ADVERTISEMENT

തിരുവനന്തപുരം ∙ ആളൊഴിഞ്ഞ തറവാട് മക്കളും മരുമക്കളും കൊച്ചുമക്കളുമൊക്കെ വന്നു പെട്ടെന്ന് ഉഷാറായതു പോലെയായിരുന്നു ഇന്നലെ കോൺഗ്രസിന്റെ ആസ്ഥാനമായ കെപിസിസി ഓഫിസ് മന്ദിരം. തൃക്കാക്കരയിലെ ട്രെൻഡ് ആദ്യമണിക്കൂറുകളിൽത്തന്നെ അനുകൂലമായതോടെ കെപിസിസി ആസ്ഥാനം ചലനാത്മകമായി. നേതാക്കൾ ഒന്നൊന്നായി എത്തിത്തുടങ്ങി.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എത്തിയതോടെ പ്രവർത്തകർ ഉഷാറായി. ഓഫിസ് അങ്കണത്തിലെ ടിവിക്കു മുന്നിൽ ഉമ്മൻ ചാണ്ടിക്കൊപ്പം രമേശ് ചെന്നിത്തലയും എം.എം.ഹസനും കൊടിക്കുന്നിൽ സുരേഷും ചെറിയാൻ ഫിലിപ്പും വി.ടി.ബൽറാമും ശരത്ചന്ദ്രപ്രസാദുമെല്ലാം ഇടംപിടിച്ചു. പ്രവർത്തകർ നേതാക്കളുടെ പിന്നിലും നിലത്തുമൊക്കെയായി ഇരിപ്പുറപ്പിച്ചു. ചാനലുകൾ മാറിമാറി കണ്ടുകൊണ്ടിരുന്നു. ലീഡിൽ ആർപ്പുവിളി മുഴങ്ങി.

ഇടയ്ക്ക് ഉമ്മൻ ചാണ്ടി അടുത്തിരുന്ന ചെറിയാൻ ഫിലിപ്പിന്റെ കാതിൽ എന്തോ പറഞ്ഞു. ബെന്നി ബഹനാന്റെ ലീഡ് ഉമ മറി കടക്കുമോ എന്നായിരുന്നു ചോദ്യം. ചെറിയാൻ ഫോണിൽ പരതി ബെന്നിയുടെ ഭൂരിപക്ഷം അറിയിച്ചു. ഉമ അതിനപ്പുറം പോകുമെന്ന് ഉമ്മൻ ചാണ്ടിയുടെ വിലയിരുത്തൽ. ഒപ്പം, പോക്കറ്റിൽനിന്നു പേനയെടുത്ത് കടലാസു തുണ്ടിൽ എന്തോ കുറിക്കുകയും ചെയ്തു.

രമേശിന്റെയും ഹസന്റെയും ചർച്ചയും കണക്കുകളിലായിരുന്നു. അതിനിടെ കൊച്ചിയിൽനിന്നു വി.ഡി.സതീശന്റെ വിളി. ലീഡ് 15,000 കടന്നപ്പോൾ ഓഫിസിനു മുന്നിൽ ഉച്ചത്തിൽ ആദ്യ വെടിപൊട്ടി. ഹൈബി ഈഡന്റെ ഭാര്യ അന്ന ലിൻഡ ഈഡന്റെ ഡാൻസ് പിറകേ വരുന്നുണ്ടെന്ന വാർത്താ അവതാരകന്റെ അറിയിപ്പു വന്നതോടെ എല്ലാവരും ടിവിയിലേക്കു കണ്ണും കാതും കൂർപ്പിച്ചു. ‘അപ്പോഴും പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാന്ന്… ഇങ്ങട് പോരണ്ടാ പോരണ്ടാന്ന്..’ എന്നു പാടി അന്ന താളത്തിൽ ചുവടു വച്ചപ്പോൾ ഹാളിൽ കൂട്ടച്ചിരി. ‘കൺഗ്രാജുലേഷൻസ് ഉമാ തോമസ്’ എന്നെഴുതിയ രണ്ടു കേക്കുകൾ എത്തി. ആദ്യ കഷണം രമേശിന്റെ വക ഉമ്മൻ ചാണ്ടിക്ക്.

Content Highlight: Thrikkakara by-election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com