ADVERTISEMENT

തിരുവനന്തപുരം ∙ ഒരാൾക്ക് സ്വന്തം ഉടമസ്ഥതയിലും കൂട്ടവകാശമായും ഭൂമി ഉണ്ടെങ്കിൽ ആധാർ അധിഷ്ഠിത തണ്ടപ്പേർ 2 എണ്ണം ആയിരിക്കും ലഭിക്കുക. ഈ പദ്ധതിയെ ‘ഒറ്റ തണ്ടപ്പേർ നമ്പർ’എന്നു വിശേഷിപ്പിച്ചാണു നടപ്പാക്കുന്നതെങ്കിലും വ്യക്തിഗതം, കൂട്ടവകാശം, കമ്പനി അല്ലെങ്കിൽ സ്ഥാപനം എന്നിങ്ങനെയുള്ള ഭൂമി ഉടമസ്ഥതയ്ക്കു വെവ്വേറെ തണ്ടപ്പേരുകളാവും ഉണ്ടാവുക എന്ന് റവന്യു വകുപ്പിനായി പദ്ധതി രൂപകൽപന ചെയ്തവർ വിശദീകരിച്ചു.

www.revenue.kerala.gov.in എന്ന റെലിസ് പോർട്ടലിൽ ഭൂവുടമയുടെ ആധാർ നമ്പറും ഭൂമി വിവരങ്ങളും നൽകി ലിങ്ക് ചെയ്യുമ്പോൾ ബന്ധപ്പെട്ട മൊബൈൽ നമ്പറിൽ ഒടിപി ലഭിക്കുകയും തുടർന്ന് അത് രേഖപ്പെടുത്തുമ്പോൾ 12 അക്കമുള്ള ഒറ്റ തണ്ടപ്പേർ കംപ്യൂട്ടർ സംവിധാനത്തിലൂടെ ഓട്ടമേറ്റായി ലഭിക്കുകയുമാണു ചെയ്യുക. ഉദാഹരണത്തിന് രാജൻ എന്ന വ്യക്തിക്ക് കേരളത്തിലെ 3 വില്ലേജുകളിലായി അയാളുടെ പേരിൽ മാത്രം ഭൂമി ഉണ്ടെങ്കിൽ അതെല്ലാം ഒറ്റ തണ്ടപ്പേർ നമ്പറിലാകും. എന്നാൽ, രാജനും ഭാര്യയ്ക്കും 2 വില്ലേജുകളിലായി ഭൂമി ഉണ്ടെങ്കിൽ ഇരുവരുടെയും ആധാർ നമ്പർ ലിങ്ക് ചെയ്യുമ്പോൾ മറ്റൊരു തണ്ടപ്പേർ ലഭിക്കും.

ഇനി രാജൻ ഒരു കമ്പനിയുടെ ഡയറക്ടർമാരിൽ ഒരാൾ ആണെങ്കിൽ അതിലെ ഡയറക്ടർമാർ എല്ലാവരുടെയും ആധാർ വിവരങ്ങൾ ലിങ്ക് ചെയ്ത് മറ്റൊരു തണ്ടപ്പേർ കംപ്യൂട്ടർ സംവിധാനം തയാറാക്കും. തുടർന്ന് ഈ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഭൂമി എല്ലാം ഈ തണ്ടപ്പേരിലാകും. അതേസമയം, രാജന് ആധാർ നമ്പർ ഉപയോഗിച്ച് റവന്യു പോർട്ടലിൽ തന്റെ 3 തരം ഉടമസ്ഥതയുള്ള ഭൂമിയുടെ വിവരങ്ങളും പരിശോധിക്കാനാകുമെന്ന് അധികൃതർ വ്യക്തമാക്കി.

മന്ത്രി ആന്റണി രാജുവിന് രണ്ടാമതൊരു തണ്ടപ്പേർ

തിരുവനന്തപുരം ∙ മന്ത്രി ആന്റണി രാജുവിന് ഭാര്യയുടെയും പേരിൽ കൂട്ടവകാശം ഉള്ള ഭൂമിക്കായി മറ്റൊരു ഒറ്റ തണ്ടപ്പേർ സ്വന്തമാക്കേണ്ടി വരും. ഇതിനായി ഇരുവരുടെയും ആധാർ നമ്പറും ഭൂമി വിവരങ്ങളും ലിങ്ക് ചെയ്ത് റവന്യു വകുപ്പിന്റെ പോർട്ടലിൽ അപേക്ഷിക്കണം. ആധാർ അധിഷ്ഠിത യുണീക് തണ്ടപ്പേർ സംവിധാനത്തിന്റെ ഉദ്ഘാടനദിനത്തിൽ ആദ്യ ഒറ്റ തണ്ടപ്പേർ നമ്പറിന്റെ രസീത് സ്വന്തമാക്കിയ മന്ത്രിക്ക് അദ്ദേഹത്തിന്റെയും ഭാര്യയുടെയും സംയുക്ത ഉടമസ്ഥതയിലുള്ള ഭൂമി ഇതിൽ ഉൾപ്പെടുത്താനായില്ല. ഇക്കാര്യത്തിൽ റവന്യു വകുപ്പിനെ മന്ത്രി ആശങ്ക അറിയിച്ചിരുന്നു.

ഇപ്പോഴുള്ള തണ്ടപ്പേർ നമ്പർ ഇല്ലാതാകില്ല

ഓരോ വില്ലേജിലും ഭൂവുടമസ്ഥർക്കുള്ള ഇപ്പോഴത്തെ തണ്ടപ്പേർ ഇല്ലാതാവുകയില്ല. അവ അതതു വില്ലേജ് രേഖകളിൽ തുടരും. പഴയ തണ്ടപ്പേർ നമ്പർ ഉപയോഗിച്ച് യുണീക് തണ്ടപ്പേർ കണ്ടെത്താനും കഴിയും. ആധാർ അധിഷ്ഠിത സംവിധാനമായതിനാൽ യുണീക് തണ്ടപ്പേർ പദ്ധതിയിൽ ചേരണമെന്നു നിർദേശിക്കാൻ സർക്കാരിന് ആവില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

English Summary: Thandaper number not unique

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com