ADVERTISEMENT

തൃശൂർ∙ സിൽവർലൈനിന് എതിരെ പറഞ്ഞാൽ ഡൽഹിയിലേക്കു പിണറായി നൽകുന്ന റേഷൻ വിഹിതം വെട്ടിച്ചരുക്കുമെന്ന പേടികൊണ്ടാണു സീതാറാം യച്ചൂരി മിണ്ടാതിരിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.

സിൽവർലൈൻ വരുമ്പോൾ വൻ തോതിൽ ഭൂമിയും വീടും നഷ്ടപ്പെടുന്ന കൊട്ടേക്കാട് പ്രദേശത്ത് യുഡിഎഫിന്റെ സിൽവർലൈൻ വിരുദ്ധ സമരമായ ‘കെ റെയിൽ വേണ്ട കേരളം മതി’ എന്ന പ്രക്ഷോഭത്തിന്റെ ജില്ലാ തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

‘സ്കൂൾ കുട്ടികൾക്കു മുട്ടയും പാലും കൊടുക്കാൻ 7.5 % പലിശയ്ക്കു കടമെടുത്ത സംസ്ഥാനമാണു 2.5 ലക്ഷം കോടിയുടെ പദ്ധതിക്കു കടമെടുക്കുന്നത്. എത്ര പാലം വേണമെന്നോ എത്ര ഭൂമി നികത്തണമെന്നോ എന്നതിനു കൃത്യമായ ഒരു കണക്കും ഇതുവരെ ഉണ്ടാക്കിയിട്ടില്ല. അതൊന്നുമില്ലാതെയാണു കടമെടുക്കാൻ ജപ്പാനിലെ ഏജൻസിയുമായി സംസാരിച്ചത്. ആദ്യം ചെയ്യേണ്ടതു പഠനം നടത്തി ടെൻഡർ വിളിക്കുകയാണ്. ഇവിടെ നേരിട്ടുപോയി സംസാരിക്കുകയാണു ചെയ്യുന്നത്. 

‘ജനങ്ങളിൽനിന്നു പിടിച്ചെടുക്കുന്ന ഭൂമി പണയംവച്ചു കടമെടുത്തു കമ്മിഷൻ വാങ്ങുക മാത്രമാണു ലക്ഷ്യം. ആദ്യം പറഞ്ഞു 60,000 പേർ യാത്ര ചെയ്യുമെന്ന്. അതിനു ശേഷം പറയുന്നു 80,000 പേർ യാത്ര ചെയ്യുമെന്ന്. രണ്ടു വൻകിട നഗരങ്ങളായ മുംബൈയെയും അഹമ്മദബാദിനെയും ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിനിന്റെ പഠനത്തിൽ പറയുന്നതു ദിവസേന പരമാവധി 36,000 യാത്രക്കാരുണ്ടാകുമെന്നാണ്. അതിനെതിരെ ആഞ്ഞടിക്കുകയും വരേണ്യവർഗത്തിന്റെ വണ്ടിയാണെന്നു ലേഖനമെഴുതുകയും ചെയ്ത യച്ചൂരിയാണിപ്പോൾ മിണ്ടാതിരിക്കുന്നത്. 

കാസർക്കോടുനിന്നു തിരുവനന്തപുരത്തക്കു 80,000 പേർ ദിവസേന യാത്ര ചെയ്യുമെന്ന കണക്ക് പിറണായിക്ക് എവിടെനിന്നാണു കിട്ടിയത്. പണമില്ലാത്തതിനാൽ ഡീസൽ കടം വാങ്ങുകയോ എവിടെനിന്നെങ്കിലും സംഘടിപ്പിക്കുകയോ ചെയ്യണമെന്നു സംസ്ഥാന ഡിജിപി തിരുവനന്തപുരത്തെ പൊലീസ് സ്റ്റേഷനുകൾക്കു കത്തെഴുതിയിരിക്കുന്നു.അത്രയും തകർന്ന അവസ്ഥയിലാണു കള്ളക്കണക്കുണ്ടാക്കി കടം വാങ്ങുന്നതെന്നും സതീശൻ ആരോപിച്ചു.

സ്വാതന്ത്ര്യദിനത്തിൽ നിർദിഷ്ട സിൽവർലൈൻ പാതയിൽ യുഡിഎഫിന്റെ മനുഷ്യച്ചങ്ങല

തിരുവനന്തപുരം∙ സിൽവർലൈൻ പദ്ധതിയിൽനിന്ന് ഓഗസ്റ്റിനകം സർക്കാർ പിന്മാറിയില്ലെങ്കിൽ സ്വാതന്ത്ര്യദിനത്തിൽ നിർദിഷ്ട സിൽവർലൈൻ പാതയിൽ യുഡിഎഫ് മനുഷ്യച്ചങ്ങല സംഘടിപ്പിക്കുമെന്നു കൺവീനർ എം.എം.ഹസൻ. പദ്ധതിക്കെതിരെ ജനസദസ്സുകൾ തുടരും. ഇതിനകം 32 സദസ്സുകൾ പൂർത്തിയായി. മേയ് ആദ്യവാരത്തോടെ ബാക്കി പൂർത്തീകരിക്കും. മേയ് 13 മുതൽ 16 വരെ 4 മേഖലകളിൽ വാഹനപര്യടന ജാഥ നടത്താനും യുഡിഎഫ് യോഗം തീരുമാനിച്ചതായി ഹസൻ പറഞ്ഞു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നിവ ഒന്നാം മേഖലയും കോട്ടയം, ഇടുക്കി, പത്തനംതിട്ട രണ്ടാം മേഖലയും എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട് എന്നി‌വ മൂന്നാം മേഖലയും കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവ നാലാം മേഖലയുമായി തിരിച്ചാണു ജാഥ. 

English Summary: V.D. Satheesan about Sitaram Yechury

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com