content Highlight: Government of Kerala, Kerala Budget 2022, KN Balagopal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com