റവന്യു ജീവനക്കാർക്ക് കലോത്സവം; സർക്കാർ 1.10 കോടി ചെലവഴിക്കുന്നു
Mail This Article
തിരുവനന്തപുരം∙ റവന്യു വകുപ്പിൽ ജീവനക്കാരുടെ സംസ്ഥാന കലോത്സവം നടത്താൻ സർക്കാർ 1.10 കോടി രൂപ ചെലവഴിക്കുന്നു. ജില്ലാതല മത്സരങ്ങൾ നടത്താൻ ലക്ഷക്കണക്കിനു രൂപ ചെലവഴിച്ചതിനു പുറമേയാണിത്. കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് ഈ ആഘോഷമെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
റവന്യു വകുപ്പിന്റെ പദ്ധതിഇതര ഫണ്ടിൽ നിന്നാണു തുക അനുവദിക്കുക. ഈ മാസം തൃശൂരിലാണു സംസ്ഥാന കലോത്സവം. ആദ്യമായാണു വകുപ്പിൽ കലോത്സവം നടത്തുന്നത്. സാഹിത്യം, കല, കായികം ഉൾപ്പെടെ 34 ഇനങ്ങളിലാണു മത്സരങ്ങൾ. വിജയികൾക്കു ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിക്കും.
14 ജില്ലകൾക്കു പുറമേ ലാൻഡ് റവന്യു കമ്മിഷണറേറ്റ്, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് ഡയറക്ടറേറ്റ്, സെൻട്രൽ സ്റ്റാംപ് ഡിപ്പോ, ഹൗസിങ് ബോർഡ്, സെൻട്രൽ സർവേ ഓഫിസുകൾ തുടങ്ങിയവ ഉൾപ്പെടുന്ന ഹെഡ് ക്വാർട്ടേഴ്സ് ടീമും ഉൾപ്പെടെ 15 ജില്ലാ ടീമുകളാണു സംസ്ഥാന കലോത്സവത്തിൽ മത്സരിക്കുന്നത്.
കഴിഞ്ഞ രണ്ടു മാസമായി ജില്ലാ കലോത്സവ മത്സരങ്ങളുടെ തിരക്കിലായിരുന്നു ജീവനക്കാർ. അത് ഓഫിസ് ജോലിയെ ബാധിച്ചതായും പരാതി ഉയർന്നിരുന്നു.
English Summary: Revenue fest during financial crisis