അടിമാലി (ഇടുക്കി) ∙ അടിമാലി മങ്കുവയിൽ നിന്ന് 8 തേക്ക് വെട്ടിക്കടത്തിയ കേസിൽ അടിമാലി മുൻ ഫോറസ്റ്റ് റേഞ്ച് ഓഫിസർ ജോജി ജോൺ വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഇദ്ദേഹം നൽകിയ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞദിവസം സുപ്രീം കോടതി തള്ളിയിരുന്നു.
6 മാസം മുൻപാണ് അടിമാലി ജോജി ജോൺ, മുക്കുടം സെക്‌ഷൻ ഫോറസ്റ്റർ സന്തോഷ് കുമാർ, വില്ലേജ് ജീവനക്കാരൻ രഞ്ജിത് എന്നിവരെ പ്രതിയാക്കി കേസെടുത്തത്. പ്രധാന പ്രതിയായ ജോജി അന്വേഷണവുമായി സഹകരിക്കാൻ കൂട്ടാക്കിയിരുന്നില്ല. 8 തേക്കുകളിൽ 6 എണ്ണം ഒരു വ്യക്തിയുടെ പുരയിടത്തിൽ നിന്നും 2 എണ്ണം റവന്യു ഭൂമിയിൽ നിന്നുമാണെന്നു വിജിലൻസ്, റവന്യു വിഭാഗങ്ങൾ കണ്ടെത്തിയിരുന്നു. വെട്ടിക്കടത്തിയ ഉരുപ്പടികൾ കുമളിയിൽ ജോജി ജോണിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ നിന്നും കണ്ടെടുത്തു.
2020 ഒക്ടോബറിൽ റവന്യു വകുപ്പ് പുറത്തിറക്കിയ ഉത്തരവിന്റെ മറവിലാണ് മങ്കുവയിൽ നിന്നു തേക്ക് വെട്ടുന്നതിനു വനംവകുപ്പ് അനുമതി നൽകിയത്. എസ്എച്ച്ഒ ആർ.കുമാർ, എസ്ഐ കെ.വി.രാജേഷ് കുമാർ എന്നിവരടങ്ങുന്ന സംഘം ജോജിയെ ചോദ്യം ചെയ്തു. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തും.
English Summary: Former range officer surrenders in adimaly tree cutting case