ADVERTISEMENT

കണ്ണൂർ ∙ പാർട്ടി അംഗങ്ങളുടെ തെറ്റുകൾ തിരുത്താൻ സിപിഎം വീണ്ടും ശ്രമിക്കും. തെറ്റുതിരുത്തലിന് 2015 ലെ കൊൽക്കത്ത പ്ലീനം നിർദേശിച്ച രീതി പ്രായോഗികമല്ലെന്നാണ് പാർട്ടി കോൺഗ്രസ് ഇന്നു ചർച്ച ചെയ്യുന്ന കരട് രാഷ്ട്രീയ സംഘടനാ റിപ്പോർട്ടിൽ പറയുന്നത്. 

അംഗത്വം പുതുക്കുന്നതിനൊപ്പം തെറ്റു തിരുത്തലും വേണമെന്നായിരുന്നു പ്ലീനത്തിലെ നിർദേശം. തെറ്റുതിരുത്തലിന് പുതിയ കേന്ദ്ര കമ്മിറ്റി പരിപാടി തയാറാക്കണമെന്നു റിപ്പോർ‍ട്ട് നിർദേശിക്കുന്നു, തെറ്റുതിരുത്തൽ തുടർ‍പ്രക്രിയ ആയിരിക്കണമെന്നും.

തെറ്റുകൾ എന്തൊക്കെ?

2015 ലെ സംഘടനാ പ്ലീനത്തിന്റെ റിപ്പോർട്ടിൽ പാർട്ടിയിലെ അംഗങ്ങളുടെ പിഴവുകൾ എന്തൊക്കെയെന്ന് വിശദമായി പറയുന്നുണ്ട്. അവയിൽ ചിലത്:

∙ പാർട്ടി അംഗങ്ങളിൽ വലിയൊരു വിഭാഗത്തിനും അംഗത്വത്തിനുള്ള മിനിമം യോഗ്യത പോലുമില്ല.

∙ അംഗങ്ങൾക്കു നിലവാരമില്ലാത്തത് കേന്ദ്രീകൃത ജനാധിപത്യ രീതികളെ അടിമുടി ബാധിക്കുന്നു.

∙ നേതാക്കൾക്കു ജനങ്ങളുമായുള്ള ബന്ധം പൊതുസമ്മേളനങ്ങളിലും റാലികളിലും മാത്രമായി ഒതുങ്ങി

∙ അധികാരം ദുർവിനിയോഗിക്കുന്ന നേതാക്കൾക്കെതിരെയുള്ള പരാതികളിൽ അന്വേഷണമില്ല.

∙ ബംഗാൾ ഉൾപ്പെടെ പല സംസ്‌ഥാനങ്ങളിലും അന്ധവിശ്വാസങ്ങളും ജാതി ചിന്തയും പിന്തിരിപ്പൻ രീതികളും സ്‌ത്രീകളോടുള്ള ഫ്യൂഡൽ മനോഭാവവും സഖാക്കളെ ഗ്രസിച്ചിരിക്കുന്നു.

∙ പലയിടത്തും സഖാക്കൾ വരുമാനത്തിൽ കവിഞ്ഞു സ്വത്തു സമ്പാദിക്കുന്നു.

∙ പലർക്കും റിയൽ എസ്‌റ്റേറ്റ് ഇടപാടുകാരുമായും കരാറുകാരുമായും മദ്യക്കച്ചവടക്കാരുമായും ബന്ധമുണ്ട്. ചിലർക്കെതിരെ ഗാർഹിക പീഡന പരാതികളുമുണ്ട്.

∙ വീടു വയ്‌ക്കുന്നതിനും വിവാഹത്തിനും ആഘോഷങ്ങൾക്കും മറ്റും പലരും വലിയ തോതിൽ പണം ചെലവഴിക്കുന്നു.

മറ്റു തെറ്റുകൾ

പാർലമെന്ററി വ്യാമോഹം, വ്യക്തിനിഷ്ഠ മനോഭാവം, പരിഷ്കരണവാദ പ്രവണത തുടങ്ങിയവ കാരണം പാർട്ടിയെ വളർത്താനുള്ള കാര്യങ്ങൾ ചെയ്യാൻ താൽപര്യമില്ലാതായെന്ന വിലയിരുത്തലാണ് റിപ്പോർട്ടിലുള്ളത്. ബംഗാളിൽ 30 – 35% അംഗങ്ങളും സജീവമായി പ്രവർത്തിക്കുന്നില്ല. ത്രിപുരയിൽ 42% പേർ മാത്രമാണ് പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നത്.

പാർലമെന്ററി വ്യാമോഹമാണ് പ്രാദേശികതലത്തിൽ ജനകീയ വിഷയങ്ങൾ ഏറ്റെടുത്ത് സമരം ചെയ്യുന്നതിൽനിന്ന് പാർട്ടിക്കാരെ പിന്തിരിപ്പിക്കുന്നതെന്നാണ് വിലയിരുത്തൽ. വ്യാമോഹികൾ വർഗ, ജാതീയ ശക്തികളുമായും പ്രബല വർഗങ്ങളെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ കക്ഷികളുമായും ഏറ്റുമുട്ടാൻ മടിക്കുന്നു. പുത്തൻ സാമ്പത്തിക നയത്തിന്റെ ഭാഗമായതുൾപ്പെടെയുള്ള പരിഷ്കരണ നടപടികളിലൂടെ നിലവിലെ വ്യവസ്ഥിതിയെ മാറ്റാമെന്നു കരുതുന്നവരെയാണ് പരിഷ്കരണവാദികളെന്നു പാർട്ടി വിളിക്കുന്നത്. സാമൂഹിക സുരക്ഷാ പദ്ധതികളുൾപ്പെടെ പരിഷ്കരണ നടപടികളുടെ ഗണത്തിലാണ് പാർട്ടി പെടുത്തുന്നത്. ഇത്തരം പദ്ധതികൾ ഇടതു സർക്കാർ നടപ്പാക്കുന്നതിൽ തെറ്റില്ല, മറ്റു സർക്കാരുകളോട് അത് ആവശ്യപ്പെടുന്നതും തെറ്റല്ല. എന്നാൽ, ഇത്തരം പദ്ധതികളിലൂടെ നിലവിലെ വ്യവസ്ഥിതിയെ മാറ്റാമെന്നു തെറ്റിദ്ധരിക്കുന്നതു പിഴവാണ്.

Content Highlight: CPM Party Congress 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com