ട്രഷറി നിയന്ത്രണം കടമെടുപ്പ് വൈകുന്നതിനാൽ; അടുത്ത മാസം 5,000 കോടി കടമെടുക്കും
Mail This Article
തിരുവനന്തപുരം ∙ സാമ്പത്തികവർഷാവസാനം ട്രഷറി നിയന്ത്രണം പതിവാണെങ്കിലും ഇത്തവണ ആദ്യമാസം തന്നെ ഇത് വേണ്ടിവന്നതു കടമെടുപ്പു വൈകിയതിനാൽ. റിസർവ് ബാങ്ക് വഴി കടപ്പത്രമിറക്കിയാണു ശമ്പളവും പെൻഷനും അടക്കം നൽകാൻ ഓരോ മാസവും സർക്കാർ പണം കണ്ടെത്തുന്നത്. എന്നാൽ, പുതിയ സാമ്പത്തിക വർഷത്തിൽ കടമെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിട്ടില്ല. അടുത്തമാസം മുതലാണു സംസ്ഥാന സർക്കാർ കടമെടുക്കൽ ആരംഭിക്കുക.
മേയിൽ 4 തവണകളായി 5,000 കോടി രൂപയും ജൂണിൽ 2 തവണകളായി 3,000 കോടിയും കടമെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. അടുത്ത മാസത്തെ ശമ്പളവും പെൻഷനും നൽകലാണു സർക്കാരിനു മുന്നിലെ ഇപ്പോഴത്തെ ഏറ്റവും വലിയ വെല്ലുവിളി. ഇതു നിറവേറ്റാനാണ് 25 ലക്ഷത്തിനു മേലുള്ള ബില്ലുകൾ പാസാക്കുന്നതിനു ട്രഷറികൾക്കു വിലക്കേർപ്പെടുത്തിയത്. സാമ്പത്തിക പ്രതിസന്ധി കാരണം സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങുമെന്ന പ്രചാരണം ശരിയല്ലെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
Content Highlight: Treasury restriction