പാടുന്നതിനിടെ വേദിയിൽ കുഴഞ്ഞുവീണ് ഇടവ ബഷീർ മരിച്ചു
Mail This Article
ആലപ്പുഴ ∙ ഗായകൻ ഇടവ ബഷീർ (78) ഗാനമേള വേദിയിൽ കുഴഞ്ഞു വീണതിനെത്തുടർന്ന് മരിച്ചു. പാതിരപ്പള്ളിയിൽ ആലപ്പുഴ ബ്ലൂ ഡയമണ്ട്സ് ഓർക്കസ്ട്രയുടെ സുവർണ ജൂബിലി ആഘോഷ വേദിയിൽ ‘മാനാ ഹോ തും... ’ എന്ന, യേശുദാസിന്റെ ഹിന്ദി ഗാനം പാടിത്തീരാറായപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അൽപസമയത്തിനകം മരിച്ചു. ഇന്നലെ രാത്രി ഒൻപതരയ്ക്കു ശേഷമാണു കുഴഞ്ഞുവീണത്.
തിരുവനന്തപുരം ജില്ലയിലെ ഇടവയിൽ ജനിച്ച ബഷീറിന്റെ ഹൈസ്കൂൾ പഠനകാലത്ത് കുടുംബം കൊല്ലത്തേക്കു താമസം മാറ്റി. തിരുവനന്തപുരം സ്വാതിതിരുനാൾ മ്യൂസിക് അക്കാദമിയിൽ നിന്ന് 1972ൽ ഗാനഭൂഷണം പാസായി. അവിടെ പഠിക്കുമ്പോൾ തന്നെ ഗാനമേളകളിൽ പാടിയിരുന്നു. രാഗഭവൻ, ബ്ലൂ ഡയമണ്ട്സ് തുടങ്ങിയ ട്രൂപ്പുകളിലെ താരമായിരുന്നു ബഷീർ.
ആധുനിക സംഗീതോപകരണങ്ങൾ ഗാനമേളകളിൽ അവതരിപ്പിക്കുന്നതിലൂടെയും ശ്രദ്ധേയനായിരുന്നു അദ്ദേഹം. വിദേശത്തുനിന്ന് ഉൾപ്പെടെ പല സംഗീതോപകരണങ്ങളും സ്വന്തമാക്കിയതോടെ സംഗീതാലയ എന്ന ഗാനമേള ട്രൂപ്പ് യാഥാർഥ്യമായി.
1978ൽ റിലീസ് ചെയ്ത ‘രഘുവംശം’ ആണ് ബഷീർ പാടിയ ആദ്യ സിനിമ. കെ.ജെ.ജോയിയുടെ സംഗീതത്തിൽ വാണി ജയറാമിനൊപ്പം ‘മുക്കുവനെ സ്നേഹിച്ച ഭൂതം’ എന്ന സിനിമയിൽ പാടിയ ‘ആഴിത്തിരമാലകൾ അഴകിന്റെ മാലകൾ’ എന്ന ഗാനം സൂപ്പർ ഹിറ്റായി. ഓൾ കേരള മ്യുസിഷ്യൻസ് ആൻഡ് ടെക്നിഷ്യൻസ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായിരുന്നു.
കൊല്ലം കടപ്പാക്കട പീപ്പിൾസ് നഗർ സംഗീതാലയത്തിലായിരുന്നു താമസം. മൃതദേഹം രാത്രി കൊല്ലത്തേക്കു കൊണ്ടുപോയി. ഭാര്യമാർ: റഷീദ, രഹ്ന. മക്കൾ: ഉല്ലാസ്, ഉൻമേഷ്, ഉഷസ്സ്, സീറ്റ, ബീമ. മരുമക്കൾ: സുധീർ, ഷെമി, ധന്യ, സക്കീർ റാവുത്തർ, നസീർ.
English Summary: Chest Pain During Concert: Singer Edava Basheer passes away