ADVERTISEMENT

തിരുവനന്തപുരം ∙ കണ്ണൂരിലെ പാർട്ടി കോൺഗ്രസ് പരിപാടിയിൽ കെ.വി.തോമസിനെ കോൺഗ്രസ് വിലക്കിയതിനെ വിമർശിക്കുമ്പോൾ സിപിഎം മറക്കുന്നത് 11 വർഷം മുൻപ് കണ്ണൂരിൽ പാർട്ടി പ്രഖ്യാപിച്ച ‘ഊണുവിലക്ക്’. പാർട്ടിയുടെ സമുന്നത നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്.അച്യുതാനന്ദനു വിലക്കേർപ്പെടുത്തുമ്പോൾ സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നത് പിണറായി വിജയൻ.

ഇടതുപക്ഷ സഹയാത്രികൻ ബെർലിൻ കുഞ്ഞനന്തൻനായരെ രോഗക്കിടക്കയിൽ സന്ദർശിക്കുന്നതിൽ നിന്നായിരുന്നു വിഎസിനു വിലക്ക്. വിലക്ക് വകവയ്ക്കാതെ ബെർലിന്റെ വീട്ടിലെത്തിയെങ്കിലും ഭക്ഷണം കഴിക്കാതെ വിഎസ് മടങ്ങിയതോടെ പാർട്ടി വിലക്ക് ‘ഊണുവിലക്ക്’ എന്ന പേരിൽ വിവാദമായി. കെ.വി.തോമസ് പങ്കെടുക്കുന്ന സെമിനാർ വേദിയിൽനിന്നു 12 കിലോമീറ്റർ മാത്രം അകലെയാണു കുഞ്ഞനന്തൻനായരുടെ വീട്. 

ഒന്നാം പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത പ്രവർത്തകനാണു കുഞ്ഞനന്തൻനായർ. പാർട്ടിയിലെ വിഭാഗീയതയിൽ വിഎസിനൊപ്പം നിന്ന കുഞ്ഞനന്തൻനായർ 2005 ൽ പുറത്തായി. 2009 ൽ കെ.സുധാകരൻ ലോക്‌സഭയിലേക്കു മത്സരിക്കുമ്പോൾ പരസ്യപിന്തുണ നൽകിയതിനെത്തുടർന്നാണു ബെർലിനുമായി ബന്ധപ്പെടുന്നതിൽ നിന്നു സിപിഎം നേതൃത്വം പ്രവർത്തകരെ വിലക്കിയത്. ഈ വിലക്കു നിലനിൽക്കുമ്പോഴായിരുന്നു 2011 ജൂലൈ 29നു ബെർലിന്റെ വീട്ടിൽ വി.എസിന്റെ സന്ദർശനം. 

തലശ്ശേരിയിലെ പാർട്ടി പരിപാടിക്കെത്തുമ്പോൾ ഉച്ചയൂണിനു വീട്ടിലെത്താമെന്ന് ബെർലിനെ വിഎസ് അറിയിച്ചിരുന്നു. ജില്ലാ സെക്രട്ടേറിയറ്റിന്റെ ആവശ്യപ്രകാരമാണ് സംസ്ഥാന നേതൃത്വം വിഎസിനെ വിലക്കിയത്. എന്നാൽ വിഎസ് നിശ്ചയിച്ച ദിവസം തന്നെ ബെർലിന്റെ വീട്ടിലെത്തി. ഇഷ്ടമുള്ളതൊക്കെ വിഎസിനായി ബെർലിൻ ഒരുക്കിയെങ്കിലും ഭക്ഷണം കഴിക്കാതെയായിരുന്നു മടക്കം. ‘ഒരുമിച്ചു ഭക്ഷണം കഴിക്കേണ്ടെന്ന് ഞങ്ങൾ തീരുമാനിച്ചെ’ന്നായിരുന്നു വിഎസിന്റെ പ്രതികരണം. 

വിഎസിന്റെ സന്ദർശനം കുറച്ചൊന്നുമല്ല സിപിഎമ്മിനെ പ്രകോപിപ്പിച്ചത്. നാറാത്ത് കവലയിൽ പാർട്ടി രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ചു. പാർട്ടിയെ തകർക്കാൻ അച്ചാരം വാങ്ങിയ ചാരനാണ് ബർലിൻ എന്നു പി. ജയരാജൻ ആരോപിച്ചപ്പോൾ, കുഞ്ഞനന്തൻനായർ എന്ന കൂപമണ്ഡൂകത്തെ വിശേഷിപ്പിക്കാൻ നിഘണ്ടുവിൽ വാക്കുകളില്ലെന്നായിരുന്നു എം.വി.ജയരാജന്റെ പ്രസംഗം. കുഞ്ഞനന്തൻനായരെ കള്ളനാണയമായി വിശേഷിപ്പിച്ച് പിണറായി ദേശാഭിമാനിയിൽ ലേഖനമെഴുതി. 

വിലക്കു ലംഘിച്ച വിഎസ്, പിണറായി വിജയനെതിരെ ഒളിയമ്പെയ്താണു സന്ദർശനത്തെ ന്യായീകരിച്ചത്. വിഎസ് പറഞ്ഞതിങ്ങനെ– ‘‘കൂത്തുപറമ്പ് വെടിവയ്‌പിൽ 5 പേരെ കൊല്ലുന്നതിനു നേതൃത്വം കൊടുത്തയാളാണ് എം.വി.രാഘവൻ. ആ രാഘവനും ഞാനും ലോറൻസും ബിജെപിയുടെ സി.കെ.പത്മനാഭനും എല്ലാം ഒന്നിച്ചു പിണറായി വിജയന്റെ മകളുടെ കല്യാണത്തിനു പങ്കെടുത്തതാണ്.’’ അതേസമയം, 2015ൽ ബെർലിൻ സിപിഎമ്മുമായി അടുക്കുകയും പാർട്ടി വീണ്ടും അംഗത്വം നൽകുകയും ചെയ്തു. 

English Summary: CPM imposed lunch ban to VS Achuthanandan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com