മാവേലിപുരത്തെ വോട്ട് ‘കുട്ടിച്ചാത്തൻ’ എടുത്തു; കള്ളവോട്ടിന് ഡിവൈഎഫ്ഐ നേതാവ് പിടിയിൽ
Mail This Article
കൊച്ചി ∙ പൊന്നുരുന്നി സികെസി എൽപിഎസിൽ കള്ളവോട്ടിനു ശ്രമിച്ചതായി ആരോപിച്ച് ഡിവൈഎഫ്ഐ പാമ്പാക്കുട മേഖലാ സെക്രട്ടറി ആൽബിനെ (31) യുഡിഎഫ്, എൻഡിഎ ബൂത്ത് ഏജന്റുമാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. മുംെബെയിൽ താമസിക്കുന്ന സഞ്ജു എന്നയാളുടെ വോട്ടുചെയ്യാനെത്തിയെന്നാണ് ആരോപണം. ആൽബിൻ മണ്ഡലത്തിലുള്ളയാളല്ല. പ്രിസൈഡിങ് ഓഫിസറുടെ പരാതിയിൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു.
‘മൈഡിയർ കുട്ടിച്ചാത്തൻ’ സിനിമയിൽ കുട്ടിച്ചാത്തന്റെ കൂട്ടുകാരനായി അഭിനയിച്ച മുകേഷ് എത്തുംമുൻപേ മാവേലിപുരത്ത് അദ്ദേഹത്തിന്റെ വോട്ട് മറ്റാരോ ചെയ്തു. ക്യൂ നിന്നു പ്രിസൈഡിങ് ഓഫിസറുടെ അടുത്തെത്തിയപ്പോഴാണു വിവരമറിഞ്ഞത്. തുടർന്ന് ബാലറ്റ് പേപ്പറിൽ വോട്ടു രേഖപ്പെടുത്തി പ്രത്യേക കവറിൽ സൂക്ഷിക്കുന്ന ടെൻഡേർഡ് വോട്ട് അനുവദിച്ചു. ഇവിടെത്തന്നെ വിദേശത്തുള്ള 2 പേരുടെ വോട്ട് അപരന്മാർ ചെയ്തതായി ആരോപണമുണ്ട്.
ഇടപ്പള്ളി ഗവ. സെക്കൻഡറി സ്കൂൾ ബൂത്തിൽ സിനിമാ ഛായാഗ്രാഹകൻ സാലു ജോർജിന്റെ മകന്റെ പേരിലുള്ള വോട്ട് ആരോ ചെയ്തതായി പ്രിസൈഡിങ് ഓഫിസർക്കു യുഡിഎഫ് പരാതി നൽകി. ആളെ തിരിച്ചറിയാനായില്ല. സാലുവിന്റെ മകൻ കാനഡയിലാണ്. വോട്ട് ചെയ്യാനെത്തിയയാളെക്കുറിച്ചു ബൂത്ത് ഏജന്റിനു സംശയം തോന്നിയെങ്കിലും സ്ഥിരീകരിക്കും മുൻപുതന്നെ ഇയാൾ വോട്ടു ചെയ്തു മടങ്ങിയതിനാൽ ചാലഞ്ച് ചെയ്യാൻ കഴിഞ്ഞില്ല. വോട്ടർ പട്ടികയിൽ പേരുണ്ടെങ്കിലും സ്ഥലത്തില്ലാത്തവരുടെ ലിസ്റ്റ് യുഡിഎഫ് തയാറാക്കി ബൂത്ത് ഏജന്റുമാർക്ക് നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് സഞ്ജുവായി വന്ന വ്യാജനെ കണ്ടെത്താനായത്.
English Summary : Thrikkakara bypoll: Man tried to cast bogus vote caught