മന്ത്രി ചരിത്രത്തിന്റെ ഭാഗമായി; പക്ഷേ, ഭൂമി ഇനിയും ബാക്കി !
Mail This Article
തിരുവനന്തപുരം∙ റവന്യു വകുപ്പിന്റെ യുണീക് തണ്ടപ്പേർ സംവിധാനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവേദിയിൽ ആദ്യ ഉപയോക്താവായി ചരിത്രത്തിന്റെ ഭാഗമായ മന്ത്രി ആന്റണി രാജുവിന് തന്റെ മുഴുവൻ ഭൂമിയും ഈ സംവിധാനത്തിൽ ഉൾപ്പെടുത്താനായില്ല. തിരുവനന്തപുരം താലൂക്കിലെ തിരുവല്ലം, മുട്ടത്തറ വില്ലേജുകളിലായി തന്റെ ഉടമസ്ഥതയിലുള്ള രണ്ടു സ്ഥലങ്ങൾ ആധാർ നമ്പറും ചേർത്ത് ഒറ്റ തണ്ടപ്പേരിലേക്കു മാറ്റാൻ പുതിയ സംവിധാനത്തിലൂടെ മന്ത്രിക്കു കഴിഞ്ഞു. എന്നാൽ, അദ്ദേഹത്തിന്റെയും ഭാര്യയുടെയും സംയുക്ത ഉടമസ്ഥതയിലായി മറ്റൊരു വില്ലേജിലുള്ള ഭൂമി ഈ ഒറ്റ തണ്ടപ്പേരിൽ ഉൾപ്പെടുത്താനായില്ല. ഇക്കാര്യത്തിൽ മന്ത്രി റവന്യു വകുപ്പിനെ ആശങ്ക അറിയിച്ചു.
ഇതു തിരുത്തിയാലേ, സംസ്ഥാനത്ത് ഒരാൾക്ക് എവിടെ ഭൂമിയുണ്ടെങ്കിലും അതിനെല്ലാം ഒറ്റ തണ്ടപ്പേർ എന്ന ആശയം ഫലപ്രദമാകൂ എന്ന കാര്യവും മന്ത്രി അധികൃതരെ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. യുണീക് തണ്ടപ്പേർ സംവിധാനം നടപ്പാകുമ്പോൾ കൂട്ടവകാശമുള്ള ഭൂമിയും ഇതിൽ ഉൾപ്പെടുമെന്ന് റവന്യു വകുപ്പ് അവകാശപ്പെട്ടിരുന്നു. ജീവിത പങ്കാളികൾക്കും കുടുംബാംഗങ്ങൾക്കും മറ്റുമായി കൂട്ടവകാശമുള്ള ഒട്ടേറെ ഭൂമി സംസ്ഥാനത്തുണ്ട്. യുണീക് തണ്ടപ്പേർ നടപ്പാക്കുന്നതിനു പകരം ബാങ്ക് അക്കൗണ്ടുമായി ഉപയോക്താവിന്റെ ആധാർ ലിങ്ക് ചെയ്യുന്ന തരത്തിലുള്ള സംവിധാനം മതിയെന്ന ആശയം നേരത്തേയുണ്ട്.
English Summary: Revenue Department unique thandaper system