അശ്ലീല വിഡിയോ പ്രചാരണം; പ്രതിയുടെ രാഷ്ട്രീയത്തെച്ചൊല്ലി തർക്കം
Mail This Article
കോട്ടയ്ക്കൽ ∙ തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിനെതിരെ അശ്ലീല വിഡിയോ സമൂഹമാധ്യമത്തിൽ അപ്‌ലോഡ് ചെയ്ത കേസിൽ തൃക്കാക്കര പൊലീസ് അറസ്റ്റുചെയ്ത പ്രതി കോട്ടയ്ക്കൽ ഇന്ത്യനൂർ മുളഞ്ഞിപ്പുലാൻ അബ്ദുൽ ലത്തീഫിന്റെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് തർക്കം മുറുകുന്നു.
ഇയാൾ സജീവ മുസ്‌ലിം ലീഗ് പ്രവർത്തകനാണെന്ന ആക്ഷേപവുമായി സിപിഎം രംഗത്തെത്തി. ലത്തീഫിന്റെ ഫെയ്സ്ബുക് പേജിലെ പ്രൊഫൈൽ ഫോട്ടോ കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎയുടേതാണെന്നും കവർചിത്രം ഉമ തോമസിനെ വിജയിപ്പിക്കുക എന്ന അഭ്യർഥനയാണെന്നും സിപിഎം ലോക്കൽ സെക്രട്ടറി ടി.പി.ഷമീം പറഞ്ഞു.
‘മുസ്‌ലിം ലീഗുകാരനായതിൽ അഭിമാനിക്കുന്നു ’ എന്ന ഇദ്ദേഹത്തിന്റെ പോസ്റ്റും ഫെയ്സ്ബുക്കിലുണ്ട്. സിപിഎമ്മിന്റെ ബോർഡ് നശിപ്പിച്ച കേസിൽ ഇയാൾക്കെതിരെ സ്‌റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും ലീഗിന്റെ ‘എന്റെ പാർട്ടി എന്റെ ഹാദിയ’ എന്ന ക്യാംപെയ്നിൽ ഇയാൾ പങ്കെടുത്തിട്ടുണ്ടെന്നും ഷമീം പറഞ്ഞു.
എന്നാൽ, സമൂഹമാധ്യമത്തിലെ പോസ്റ്റ് പാർട്ടി ബന്ധത്തിന് തെളിവല്ലെന്ന് കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎയും മുസ്‌ലിം ലീഗ് മുനിസിപ്പൽ ജനറൽ സെക്രട്ടറി സാജിദ് മങ്ങാട്ടിലും പറഞ്ഞു. ലീഗ് പരിപാടികളിൽ ഒന്നിൽ പോലും ഇയാൾ ഇതുവരെ പങ്കെടുത്തിട്ടില്ല. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും പങ്കെടുക്കാറില്ല. ട്വിറ്ററിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയാണ് ഇയാൾ വിഡിയോ അപ്‌ലോഡ് ചെയ്തതെന്നും ലീഗ് നേതാക്കൾ പറഞ്ഞു. ലത്തീഫ് ലീഗ് പ്രവർത്തകനാണെന്നും നേരത്തേ കോൺഗ്രസുകാരനായിരുന്ന ഇയാൾ പിന്നീട് ലീഗിൽ ചേരുകയായിരുന്നുവെന്നും സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസ് പറഞ്ഞു.
English Summary: Thrikkakara by-election