തദ്ദേശ ഉപതിരഞ്ഞെടുപ്പ്: എൽഡിഎഫിന് 4 സീറ്റ് കൂടി
Mail This Article
തിരുവനന്തപുരം ∙ സംസ്ഥാനത്ത് 42 തദ്ദേശ വാർഡുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 24 വാർഡുകളിൽ എൽഡിഎഫ് വിജയിച്ചു. 12 സീറ്റുകൾ യുഡിഎഫും 6 സീറ്റുകൾ ബിജെപിയും നേടി. കഴിഞ്ഞ തവണ 20 സീറ്റിൽ വിജയിച്ച എൽഡിഎഫ് ഇത്തവണ 4 സീറ്റ് അധികം നേടി. എന്നാൽ, തൃപ്പൂണിത്തുറ നഗരസഭയിൽ 2 സീറ്റ് സിപിഎമ്മിൽനിന്നു ബിജെപി പിടിച്ചെടുത്തതോടെ ഭരണത്തിലുള്ള എൽഡിഎഫിന് കേവല ഭൂരിപക്ഷം നഷ്ടമായി. തൃപ്പൂണിത്തുറ നഗരസഭയിലെ ഇളമനത്തോപ്പ്, പിഷാരിക്കോവിൽ വാർഡുകളിലാണ് ബിജെപിയുടെ വിജയം. 49 വാർഡുകളിൽ എൽഡിഎഫ് –23, എൻഡിഎ– 17, യുഡിഎഫ് – 8, സ്വത– 1 എന്നിങ്ങനെയാണ് സീറ്റ് നില.
കൊല്ലം ശൂരനാട് വടക്ക് ആനയടി സംഗമം വാർഡിൽ എൽഡിഎഫ് വിജയിച്ചതോടെ, പഞ്ചായത്ത് ഭരണസമിതിയിൽ യുഡിഎഫിന്റെ ഭൂരിപക്ഷം നഷ്ടമായി. റാന്നി അങ്ങാടി പഞ്ചായത്ത് ഈട്ടിച്ചുവട് വാർഡ് എൽഡിഎഫ് സ്വതന്ത്ര പിടിച്ചെടുത്തതോടെ, ആർക്കും ഭൂരിപക്ഷമില്ലാതിരുന്ന പഞ്ചായത്തിൽ എൽഡിഎഫിന് മേൽക്കൈ നേടാനായി. നേരത്തേ, നറുക്കെടുപ്പിലൂടെ എൽഡിഎഫ് ആയിരുന്നു ഭരണത്തിൽ.
14 സീറ്റുകളിലാണ് അട്ടിമറിജയം. യുഡിഎഫിൽ നിന്ന് 7 സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. 2 സീറ്റ് ബിജെപിയിൽനിന്നും. എൽഡിഎഫിന്റെ 3 സീറ്റുകൾ യുഡിഎഫ് പിടിച്ചെടുത്തു. 2 സീറ്റ് ബിജെപിയും. ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ എല്ലാ സീറ്റുകളും അതതു പാർട്ടികൾ നിലനിർത്തി.
ഉപതിരഞ്ഞെടുപ്പ് നടന്ന വാർഡുകളിലെ മുൻ സ്ഥിതി (കക്ഷി, മുൻപ്, ഇപ്പോൾ)
എൽഡിഎഫ് 20 24
യുഡിഎഫ് 16 12
ബിജെപി 6 6
English Summary: Kerala Local Body Election results