ADVERTISEMENT

കോഴിക്കോട് ∙ സർക്കാരിന്റെ വിലപിടിപ്പുള്ള തടികൾ ഇനം തിരിക്കുന്നതിൽ പിഴവു വരുത്തിയാൽ ഉത്തരവാദിത്തം ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ മുതൽ താഴോട്ടുള്ള ഉദ്യോഗസ്ഥർക്കായിരിക്കുമെന്നു വനം മേധാവി. ‘ബില്ലറ്റ്സ്’ വിഭാഗത്തി‍ൽ പെട്ട തടികൾ ‘വിറക്’ വിഭാഗത്തിലാക്കി ലേലം ചെയ്തു നികുതി വെട്ടിച്ച സംഭവം പുറത്തുവന്ന സാഹചര്യത്തിലാണു തീരുമാനം. ചരക്ക്–സേവന നികുതി (ജിഎസ്ടി) നടപ്പാക്കിയതു മുതൽ തടികൾ ഇനംമാറ്റി വിറ്റതിലെ നഷ്ടം കണ്ടെത്താൻ സാധിച്ചേക്കില്ലെന്നും, ജിഎസ്ടി വകുപ്പിനും ഇക്കാര്യത്തിൽ പിഴവു സംഭവിച്ചിട്ടുണ്ടെന്നും വനം വകുപ്പു വിലയിരുത്തി.

സംസ്ഥാന ജിഎസ്ടി കമ്മിഷണറുടെ കർശന നിർദേശം വന്നതിനു പിന്നാലെയാണു കഴിഞ്ഞ ദിവസം വനം മേധാവി എല്ലാ ചീഫ് കൺസർവേറ്റർമാർക്കും ഡിഎഫ്ഒമാർക്കും ഇതു സംബന്ധിച്ച നിർദേശം നൽകിയത്. കഴിഞ്ഞ നവംബറിൽ ചേർന്ന സിസിഎഫ് കൗൺസിലിൽ തന്നെ ഇത്തരം നഷ്ടങ്ങളെക്കുറിച്ചു ചർച്ച ചെയ്തിരുന്നതാണെന്നും, പിഴവുകൾ ആവർത്തിക്കരുതെന്നു സർക്കുലർ പുറപ്പെടുവിച്ചിരുന്നതാണെന്നും ഫോറസ്റ്റ് മാനേജ്മെന്റ് പിസിസിഎഫ് നോയൽ തോമസ് വ്യക്തമാക്കി. ഇതേ നിർദേശങ്ങളാണു കഴിഞ്ഞയാഴ്ച വീണ്ടും ആവർത്തിച്ചത്.

ബില്ലറ്റ്സ് ഇനത്തിൽ പെടുത്താവുന്ന തടികൾ ‘വിറക്’ ആക്കി ലേലം ചെയ്ത് വൻ ജിഎസ്ടി വെട്ടിപ്പ് നടക്കുന്നതായി കഴിഞ്ഞ 17നാണു ജിഎസ്ടി കമ്മിഷണർ വനം േമധാവിക്കു കത്തു നൽകിയത്. 2017 ൽ ജിഎസ്ടി നടപ്പാക്കുന്നതിനു മുൻപു ചേർന്ന യോഗങ്ങളിലാണു സാധാരണക്കാർക്ക് ആവശ്യമുള്ള വിറക് ഇനം തടികൾക്കു ജിഎസ്ടി ഒഴിവാക്കാൻ തീരുമാനിച്ചത്. മൂല്യവർധിത നികുതി ആയിരുന്ന സമയത്തു വിറകിനു 14.5% നികുതി ഉണ്ടായിരുന്നു. നികുതി ഒഴിവാക്കിയതിനു പിന്നാലെ, ബില്ലറ്റ്സ് ഇനത്തിൽ 18% ജിഎസ്ടി ചുമത്തേണ്ട തടിക്കഷണങ്ങൾ ‘വിറക്’ ഇനത്തിലേക്കു മാറ്റി ലേലം ചെയ്യുകയായിരുന്നു.

മുൻകാല പ്രാബല്യത്തോടെ പരിശോധനകൾ നടത്തണമെന്നാണു ജിഎസ്ടി കമ്മിഷണർ ആവശ്യപ്പെടുന്നത്. എന്നാൽ 2017 മുതലുള്ള പരിശോധന നടത്തുന്നതു പ്രായോഗികമല്ലെന്നാണു വനം വകുപ്പിന്റെ നിലപാട്. മേലിൽ ഇത്തരം പിഴവുകൾ കണ്ടെത്തിയാൽ ഉദ്യോഗസ്ഥരിൽനിന്ന് നഷ്ടപരിഹാരം ഈടാക്കുകയും ശിക്ഷാനടപടികൾ സ്വീകരിക്കുകയും െചയ്യും എന്നും വനം വകുപ്പ് അറിയിച്ചിട്ടുണ്ട്.

 

English Summary: Forest department timber auction corruption 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com