ADVERTISEMENT

കണ്ണൂർ∙സിപിഎം കേന്ദ്ര നേതൃത്വത്തിൽ കേരള നേതൃത്വത്തിനുള്ള കരുത്തു കൂട്ടുന്നതാണു പൊളിറ്റ്ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും സംസ്ഥാന ഘടകത്തിനു ലഭിച്ച പ്രാതിനിധ്യം. എസ്.രാമചന്ദ്രൻപിള്ളയ്ക്കു പകരം പൊളിറ്റ് ബ്യൂറോയിലേക്ക് ഉയർത്തപ്പെടുന്നതോടെ എ.വിജയരാഘവന് പ്രവർത്തന കേന്ദ്രം വീണ്ടും ഡൽഹിയിലേക്കു മാറ്റേണ്ടി വരും. അതോടെ പുതിയ എൽഡിഎഫ് കൺവീനറെ കണ്ടെത്തേണ്ടി വരും.

കെ.എൻ.ബാലഗോപാലിന്റെയും പി.രാജീവിന്റെയും കേന്ദ്ര കമ്മിറ്റി പ്രവേശനം പ്രതീക്ഷിച്ചിരുന്നു. ഇരുവരും സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് വന്നതും പിന്നീടു മന്ത്രിമാരായതും ഒരുമിച്ചായിരുന്നു. ഇപ്പോൾ ഒരേ പാർട്ടി കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റിയിലും എത്തി. ഇരുവരും കേരളത്തിലെ ഭാവി നേതൃത്വത്തിലെ നിർണായക കണ്ണികളാണെന്നാണ് ഇതു വ്യക്തമാക്കുന്നത്. പി.കരുണാകരനും വൈക്കം വിശ്വനും പകരം കരുത്തരായ ഈ യുവ നേതാക്കളെത്തുന്നത് കേന്ദ്ര കമ്മിറ്റിയിലെ കേരളത്തിന്റെ വാദങ്ങൾക്ക് കൂടുതൽ ശക്തി പകരും. ഈ പാർട്ടി കോൺഗ്രസിൽ കേരളത്തിനു വേണ്ടി സംസാരിക്കാൻ നിയോഗിക്കപ്പെട്ടവരായിരുന്നു രണ്ടു നേതാക്കളും.

പി.ജയരാജൻ പ്രതീക്ഷിച്ച പാർട്ടി പദവികളിലേക്ക് എത്തിയില്ലെങ്കിൽ ആ കുറവ് നികത്താനുള്ള നിയോഗമാണ് സഹോദരി പി.സതീദേവിക്കു വന്നു ചേർന്നത്. കേന്ദ്രകമ്മിറ്റി അംഗമായിരിക്കുമ്പോഴാണ് എം.സി.ജോസഫൈൻ വനിതാ കമ്മിഷൻ അധ്യക്ഷയായതെങ്കിൽ‍ ജോസഫൈനു പിന്നാലെ വനിതാ കമ്മിഷൻ അധ്യക്ഷ ആയപ്പോഴാണ് സതീദേവി കേന്ദ്രകമ്മിറ്റിയിൽ ഇടംപിടിക്കുന്നത്.

സി.എസ്.സുജാതയ്ക്ക് ഇതു പാർട്ടി മുഖ്യധാരയിലേക്കുള്ള ശക്തമായ തിരിച്ചു വരവാണ്. ഒരു ഘട്ടത്തിൽ പാർട്ടിയുടെ ഭാവി വാഗ്ദാനം എന്നു വിശേഷിക്കപ്പെട്ട സുജാതയെ വിഭാഗീയതയും അനുബന്ധ പ്രശ്നങ്ങളും തളർത്തിയിരുന്നു. വിഎസ് പക്ഷക്കാരിയെന്നു മുദ്ര കുത്തപ്പെട്ടതു കൊണ്ടു തന്നെ സംസ്ഥാന നേതൃത്വത്തിനു മമത നഷ്ടമായി. പാർട്ടിയിലെ ഐക്യം ശക്തമായതോടെ ഔദ്യോഗിക നേതൃത്വത്തിനൊപ്പം ചേർന്നു നിന്ന സുജാതയുടെ ക്ഷമാപൂർവമുള്ള കാത്തിരിപ്പിന് വിരാമമായി.

കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി.കെ.ശ്രീമതി, കെ.കെ.ശൈലജ, പി.സതീദേവി, സി.എസ്.സുജാത എന്നീ 4 വനിതകൾ ഒരുമിച്ചു സംസ്ഥാനത്തെ ഉന്നത നേതൃ നിരയുടെ ഭാഗമായി.സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടേറിയറ്റിലേക്ക് ഒരു വനിതയെ പോലും പുതുതായി എടുത്തില്ലെന്ന വിമർശനത്തിനു കൂടിയാണ് ഒറ്റയടിക്കു രണ്ടു പേരെ കേന്ദ്രകമ്മിറ്റിയിൽ ഉൾപ്പെടുത്തി പരിഹാരം കാണുന്നത്.

കേരള നേതൃത്വത്തിന്റെ പിബിയിലെ മാർഗദർശി എസ്.രാമചന്ദ്രൻപിള്ളയെ കേന്ദ്രകമ്മിറ്റിയിൽ ക്ഷണിതാവായി ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അദ്ദേഹം കേരളത്തിലേക്കു പ്രവർത്തനം മാറ്റും. തലസ്ഥാനത്തെ ഇഎംഎസ് അക്കാദമിയുടെ നേതൃത്വം ഏറ്റെടുക്കാനാണ് സാധ്യത.

സംസ്ഥാന കമ്മിറ്റിയിൽ ക്ഷണിതാവായി നിലനിർത്തിയ സാഹചര്യത്തിലാണ് വി.എസ്. അച്യുതാനന്ദനെ കേന്ദ്രകമ്മിറ്റി ക്ഷണിതാവ് പദവിയിൽ നിന്ന് ഒഴിവാക്കിയത്. 6 പതിറ്റാണ്ടോളം പാർട്ടിയിൽ സജീവമായിരുന്ന കേന്ദ്ര കമ്മിറ്റിയിലെ മറ്റൊരു ക്ഷണിതാവ് പാലോളി മുഹമ്മദ് കുട്ടിയുടെ വിടവാങ്ങൽ വേദിയായി കണ്ണൂർ മാറി.

ദലിത് പ്രാതിനിധ്യ വാദം തുണയാകുമെന്നു പ്രതീക്ഷിച്ചെങ്കിലും എ.കെ.ബാലനോ കെ.രാധാകൃഷ്ണനോ ഇത്തവണ പിബിയിൽ എത്തിയില്ല. ഇവരിൽ ഒരാളെ പരിഗണിച്ചിരുന്നെങ്കിൽ വിജയരാഘവന്റെ സാധ്യത മങ്ങുമായിരുന്നു. സതീദേവിയും സുജാതയും കേന്ദ്രകമ്മിറ്റി അംഗങ്ങളാകുമ്പോൾ തഴയപ്പെട്ടെന്ന നിരാശ സീനിയറായ ജെ.മേഴ്സിക്കുട്ടിയമ്മയ്ക്കുണ്ടാകും. ജോസഫൈന്റെ ഒഴിവിൽ മേഴ്സിക്കുട്ടിയമ്മയ്ക്ക് സാധ്യത കൂടുതലാണെന്നു കരുതിയവരുണ്ട്.

വിജയരാഘവൻ എൽഡിഎഫ് കൺവീനർ പദവിയിൽ നിന്ന് ഒഴിവായാൽ പകരം കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഇ.പി.ജയരാജനെയോ എ.കെ.ബാലനെയോ പരിഗണിച്ചേക്കും. അടുത്തിടെ മാത്രം സംസ്ഥാന സെക്രട്ടേറിയറ്റിലെത്തിയ യുവ നേതാക്കളിൽ ചിലർക്ക് വീണ്ടും പ്രമോഷൻ സാധ്യത കൽപിക്കപ്പെട്ടെങ്കിലും കാത്തിരിക്കാനാണ് സന്ദേശം.

English Summary: Kerala gets more power in CPM central committee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com