ദേവസഹായം പിള്ള വിശുദ്ധ ഗണത്തിൽ
Mail This Article
വത്തിക്കാൻ സിറ്റി/ തിരുവനന്തപുരം ∙ ഇന്ത്യയിൽ കത്തോലിക്കാ സഭയുടെ ആദ്യ അൽമായ രക്തസാക്ഷി ദേവസഹായം പിള്ളയെ വിശുദ്ധരുടെ ഗണത്തിലേക്കു കൂട്ടിച്ചേർത്തു. കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്തിനു സമീപം നട്ടാലം സ്വദേശിയായ ദേവസഹായം പിള്ളയെ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ദിവ്യബലിക്കൊപ്പം നടന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു.
ലത്തീനിലെ പ്രാർഥനയും ആരാധനാക്രമവും ഉൾപ്പെടെയുള്ള പ്രഖ്യാപനച്ചടങ്ങ് മാർപാപ്പ പൂർത്തിയാക്കിയതോടെ, ചത്വരത്തിൽ തടിച്ചുകൂടിയ വിശ്വാസികളിൽ ചിലർ ഇന്ത്യയുടെ ത്രിവർണ പതാക വീശി ആഹ്ലാദം പ്രകടിപ്പിച്ചു. ദേവസഹായം പിള്ളയെ കൂടാതെ 4 കന്യാസ്ത്രീകൾ ഉൾപ്പെടെ 9 പേരെക്കൂടി വിശുദ്ധപദവിയിലേക്ക് ഉയർത്തിയുള്ള പ്രഖ്യാപനവും മാർപാപ്പ നിർവഹിച്ചു. ഇന്നലെ വത്തിക്കാനിൽ രാവിലെ 10 നു ( ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30 ) നടന്ന ചടങ്ങ് കേരളത്തിനും തമിഴ്നാടിനും അഭിമാന നിമിഷമായി.
മാർത്താണ്ഡവർമയുടെ കാലത്തു തിരുവിതാംകൂർ രാജകുടുംബത്തിലെ ജീവനക്കാരനായിരുന്ന നീലകണ്ഠപ്പിള്ളയാണ് പിന്നീടു ക്രിസ്തുമതം സ്വീകരിച്ചു ദേവസഹായം പിള്ള എന്നു പേരുമാറ്റിയത്. അതിന്റെ പേരിൽ ഭരണാധികാരികളുടെ വിരോധം നേരിട്ട ദേവസഹായം പിള്ളയെ വെടിവച്ചു കൊന്ന നാഗർകോവിൽ ആരുവായ്മൊഴിക്കു സമീപമുള്ള കാറ്റാടിമലയിൽ രാവിലെ മുതൽ ആയിരങ്ങളാണു വിശുദ്ധ പ്രഖ്യാപനം കേൾക്കാൻ കാത്തു നിന്നത്. കാറ്റാടിമലയിൽ തിരുസ്വരൂപത്തിൽ കിരീടധാരണം, ദിവ്യബലി, ജ്വാലാപ്രയാണം തുടങ്ങിയവ നടന്നു. ദേവസഹായം പിള്ളയെ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയതിന്റെ ദേശീയതല ആഘോഷം ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ് ഡോ.ലിയോപോൾദോ ജിറേല്ലിയുടെ സാന്നിധ്യത്തിൽ ജൂൺ 5 ന് കാറ്റാടിമലയിൽ നടക്കും.
English Summary: Devasahayam Pillai and new saints