ADVERTISEMENT

കാക്കനാട്∙ സർക്കാർ അതിജീവിതയ്ക്കൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നടിയെ പീഡിപ്പിച്ച കേസിൽ കൈ വിറയ്ക്കാതെയാണ് പൊലീസും സർക്കാരും മുന്നോട്ടു പോകുന്നത്. ഭരണത്തിൽ എൽഡിഎഫ് ആയതു കൊണ്ടു മാത്രമാണ് കുറ്റാരോപിതരുടെ കൈകളിൽ വിലങ്ങു വീണത്. യുഡിഎഫ് ആയിരുന്നു ഭരണത്തിലെങ്കിൽ പ്രതികൾ കയ്യും വീശി രക്ഷപ്പെടുമായിരുന്നു. കേസ് അന്വേഷണത്തിൽ എല്ലാ സ്വാതന്ത്ര്യവും പൊലീസിനുണ്ട്. 

യുഡിഎഫ് ഭരണകാലത്തു വലിയ കേസുകളിൽ വെള്ളം ചേർത്ത അനുഭവം വച്ചാണ് ഇപ്പോൾ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച‌ു വെണ്ണലയിലെ പൊതു സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

സർക്കാർ വേട്ടക്കാരനൊപ്പം ചേർന്ന് നീതി നിഷേധിക്കുന്നെന്ന് കെ.സുധാകരൻ

തിരുവനന്തപുരം∙ ഇരയ്ക്ക്  ഒപ്പം നിൽക്കാതെ വേട്ടക്കാരനൊപ്പം  ചേർന്ന്  നീതി നിഷേധിക്കുന്ന സമീപനമാണ് പിണറായി സർക്കാരിന്റേതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെയും ചില മന്ത്രിമാരുടെയും ഓഫിസ് കേന്ദ്രീകരിച്ച് തിരക്കിട്ട നീക്കമാണ് നടക്കുന്നത്. ഇക്കാര്യത്തിൽ അന്വേഷണം നടത്തണം. അതിജീവിതയ്ക്ക്  ഒപ്പമെന്ന് അവകാശപ്പെടുകയും അതേസമയം കേസ് അന്വേഷണം മരവിപ്പിച്ച് പൊലീസിനെ നിർജീവമാക്കുകയും ചെയ്യുകയാണു സർക്കാർ. ഇതിനായി സിപിഎം ഉന്നതർ ഇടപെട്ടിട്ടുണ്ട് – സുധാകരൻ പറഞ്ഞു.

സിപിഎമ്മിന്റെ മുഖംമൂടി അഴിഞ്ഞ‌് വീണെന്ന് സതീശൻ

കൊച്ചി ∙ അതിജീവിതയോട് ഒപ്പമുണ്ടെന്നു പറയുന്ന സിപിഎമ്മിന്റെ മുഖംമൂടി അഴിഞ്ഞു വീണുവെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അതിജീവിത, ഗൂഢാലോചന നടത്തി തിരഞ്ഞെടുപ്പു കാലത്തു കേസ് കൊടുത്തു എന്ന മട്ടിൽ സംസാരിക്കുന്ന ഇ.പി.ജയരാജൻ അവരെ വീണ്ടും അപമാനിക്കുകയാണ്.

അതിജീവിതയ്ക്ക് ഒപ്പമാണെന്നു പറയുന്ന സർക്കാർ വേട്ടക്കാരനൊപ്പം സഞ്ചരിക്കുന്ന വിചിത്ര കാഴ്ചയാണു കേരളം കാണുന്നത്. സമീപകാലത്താണ് അന്വേഷണം ദുർബലപ്പെടുത്തി പൊലീസിന്റെ ഫ്യൂസ് ഊരിയത്. അതീവഗുരുതരമായ ആരോപണങ്ങളാണ് അതിജീവിത ആഭ്യന്തര വകുപ്പിനെതിരെ ഉന്നയിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയാണു മറുപടി പറയേണ്ടത്– അദ്ദേഹം പറഞ്ഞു.

പ്രത്യേക താൽപര്യമുണ്ടോയെന്ന് പരിശോധിക്കണമെന്ന‌് ഇ.പി. ജയരാജൻ

കൊച്ചി ∙ അതിജീവിത കോടതിയിൽ നൽകിയ ഹർജിക്കു പിന്നിൽ പ്രത്യേക താൽപര്യമുണ്ടോ എന്നു പരിശോധിക്കണമെന്നു എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. തൃക്കാക്കര ഉപതിരഞ്ഞെടുപ്പു സമയത്താണു ഹർജി വരുന്നത്. ഇത് ഉപതിരഞ്ഞെടുപ്പിനെ ബാധിക്കില്ല. പൊലീസ് അന്വേഷണത്തിൽ വീഴ്ചയുണ്ടായതായി ഇന്നുവരെ ആരും പറഞ്ഞിട്ടില്ല. വീഴ്ചയുണ്ടെന്നു കണ്ടാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പരാതി ഉന്നയിച്ച സാഹചര്യത്തിൽ ദുരൂഹത: കോടിയേരി

കൊച്ചി ∙ നടിയെ ആക്രമിച്ച കേസിൽ അന്വേഷണം അട്ടിമറിച്ചതായി അതിജീവിത പരാതി ഉന്നയിച്ച സാഹചര്യത്തിൽ ദുരൂഹതയുണ്ടെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അതിജീവിതയ്ക്ക് ഇക്കാര്യത്തിൽ പ്രത്യേക താൽപര്യം ഉണ്ടെന്നു കരുതുന്നില്ല. എന്നാൽ അത്തരമൊരു ഹർജിക്ക് തിരഞ്ഞെടുപ്പിന്റെ സമയം തിരഞ്ഞെടുത്തതിന്റെ കാരണം വ്യക്തമല്ല.  പ്രതിക്ക് ആരൊക്കെയായിട്ടാണു കൂടുതൽ ബന്ധമെന്ന് ആലുവയിൽ അന്വേഷിച്ചാൽ അറിയാം. ആലുവ നഗരസഭയുടെ ജൂബിലിയിൽ പ്രതിയെ അതിഥിയായി ക്ഷണിച്ചത് ആരാണെന്നും അന്വേഷിക്കാം – കോടിയേരി പറഞ്ഞു. 

നടിയെ ആക്രമിച്ചത് നാണം കെട്ട കേസ്: എം.എം.മണി

തിരുവനന്തപുരം∙ നടിയെ ആക്രമിച്ച കേസിൽ വിവാദ പരാമർശവുമായി മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ എം.എം.മണി. ഇതു കുറേ നാളായി നിലനിൽക്കുന്ന നാണം കെട്ട കേസാണെന്നു ചാനൽ അഭിമുഖത്തിൽ മണി പറഞ്ഞു.

‘‘ദിലീപ് നല്ല നടനായി ഉയർന്നു വന്ന ആളാണ്. അങ്ങേര് ഇതിനകത്തെല്ലാം ചെന്നുപെട്ടത് എങ്ങനെയാണെന്ന് അറിയില്ല. കേസിൽ സർക്കാരിന് ഒന്നും ചെയ്യാനില്ല. അതു കോടതിയുടെ പരിഗണനയിലാണ്. അതിന്റെ പിറകിൽ വിശദമായി പരിശോധിച്ചാൽ, പറയാൻ കൊള്ളാത്ത ചില കാര്യങ്ങളുണ്ട്. അതൊന്നും ഞാൻ ഇപ്പോൾ പറയാൻ ഉദ്ദേശിക്കുന്നില്ല’’– മണി പറഞ്ഞു.

English Summary: CM Pinarayi Vijayan on Actress attack case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com