ADVERTISEMENT

കൊച്ചി ∙ തൃക്കാക്കര ‘കൈ’പ്പിടിയിൽ നിർത്താൻ യുഡിഎഫിനെ സഹായിച്ചതു പല ഘടകങ്ങൾ. ഉമയെ സ്ഥാനാർഥിയാക്കിയ തീരുമാനത്തിലൂടെ തന്നെ യുഡിഎഫ് മേൽക്കൈ നേടിയിരുന്നു. പി.ടിയുടെ ഓർമകൾ നിറഞ്ഞുനിൽക്കുന്ന മണ്ണിൽ അദ്ദേഹത്തിന്റെ ഭാര്യ ഉമയല്ലാതെ മറ്റൊരു സ്ഥാനാർഥിക്കും മണ്ഡലത്തിന്റെ വൈകാരിക പിന്തുണ എളുപ്പത്തിൽ ലഭിക്കില്ലെന്നു യുഡിഎഫ് നേതൃത്വം തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടു തന്നെയാണു വിജ്ഞാപനം വന്ന് 24 മണിക്കൂറിനകം അവർ ഉമയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. മറ്റൊരു സ്ഥാനാർഥിയെ നിശ്ചയിച്ചാൽ കോൺ‍ഗ്രസിൽ ഉണ്ടാകാമായിരുന്ന പടലപ്പിണക്കങ്ങളും അതോടെ ഒഴിവായി. 

വികസനത്തിനു ബദൽ വികസനം

തികച്ചും നഗരമണ്ഡലമായ തൃക്കാക്കര സിൽവർലൈൻ പോലുള്ള വികസന പദ്ധതിക്കു പച്ചക്കൊടി കാട്ടുമെന്ന എൽഡിഎഫ് പ്രതീക്ഷയെ യുഡിഎഫ് പൊളിച്ചതു മികച്ച ആസൂത്രണത്തോടെയായിരുന്നു. മഞ്ഞക്കുറ്റികൾക്കെതിരെയുള്ള തെരുവു യുദ്ധത്തിന്റെ ഭീതിദമായ കഥകൾ തൃക്കാക്കരക്കാരോടു പറയാൻ സിൽവർലൈൻ വിരുദ്ധ സമര നായകരെ യുഡിഎഫ് കളത്തിലിറക്കി. ഓരോ മുക്കിലും മൂലയിലും അവർ ആ വേദനകൾ പങ്കിട്ടു. എറണാകുളം ജില്ലയിൽ കെ.കരുണാകരന്റെയും എ.കെ.ആന്റണിയുടെയും ഉമ്മൻ ചാണ്ടിയുടെയും ഭരണകാലത്തെ വൻകിട പദ്ധതികൾ ‘കൈ’ കൊണ്ടു ചൂണ്ടിക്കാണിച്ചാൽ മതിയായിരുന്നു യു‍ഡിഎഫിന്! കൊച്ചി രാജ്യാന്തര വിമാനത്താവളം, കൊച്ചി മെട്രോ, ഗോശ്രീ പാലങ്ങൾ, കലൂർ നെഹ്‌റു സ്റ്റേഡിയം, ഇൻഫോപാർക്ക് തുടങ്ങിയ വൻ പദ്ധതികളെല്ലാം ആരാണു നടപ്പാക്കിയത് എന്ന ചോദ്യവുമായി യുഡിഎഫ് നേതാക്കൾ കളത്തിലിറങ്ങിയതോടെ എൽഡിഎഫ് പ്രതിരോധത്തിലായി. 

ട്വന്റി20 പിന്മാറ്റം

ഉമയുടെ വിജയത്തിലേക്കു നയിച്ച പ്രധാന ഘടകങ്ങളിലൊന്നു ട്വന്റി20യുടെ പിൻമാറ്റം തന്നെ. 2021ൽ ട്വന്റി20 സ്ഥാനാർഥി ഡോ.ടെറി തോമസ് നേടിയത് 13,777 വോട്ടുകൾ. വിജയിച്ച പി.ടി.തോമസ് നേടിയ ഭൂരിപക്ഷം 14,329 വോട്ടുകൾ! ഇക്കുറി ട്വന്റി20 മത്സരിക്കാതിരുന്നതു യുഡിഎഫ് സ്ഥാനാർഥിക്കു ഗുണം ചെയ്തുവെന്നു വ്യക്തം. ബിജെപി അനുഭാവികളുടെ വോട്ടിലുണ്ടായ ചോർച്ചയും യുഡിഎഫിനെ സഹായിച്ചു. 

ഉറച്ച യുഡിഎഫ് മണ്ഡലം

ജനിച്ച കാലം മുതൽ യുഡിഎഫിന്റെ കയ്യിലിരിക്കുന്ന മണ്ഡലമെന്നതു തന്നെ മത്സരത്തിനു മുൻപേ അവരുടെ ആത്മവിശ്വാസം ഉറപ്പിച്ചിരുന്നു. പരിഭവം മറന്നു കോൺഗ്രസ് നേതാക്കൾ ഒറ്റക്കെട്ടായി നിന്നു. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും ഏറെക്കുറെ മിക്ക ദിവസങ്ങളിലും പ്രചാരണത്തിൽ സജീവമായിരുന്നു. കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കും ജനപ്രതിനിധികൾക്കും പുറമേ, ഘടകകക്ഷി നേതാക്കളും വോട്ടു തേടി മണ്ഡലം ചുറ്റി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള വാർ റൂം പഴുതടച്ച തന്ത്രങ്ങളൊരുക്കി പ്രചാരണം നയിച്ചു. കള്ളവോട്ട് തടയുന്നതിന് ഉൾപ്പെടെ യുഡിഎഫ് പ്രവർത്തകർ ഇക്കുറി നടത്തിയ കഠിനാധ്വാനം മുൻപൊരിക്കലും സംഭവിക്കാത്തതായിരുന്നു.മണ്ഡലത്തിൽ താമസമമില്ലാത്തവരുടെ ലിസ്റ്റ് പ്രത്യേകം തയാറാക്കി അത് ഓരോ ബൂത്ത് ഏജന്റിനും നൽകി. ഇൗ സന്നാഹത്തെക്കുറിച്ചു മുൻകൂർ പ്രഖ്യാപിച്ച കാരണത്താൽ തന്നെ വലിയൊരളവിൽ വിജയമായി.

Content Highlight: Thrikkakara by-election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com