ADVERTISEMENT

തിരുവനന്തപുരം ∙ സ്കൂളുകളിലെയും അങ്കണവാടികളിലെയും ലോഹ ഷീറ്റിട്ട മേൽക്കൂരകൾ മാറ്റണമെന്നും പുതിയ ബഹുനില കെട്ടിടങ്ങൾക്ക് അഗ്നിസുരക്ഷാ വകുപ്പിന്റെ അനുമതി വേണമെന്നുമുള്ള സർക്കാർ ഉത്തരവിൽ ഇളവ്. ലോഹ ഷീറ്റിട്ട മേൽക്കൂരകളിൽ അധ്യയനവർഷം ആരംഭിക്കുന്നതിനു മുൻപ് ഫാൾസ് സീലിങ് ചെയ്തു ഫാനുകൾ ഇട്ടാൽ മതി. ഈ നിബന്ധനയുടെ അടിസ്ഥാനത്തിൽ ഇത്തരം കെട്ടിടങ്ങൾക്ക് ഇത്തവണ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാമെന്നു തദ്ദേശവകുപ്പ് ഉത്തരവിറക്കി. 2019 ലെ കെട്ടിട നിർമാണച്ചട്ടങ്ങൾ നിലവിൽ വരുന്നതിനു മുൻപ് നിർമാണം ആരംഭിച്ചതും 2019 ന് ശേഷം പൂർത്തിയാക്കിയതുമായ കെട്ടിടങ്ങൾക്ക് ഫയർഫോഴ്സ് അനുമതിയിൽ ഇളവുനൽകി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

പുതിയതായി നിർമിക്കുന്ന സ്കൂൾ–അങ്കണവാടി കെട്ടിടങ്ങൾക്കു നിശ്ചിത നിലവാരത്തിലുള്ള ആസ്ബസ്റ്റോസ് രഹിത ഷീറ്റ് (Non asbestos high impact polypropylene reinforced cement 6mm thick corrugated sheet) മേൽക്കൂരയാക്കായി ഉപയോഗിക്കാം. സ്വകാര്യ സ്കൂളുകൾക്ക് ഇതിനു പുറമേ നോൺ ആസ്ബസ്റ്റോസ് സാൻവിജ് ഷീറ്റും ഉപയോഗിക്കാമെന്നും ഉത്തരവിൽ പറയുന്നു.2019 ലെ കെട്ടിട നിർമാണച്ചട്ടം അനുസരിച്ച് 1000 ചതുരശ്ര മീറ്ററിനു മുകളിലുള്ള കെട്ടിടങ്ങൾക്ക് അഗ്നിസുരക്ഷാ വകുപ്പിന്റെ അനുമതി ആവശ്യമാണ്. പക്ഷേ, അതിന് മുൻപ് നിർമാണം ആരംഭിച്ചവയ്ക്ക് അതിന്റെ ആവശ്യമില്ലായിരുന്നു എന്നതു പരിഗണിച്ചാണ് ഇളവ് അനുവദിക്കുന്നത്.

ഉത്തരവിട്ടത് ഹൈക്കോടതിയും ബാലാവകാശ കമ്മിഷനും

സ്കൂളുകളിൽ ആസ്ബസ്റ്റോസ് ഷീറ്റുകൾ നിരോധിച്ച് ഹൈക്കോടതി 2019 ൽ ഉത്തരവിട്ടിരുന്നു. നിലവിലുള്ളവ മാറ്റാൻ 2 വർഷം അനുവദിക്കുകയും ചെയ്തു. ലോഹ ഷീറ്റുകൾ കെട്ടിടത്തിൽ ചൂടുകൂടാൻ കാരണമാകുമെന്നതിനാൽ അവ നീക്കം ചെയ്യണമെന്നു ബാലാവകാശ കമ്മിഷനും ഉത്തരവിട്ടിരുന്നു. ഈ ഉത്തരവുകൾ നടപ്പാക്കാനും അഗ്നിസുരക്ഷാ വകുപ്പിന്റെ അനുമതി ലഭ്യമാക്കാനും ഈ മാസം 31 വരെയാണ് സർക്കാർ അന്തിമമായി സമയം അനുവദിച്ചിരുന്നത്. ‌‌‌‌‌‌‌‌എന്നാൽ, ഇതിന്റെ അപ്രായോഗികത ചൂണ്ടിക്കാട്ടി സ്വകാര്യ മാനേജ്മെന്റുകൾ സർക്കാരിനെ സമീപിച്ചിരുന്നു. സർക്കാർ സ്കൂളുകൾക്കടക്കം പ്രവർത്തന അനുമതി ലഭിക്കാത്ത സാഹചര്യവുമുണ്ട്. തുടർന്നാണ് ഇളവുകൾ അനുവദിച്ചത്. 

English Summary: Exemption in school fitness regulation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com