ADVERTISEMENT

കണ്ണൂർ ∙ കേരളത്തിന്റെ വികസന കാര്യത്തിലോ ഗതാഗത പ്രശ്നം പരിഹരിക്കുന്ന കാര്യത്തിലോ മുൻഗണന നൽകേണ്ട ഒന്നല്ല വലിയ നിർമാണച്ചെലവുള്ള സിൽവർലൈൻ വേഗ റെയിൽ പദ്ധതിയെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആവർത്തിച്ചു. മധ്യവർഗത്തിലും യുവതലമുറയിലുംപെട്ട ഏറെപ്പേർ വേഗമെന്ന മാസ്മരികതയിലൂന്നി പദ്ധതിയെ പിന്തുണയ്ക്കുന്ന സ്ഥിതിയുണ്ടെന്നും ‘പുതിയ കേരളത്തിന് ചില ആലോചനാ കുറിപ്പുകൾ’ എന്ന സംഘടനാ േരഖ പറയുന്നു.

സംസ്ഥാന സർക്കാരിന്റെ മറ്റു വികസന രീതികളോട് ആഭിമുഖ്യം പുലർത്തുമ്പോഴും സിൽവർലൈനിനെ എതിർക്കുന്ന കാര്യത്തിൽ പരിഷത്ത് പിന്നോട്ടില്ലെന്ന സൂചനയാണ് ഈ രേഖകൾ നൽകുന്നത്. പദ്ധതി കടന്നുപോകുന്ന പ്രദേശങ്ങളിൽ പരിഷത്ത് പ്രവർത്തകർ നേരിട്ടെത്തി വിവരശേഖരണം നടത്തിയിരുന്നു.

സാമൂഹിക വികസന സൂചികകളിലെല്ലാം കേരളം മുന്നിലാണെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭ്യമല്ലാത്ത ദാരിദ്ര്യത്തിന്റെ തുരുത്തുകൾ ഇവിടെ നിലനിൽക്കുന്നു. ഒന്നരപ്പതിറ്റാണ്ടിനിടെ കേരളത്തിലെ കൃഷിഭൂമിയുടെ വ്യാപ്തിയും ഉൽപാദനവും ചില വിളകളുടെ ഉൽപാദനക്ഷമതയും കുത്തനെ കുറഞ്ഞു– റിപ്പോർട്ടിൽ കണക്ക് സഹിതം ചൂണ്ടിക്കാട്ടുന്നു.

വിദ്യാഭ്യാസം, ആരോഗ്യം: വാണിജ്യവൽക്കരണം ഏറുന്നു

വിദ്യാഭ്യാസ, ആരോഗ്യ നേട്ടങ്ങളിൽ അഭിമാനിക്കുമ്പോഴും ആ രംഗങ്ങളിൽ ഉണ്ടായ വാണിജ്യവൽക്കരണം ഗുണനിലവാരം തകരാനും അതിദരിദ്ര വിഭാഗങ്ങൾക്ക് നേട്ടങ്ങൾ അപ്രാപ്യമാകാനും ഇടയാക്കിയിട്ടുണ്ട്. ഹയർസെക്കൻഡറി പഠനം പൂർത്തിയാക്കുന്ന കുട്ടികളിൽ 30–40% മാത്രമാണ് ഉന്നതവിദ്യാഭ്യാസ മേഖലയിലേക്കു പോകുന്നത്. ബാക്കിയുള്ളവർക്ക് പറ്റിയ തൊഴിലുകൾ നൽകാൻ കഴിയുന്നില്ല. തൊഴിൽ തിരഞ്ഞെടുക്കാൻ അവരെ പ്രാപ്തരാക്കുന്നുമില്ല. സമൂഹത്തിന്റെ മധ്യവർഗ താൽപര്യമാണ് വിദ്യാഭ്യാസ രംഗത്ത് നിലനിൽക്കുന്നതെന്നും ഇതു തടയാൻ സംസ്ഥാന സർക്കാരിനു കഴിയുന്നില്ലെന്നുമുള്ള വിമർശനവും പരിഷത്ത് ഉയർത്തുന്നു.

English Summary: Kerala Sasthra Sahithya Parishath against Silver Line

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com