സിൽവർലൈൻ: കല്ലിടാൻ ചെലവിട്ടത് 81.60 ലക്ഷം; പ്രതിഛായ നന്നാക്കാൻ അരക്കോടി
Mail This Article
കോഴിക്കോട് ∙ സിൽവർ ലൈൻ പദ്ധതി അതിർത്തിക്കല്ലിടലിന് ഫെബ്രുവരി വരെ കെ–റെയിൽ ചെലവാക്കിയത് 81.60 ലക്ഷം രൂപ. ഉദ്യോഗസ്ഥരുടെ ചെലവും ഓരോ സ്ഥലത്തും കല്ല് എത്തിക്കാനും സ്ഥാപിക്കാനും വന്ന ചെലവും ഇതിൽപെടും. ഫെബ്രുവരിക്കു ശേഷമുള്ളത് ഇതിലില്ല. പ്രതിഷേധത്തിന്റെ ഭാഗമായി കുറ്റികൾ പിഴുതെറിയുന്നതിനിടെയാണ് 81.60 ലക്ഷം രൂപ ചെലവിട്ട വിവരം പുറത്തുവരുന്നത്.
വിവിധ സർവേകൾക്കായി ഇതുവരെ 3.23 കോടി രൂപ ചെലവാക്കി. അലൈൻമെന്റ് തയാറാക്കാനുള്ള ലിഡാർ ആകാശ സർവേ– 2.08 കോടി രൂപ, അതിർത്തിക്കല്ലിടൽ– 81.60 ലക്ഷം രൂപ, ട്രാഫിക്– ട്രാൻസ്പോർട്ടേഷൻ– 23.75 ലക്ഷം രൂപ, ഭൂപ്രകൃതിയെ കുറിച്ചു കൃത്യമായി മനസ്സിലാക്കാനുള്ള ടോപോഗ്രഫിക്കൽ സർവേ – 8.27 ലക്ഷം രൂപ എന്നിങ്ങനെയാണു ചെലവ്.
ഡിപിആർ തയാറാക്കാൻ 22 കോടി രൂപയാണു ചെലവാക്കിയെങ്കിലും ഈ ഡിപിആർ അപൂർണമാണെന്നു കേന്ദ്ര റെയിൽവേ മന്ത്രാലയം അറിയിച്ചിരുന്നു. കെ–റെയിലിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനും സിൽവർ ലൈൻ പദ്ധതിയുടെ പ്രചാരണങ്ങൾക്കുമായി 59.47 ലക്ഷം രൂപ ചെലവാക്കി. സമൂഹമാധ്യമങ്ങൾ വഴിയുള്ള പ്രചാരണവും ഇതിലുൾപ്പെടും.
സിൽവർ ലൈനിനെതിരെ ഹൈക്കോടതിയിൽ എത്തിയ 12 കേസുകൾ വാദിക്കാനായി അഭിഭാഷകർക്ക് 6.11 ലക്ഷം രൂപ നൽകിയതായും കൊച്ചിയിലെ വിവരാവകാശ പ്രവർത്തകൻ കെ.ഗോവിന്ദൻ നമ്പൂതിരിക്കു കെ–റെയിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു.
English Summary: More than Rs 80 lakhs spent for silverline survey