സുബൈർ വധം: ആർഎസ്എസ് ഭാരവാഹി ഉൾപ്പെടെ രണ്ടു പേർ കൂടി അറസ്റ്റിൽ
Mail This Article
പാലക്കാട് ∙ പോപ്പുലർ ഫ്രണ്ട് നേതാവ് എ.സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആർഎസ്എസ് ഭാരവാഹി ഉൾപ്പെടെ 2 പേർ കൂടി അറസ്റ്റിൽ. ആർഎസ്എസ് കഞ്ചിക്കോട് ഖണ്ഡ് കാര്യവാഹ് അട്ടപ്പള്ളം പാമ്പാംപള്ളം സ്വദേശി എം.മനു (31), പ്രവർത്തകൻ നല്ലേപ്പിള്ളി ഇരട്ടക്കുളം സ്വദേശി വിഷ്ണുപ്രസാദ് (23) എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
ഏപ്രിൽ 8നു സുബൈറിനു നേരെ വധശ്രമമുണ്ടായപ്പോൾ കേസിലെ മുഖ്യപ്രതി രമേഷിനൊടൊപ്പം വിഷ്ണുപ്രസാദ് ഉണ്ടായിരുന്നതായി ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് അറിയിച്ചു. സ്ഥലത്തെ പൊലീസ് സാന്നിധ്യം കാരണം അന്നു പ്രതികൾ ഉദ്യമത്തിൽ നിന്നു പിൻവാങ്ങി. ഗൂഢാലോചനയിലും വിഷ്ണുപ്രസാദിനും മനുവിനും പങ്കുണ്ടെന്നു പൊലീസ് പറഞ്ഞു. ആർഎസ്എസ് പ്രവർത്തകരായ എലപ്പുള്ളി പാറ കള്ളിമുള്ളി സ്വദേശി കെ.രമേഷ്, മേനോൻപാറ കരിമണ്ണ് എടുപ്പുകുളം സ്വദേശി ജി.ആറുമുഖൻ, കല്ലേപ്പുള്ളി ആലമ്പള്ളം സ്വദേശി വി.ശരവണൻ എന്നിവർ കേസിൽ നേരത്തെ അറസ്റ്റിലായിരുന്നു. ഇവരെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണു മറ്റു പ്രതികളുടെ പങ്കു വെളിപ്പെട്ടത്.
2021 നവംബർ 15ന് ആർഎസ്എസ് നേതാവ് എലപ്പുള്ളി സ്വദേശി സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയതിനു പ്രതികാരമായാണു പ്രതികൾ സുബൈറിനെ കൊലപ്പെടുത്തിയതെന്നാണു കണ്ടെത്തൽ. സഞ്ജിത്തിന്റെ സുഹൃത്തു കൂടിയാണ് ഇന്നലെ അറസ്റ്റിലായ മനു. കൊലപാതകത്തിന്റെ ആസൂത്രണത്തിലും പിന്നീടു പ്രതികളെ സഹായിച്ചതിലും ഇയാൾക്കു പങ്കുണ്ടെന്നാണു കണ്ടെത്തൽ. 3 വധശ്രമം ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയാണു മനു. ഇതിൽ ഒരു കേസിൽ കോടതി ശിക്ഷ വിധിച്ചെങ്കിലും ഇപ്പോൾ അപ്പീൽ ജാമ്യത്തിലാണെന്നു പൊലീസ് പറഞ്ഞു.
English Summary: Palakkad Subair murder: Two more arrested