സിൽവർലൈൻ: അലൈൻമെന്റ് മാറ്റിയെന്നു തിരുവഞ്ചൂർ, രാഷ്ട്രീയക്കളിയെന്നു സജി ചെറിയാൻ
Mail This Article
തിരുവനന്തപുരം/കോട്ടയം ∙ മന്ത്രി സജി ചെറിയാന്റെ വീടിരിക്കുന്ന മുളക്കുഴ പഞ്ചായത്തിൽ സിൽവർലൈൻ അലൈൻമെന്റിൽ മാറ്റംവരുത്തിയെന്ന ആരോപണവുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. വില കുറഞ്ഞ രാഷ്ട്രീയ ആരോപണമാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണനു സാധിക്കുമെങ്കിൽ തന്റെ വീട്ടിലൂടെ സിൽവർ ലൈൻ അലൈൻമെന്റ് കൊണ്ടുവരട്ടെയെന്നും സജി ചെറിയാൻ.
സജി ചെറിയാന്റെ വീട് വഴിയുള്ള അലൈൻമെന്റ് മാറ്റിയെന്നല്ല, മുളക്കുഴ പഞ്ചായത്തിൽ അലൈൻമെന്റിൽ മാറ്റം വരുത്തിയെന്നാണു താൻ ആരോപിച്ചതെന്നും മന്ത്രി വിറളി പിടിക്കേണ്ട കാര്യമില്ലെന്നും തിരുവഞ്ചൂർ തിരിച്ചടിച്ചു.
ഒരു മന്ത്രിയുടെ ഇടപെടലിന്റെ ഭാഗമായി അലൈൻമെന്റിൽ മാറ്റംവരുത്തിയെന്നു പേരു പറയാതെ കഴിഞ്ഞ ദിവസം തിരുവഞ്ചൂർ ആരോപിച്ചിരുന്നു. സജി ചെറിയാൻ തന്റെ പേരെടുത്തു പറഞ്ഞു വെല്ലുവിളിച്ചതിനാലാണു കൂടുതൽ കാര്യങ്ങൾ പരസ്യമാക്കുന്നതെന്ന മുഖവുരയോടെ വാർത്താ സമ്മേളനത്തിൽ തിരുവഞ്ചൂർ 2 അലൈൻമെന്റ് മാപ്പുകളും പുറത്തുവിട്ടു. നേരത്തേ പ്രസിദ്ധീകരിച്ച മാപ്പും ഇപ്പോൾ കെ റെയിൽ സൈറ്റിൽ ഉള്ള മാപ്പും തമ്മിൽ വ്യത്യാസമുണ്ടെന്നു തിരുവഞ്ചൂർ ചൂണ്ടിക്കാട്ടി.
ഇതേസമയം, ആരോപണത്തോടു പരസ്യ പ്രതികരണത്തിനില്ലെന്നും എംഎൽഎ രേഖാമൂലം പരാതി നൽകിയാൽ മറുപടി നൽകുമെന്നും കെ–റെയിൽ എംഡി വി.അജിത്കുമാർ പറഞ്ഞു.
വാക് പോര് ഇങ്ങനെ:
തിരുവഞ്ചൂർ: ആദ്യത്തെ മാപ്പിൽ പാതയുടെ ഇടതു വശത്താണ് മുളക്കുഴ പഞ്ചായത്ത് ഓഫിസ്. എന്നാൽ ഇപ്പോൾ കെ–റെയിൽ വെബ്സൈറ്റിലുള്ള മാപ്പിൽ ഓഫിസ് പാതയുടെ വലതു വശത്താണ്. പഴയ മാപ്പ് ‘മെട്രോ റെയിൽ ഗൈ’ എന്ന വെബ്സൈറ്റിലുണ്ട്. അലൈൻമെന്റിൽ മാറ്റം വരുത്തിയില്ലെന്ന മന്ത്രിയുടെ അവകാശവാദം തെറ്റാണ്.
സജി ചെറിയാൻ: തിരുവഞ്ചൂർ ഇത്ര വിലകുറഞ്ഞ ആരോപണം ഉന്നയിക്കരുത്. വീടടക്കം 5 കോടി രൂപയുടെ സ്വത്ത് എനിക്കുണ്ട്. എന്റെ മരണശേഷം അതു കരുണ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റിക്കു നൽകുമെന്നു നേരത്തേ പ്രഖ്യാപിച്ചിട്ടുള്ളതാണ്. വീട് ഏറ്റെടുക്കുമ്പോൾ സർക്കാരിൽനിന്നു കിട്ടുന്ന പണം തിരുവഞ്ചൂർ കൈപ്പറ്റി സൊസൈറ്റിക്കു കൈമാറിയാൽ മതി. അലൈൻമെന്റ് ഇതുവരെ അന്തിമമാക്കിയിട്ടില്ല. ഈ പദ്ധതി യാഥാർഥ്യമാകുന്നതു എനിക്കു കാണാൻ പറ്റുമോ എന്നറിയില്ല. എന്റെ ഭാവി തലമുറ ഇതിന്റെ സൗകര്യം അനുഭവിക്കുകയും അഭിമാനിക്കുകയും ചെയ്യും.
മുഖ്യമന്ത്രിയെ വേട്ടയാടിയാൽ ക്ലച്ച് പിടിക്കില്ലെന്നു മനസ്സിലായതുകൊണ്ടാണു മധ്യതിരുവിതാംകൂറിൽ സജീവമായി നിൽക്കുന്ന മന്ത്രിയും പാർട്ടി നേതാവുമെന്ന നിലയിൽ എന്നെ വേട്ടയാടുന്നത്. പിടിച്ചുകയറാൻ ഈ മേഖല യുഡിഎഫ് സമരകേന്ദ്രമാക്കി മാറ്റുന്നു. കേരളത്തിലെ ബിജെപിയുടെയും യുഡിഎഫിന്റെയും കണ്ണിലെ കരടാണു ഞാൻ. എന്നെ തകർത്താൽ അടുത്തതു മന്ത്രി വീണാ ജോർജാണ്. സമരം ചെയ്യുന്നവർ തീവ്രവാദികളാണെന്നു പറഞ്ഞിട്ടില്ല. സമരരീതി തീവ്രവാദ സ്വഭാവമുള്ളതാണെന്നാണ് ഉദ്ദേശിച്ചത്.
ആരോപണത്തിന് മറുപടിയുമായി സജി ചെറിയാൻ എത്തിയതോടെ തിരുവഞ്ചൂർ വീണ്ടും മാധ്യമങ്ങളെ കണ്ടു.
തിരുവഞ്ചൂർ: ആരോപണത്തിൽ ഉറച്ചു നിൽക്കുന്നു. അലൈൻമെന്റ് മാറ്റത്തെക്കുറിച്ച് മറുപടി പറയേണ്ടത് കെ റെയിൽ എംഡി ആണ്. എന്തിനാണ് സജി ചെറിയാൻ വിറളി പിടിക്കുന്നതെന്നു മനസ്സിലാകുന്നില്ല. അദ്ദേഹം വീടു കൊടുക്കുകയോ, കൊടുക്കാതിരിക്കുകയോ ചെയ്യട്ടെ. അലൈൻമെന്റിൽ മാറ്റം വരുത്തിയോ എന്ന ചോദ്യത്തിനാണു മറുപടി വേണ്ടത്.
English Summary: Silver line: Thiruvanchoor against Saji Cheriyan