‘സന്തോഷപ്പണം’ മാത്രമല്ല, എക്സൈസിന് റെയ്ഡ് ഫീസും ഫെസ്റ്റിവൽ അലവൻസും
Mail This Article
പാലക്കാട് ∙ കള്ളു കൊണ്ടുപോകുന്നതിന്റെ പെർമിറ്റ് പുതുക്കാൻ വൻതുക ‘സന്തോഷപ്പണം’ വാങ്ങുന്നതിൽ ഒതുങ്ങുന്നില്ല എക്സൈസിലെ കൈക്കൂലി. കള്ളുഷാപ്പു പരിസരത്തെ വ്യാജമദ്യവിൽപനയും നിർമാണവും തടയാനും ഉദ്യോഗസ്ഥർ റെയ്ഡ് ഫീസ് വാങ്ങുന്നതായാണു വിജിലൻസ് നൽകുന്ന വിവരം.
അനധികൃത മദ്യവിൽപന പിടികൂടേണ്ടതു ജോലിയുടെ ഭാഗമാണെങ്കിലും, റെയ്ഡ് കള്ളുഷാപ്പ് പരിസരത്താണെങ്കിൽ കുറഞ്ഞത് 2000 രൂപ റെയ്ഡ് ഫീസ് എന്നാണു വ്യവസ്ഥ. കൂടുതൽ ഷാപ്പുകളുള്ള വ്യക്തിയാണ് നടത്തിപ്പുകാരനെങ്കിൽ 5000 രൂപ വരെയാകും ഫീസ്.
പലയിടത്തും മാസപ്പടി പിരിക്കൽ ഇപ്പോഴും സജീവമാണെന്ന് എക്സൈസ് ഇന്റലിജൻസും വിജിലൻസും റിപ്പോർട്ട് ചെയ്യുന്നു. ഒാണം, വിഷു തുടങ്ങി വിശേഷാവസരങ്ങളിൽ ‘ഫെസ്റ്റിവൽ അലവൻസും’ ചില ഉദ്യോഗസ്ഥർ വാങ്ങുന്നതായി വിജിലൻസിനു വിവരമുണ്ട്. കള്ളുവിൽപനയുടെ തോതനുസരിച്ച് 50,000 രൂപ വരെയാണ് ഈ അലവൻസ്.
അണക്കപ്പാറയിലെ വ്യാജക്കള്ളു നിർമാണക്കേസിലെ പ്രധാനപ്രതി സോമൻനായർ എക്സൈസിന്റെയും വിജിലൻസിന്റെയും അന്വേഷണ സംഘങ്ങൾക്കു നൽകിയ മൊഴിയിലും ഇക്കാര്യം പറയുന്നുണ്ട്. ഏപ്രിൽ ഒന്നു മുതൽ സെപ്റ്റംബർ 30 വരെയും ഒക്ടോബർ ഒന്നു മുതൽ മാർച്ച് 31 വരെയും വർഷം രണ്ടുതവണ പെർമിറ്റ് പുതുക്കാൻ 5 ഒാഫിസുകളിലേക്കുള്ള കൈക്കൂലിയായ സന്തോഷപ്പണം മാത്രം ഏതാണ്ട് ഒരു കോടി രൂപയ്ക്കടുത്തു വരും.
∙ നിരീക്ഷണം ഏർപ്പെടുത്തും
‘പണം വാങ്ങുകയും പിരിക്കുകയും ചെയ്യുന്ന പലരെക്കുറിച്ചും വ്യക്തമായ വിവരം കിട്ടിയിട്ടുണ്ട്. അവർക്കെതിരെ കടുത്ത നടപടിയുണ്ടാകും. തുടർച്ചയായ നിരീക്ഷണവും ഏർപ്പെടുത്തും. കൂടുതൽ കള്ള് ഉൽപാദിപ്പിക്കുന്ന പാലക്കാട് മേഖലയിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തേണ്ടിവരും.’ – മന്ത്രി എം.വി.ഗോവിന്ദൻ
Content Highlight: Excise, Raid fees, Festival allowance