‘രാജ്യത്തെ ഭാരതവൽക്കരിക്കണം; സോഷ്യലിസവും കമ്യൂണിസവും പാശ്ചാത്യ ‘ഇസ’ങ്ങൾ’
Mail This Article
തിരുവനന്തപുരം∙ ബിജെപി നേതാക്കളിൽ രാഷ്ട്രീയ അടിത്തറ ഉറപ്പിക്കാൻ സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും ഉൾപ്പെടെ പ്രധാന എതിരാളികളുടെ പ്രത്യയശാസ്ത്രവും പഠിപ്പിക്കുന്നു. മറ്റു പാർട്ടികളിൽനിന്ന് ബിജെപിക്കുള്ള വ്യത്യാസവും ബിജെപിയുടെ വളർച്ചയുടെ കാരണങ്ങളും പഠിപ്പിക്കുകയാണ് ലക്ഷ്യം. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ആരംഭിച്ച 3 ദിവസത്തെ പഠനശിബിരം 15ന് സമാപിക്കും.
സിലബസ് രൂപരേഖ കേന്ദ്ര നേതൃത്വമാണ് നൽകിയത്. ഓരോ സംസ്ഥാനത്തിന്റെയും സാഹചര്യം കണക്കാക്കി മാറ്റം വരുത്തേണ്ട വിഷയങ്ങളുമുണ്ട്. കേരളത്തിലെ കാലിക രാഷ്ട്രീയവും ബിജെപിയുടെ ദൗത്യവും എന്ന വിഷയത്തിന്മേൽ നടക്കുന്ന ശിബിരത്തിൽ കോൺഗ്രസ് അപ്രസക്തമാകുമ്പോൾ ബിജെപിയുടെ സാധ്യതകളെന്തൊക്കെ എന്നതാണു പ്രധാനമായി പഠിപ്പിക്കുന്നത്. പാശ്ചാത്യ അനുകരണത്തിന്റെ പാതയിൽ നീങ്ങിയ രാജ്യത്തെ ഭാരതവൽക്കരിക്കേണ്ടതുണ്ടെന്നും മുതലാളിത്തവും സോഷ്യലിസവും കമ്യൂണിസവും പാശ്ചാത്യ ‘ഇസ’ങ്ങളാണെന്നും പഠനശിബിരത്തിൽ വ്യക്തമാക്കുന്നു.
2014 നു ശേഷമുള്ള രാഷ്ട്രീയമാറ്റം, ഭാരതീയ ജനതാപാർട്ടിയുടെ ഉത്തരവാദിത്തം, കാര്യക്ഷമമായ പ്രാദേശിക നേതൃത്വം ,വ്യക്തിത്വ വികാസം തുടങ്ങിയ വിഷയങ്ങളിലാണു ക്ലാസ്. മണ്ഡലം ഭാരവാഹികളാണ് ജില്ലാ പഠനശിബിരത്തിൽ പങ്കെടുക്കുന്നത്. 15 വിഷയങ്ങളിലാണ് 55 മണിക്കൂർ ക്ലാസ്. പഞ്ചായത്ത് ഭാരവാഹികൾക്കും 2 ദിവസത്തെ തുടർ ക്ലാസ് നടത്താനാണു പദ്ധതി.
English Summary: Other political parties ideology classes to be given to bjp leaders