വിള ഇൻഷുറൻസ് കുടിശിക നൽകാൻ 12 കോടി രൂപ
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്തു കാർഷിക വിള ഇൻഷുറൻസ് നഷ്ടപരിഹാര കുടിശിക തീർക്കാൻ 12 കോടി രൂപ സർക്കാർ അനുവദിച്ചു. ഇതു സംബന്ധിച്ച കൃഷി വകുപ്പിന്റെ ആവശ്യം ധനവകുപ്പ് അംഗീകരിച്ചതോടെയാണിത്. ഈ മാസം 31നു മുൻപ് കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ തുക വിതരണം ചെയ്യും. സംസ്ഥാന ബജറ്റിൽ കാർഷിക വിള ഇൻഷുറൻസ് പദ്ധതിക്കായി 20 കോടി രൂപ നീക്കിവച്ചതിനു പുറമേയാണ് ഇപ്പോൾ അനുവദിച്ച 12 കോടി രൂപ എന്നു കൃഷി വകുപ്പ് വ്യക്തമാക്കി.
കൃഷി നശിച്ചതോടെ കടക്കെണിയിലായതിനു പിന്നാലെ നഷ്ടപരിഹാര വിതരണവും മുടങ്ങിയതും കർഷകർക്കിടയിൽ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇൻഷുറൻസ് പദ്ധതി പ്രകാരം ക്ലെയിം ആയി കർഷകർക്കു 24 കോടി രൂപയാണു സർക്കാർ നൽകാനുള്ളത്. ഇൻഷുറൻസ് പ്രീമിയം ഇനത്തിൽ രണ്ടു കോടിയോളം രൂപയാണു കർഷകരിൽ നിന്ന് ഈടാക്കിയത്. എന്നിട്ടും നഷ്ടപരിഹാരം മുടങ്ങിയതാണു പ്രതിഷേധത്തിനിടയാക്കിയത്.
ധനവകുപ്പ് പണം അനുവദിക്കാത്തതാണു നഷ്ടപരിഹാരം മുടങ്ങാൻ കാരണമെന്നു കൃഷിവകുപ്പ് തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു.
മഴയും പ്രകൃതിദുരന്തങ്ങളും കാരണം വിളനാശം നേരിട്ടവർക്കു സംരക്ഷണം നൽകാൻ പ്രധാനമന്ത്രി ഫസൽ ബീമ യോജന, കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് എന്നിങ്ങനെ 2 പോളിസികളാണു രാജ്യത്തുള്ളത്. അഗ്രികൾചറൽ ഇൻഷുറൻസ് കമ്പനി മുഖേനയാണു 2 പോളിസികളും നടപ്പാക്കുന്നത്.
English Summary: Crop insurance Kerala