യുക്രെയ്ൻ പ്രഹേളികയും ഇന്ത്യയുടെ തന്ത്രവും: സംവാദം നടത്തി
Mail This Article
കൊച്ചി ∙ സെന്റർ ഫോർ പബ്ലിക് പോളിസി റിസർച്ചിന്റെ (സിപിപിആർ) വെർച്വൽ സംവാദ പരമ്പരയായ ‘സിപിപിആർ ടൗൺഹാളി’ൽ ‘യുക്രെയ്ൻ പ്രഹേളികയും ഇന്ത്യയുടെ തന്ത്രവും’ എന്ന വിഷയത്തിൽ സംവാദം നടത്തി. വിവിധ രാജ്യങ്ങളിൽ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയായിരുന്ന ടി.പി.ശ്രീനിവാസൻ, കാനഡയിലെ മക്ഗിൽ സർവകലാശാലയിലെ പ്രഫസറും ഇന്റർനാഷനൽ റിലേഷൻസ് വിദഗ്ധനുമായ ടി.വി.പോൾ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.
ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധ പങ്കാളിയായ റഷ്യ യുക്രെയ്നെതിരെ നടത്തുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യയുടെ വിദേശനയം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നേരിടാനുള്ള മാർഗങ്ങൾ, അത് ഇന്ത്യയുടെ അയൽപക്കങ്ങളിലും രാജ്യാന്തര തലത്തിലും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ എന്നിവയുടെ വിശകലനമായിരുന്നു വെബിനാറിന്റെ ചർച്ചാവിഷയം.
നിലവിലെ സംഭവവികാസങ്ങൾ ആഗോളവൽക്കരണത്തിലേക്ക് നയിക്കുകയും ശീതയുദ്ധത്തിന് സമാനമായ ബൈപോളാർറ്റിയിലേക്കുള്ള ആഗോള ക്രമത്തിൽ മാറ്റം വരുകയും ചെയ്യുമെന്ന് പ്രഫ. ടി.വി.പോൾ പറഞ്ഞു. ആഗോള ശക്തിയായി അംഗീകരിക്കപ്പെടാനുള്ള നമ്മുടെ അഭിലാഷം കണക്കിലെടുത്ത് ഇന്ത്യയ്‌ക്ക് സജീവമായ ഒരു വിദേശനയത്തിന്റെ പ്രാധാന്യവും ചേരിചേരാ നയത്തിന്റെ നിരർഥകതയും അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ, പ്രതിരോധ ആവശ്യങ്ങൾക്കായി നമ്മൾ യുഎസിനെയും റഷ്യയെയും ആശ്രയിക്കുന്നതിനാൽ തന്ത്രപരമായ സ്വയംഭരണത്തെ അടിസ്ഥാനമാക്കി തീരുമാനമെടുക്കാനുള്ള പദവി ഇന്ത്യക്ക് ലഭ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയും നാറ്റോയും തമ്മിലുള്ള നിലവിലെ സംഘർഷത്തിന്റെ ലക്ഷ്യം യുക്രെയ്നെ പരാജയപ്പെടുത്തുകയല്ല, നാറ്റോയുടെ തന്ത്രപരമായ താൽപര്യങ്ങളെ എതിർത്ത് കിഴക്കൻ യൂറോപ്പിലെ റഷ്യൻ മേധാവിത്വം പുനഃസ്ഥാപിക്കുക എന്നതാണെന്ന് ടി.പി.ശ്രീനിവാസൻ പറഞ്ഞു. യുഎസിനെയും നാറ്റോയെയും തന്റെ നിബന്ധനകളിലേക്ക് കൊണ്ടുവരാമെന്ന പുട്ടിന്റെ പ്രതീക്ഷകൾക്ക് വിരുദ്ധമായി, കർശനമായ ഉപരോധങ്ങൾ ഏർപ്പെടുത്തുന്നത് റഷ്യൻ സമ്പദ്‌വ്യവസ്ഥയെ ഞെരുക്കുന്ന ഒരു പുതിയ തരം യുദ്ധമായി കാണാം. യുഎൻ സെക്യൂരിറ്റി കൗൺസിൽ വോട്ടെടുപ്പിൽനിന്ന് ഇന്ത്യ വിട്ടുനിന്നത് നമ്മുടെ പങ്കാളികൾക്ക് നിരാശയുണ്ടാക്കിയെങ്കിലും ഇന്ധനവില കുതിച്ചുയരുന്നതിനിടയിൽ റഷ്യയുടെ എണ്ണ വാഗ്ദാനം ഒരു മോശം നയതന്ത്ര നീക്കമല്ല. നയതന്ത്രജ്ഞത മുറുകെപ്പിടിച്ച് ഇന്ത്യ, അയൽരാജ്യമായ ചൈനയുടെ റഷ്യയുമായുള്ള വർധിച്ചുവരുന്ന അടുപ്പത്തിൽ ജാഗ്രത പുലർത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
English Summary: CPPR Virtual Debate