ADVERTISEMENT

കേരളം പിന്തുടരേണ്ട ഒരു മാതൃക വോട്ടർമാർ മുന്നോട്ടുവച്ചു എന്നതാണു തൃക്കാക്കര ഉപതിരഞ്ഞെടുപ്പുഫലത്തെ പ്രധാനമാക്കുന്നത്. നാലുവോട്ടിനുവേണ്ടി ഒരു സമുദായത്തെയോ ഏതെങ്കിലും മതവിഭാഗങ്ങളെയോ പ്രീണിപ്പിക്കാൻ പുറപ്പെടുക, അതിനൊക്കുന്ന സ്ഥാനാർഥിയെ നൂലിൽക്കെട്ടിയിറക്കിയിട്ട് വായിൽക്കൊള്ളാത്ത തത്വം പറയുക – ഈ ഇരട്ടത്താപ്പ് കേരളത്തിൽ ചെലവാകില്ല എന്നു തെളിയിച്ചത് തൃക്കാക്കരയിലെ ഉമ തോമസിന്റെ ഇതിഹാസ വിജയത്തെ കാലികപ്രസക്തിയുള്ളതാക്കുന്നു.

പുരോഗമനചിന്തകളുടെ അപ്പോസ്തലന്മാരെന്നു സ്വയം പ്രഖ്യാപിക്കുകയും എന്നാൽ ചെയ്യുന്നതെല്ലാം ജനവിരുദ്ധമോ അപഹാസ്യമോ ആകുകയും ചെയ്യുന്ന ഭരണത്തകർച്ചയുടെ ആദ്യവിളംബരമായി മാറി ‘പ്രോഗ്രസ് കാർഡി’ൽ കിട്ടിയ ഈ ചുവന്ന വര.

ഇടതുപക്ഷം എന്നു സ്വയം വിശ്വസിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു പാർട്ടി സ്ഥാനാർഥിയെ കണ്ടെത്തിയതും അവതരിപ്പിച്ചതുമായ വെപ്രാളരീതി തന്നെ എത്ര അപഹാസ്യമായിരുന്നു. ഒരിക്കലും ജയിക്കില്ല എന്നറിയാമെങ്കിൽപോലും നന്നായി യുദ്ധം ചെയ്ത് പരാജയപ്പെട്ടവരായി എത്രയോ പോരാളികൾ ചരിത്രത്തിലുണ്ട്. അങ്ങനെയൊരു പോരാളിയെപ്പോലും കണ്ടെത്താനാകാതെപോയ എൽഡിഎഫിലെ ചിന്താപരമായ പാപ്പരത്തം യുഡിഎഫിനു തുടക്കത്തിൽത്തന്നെ മേൽക്കൈ നൽകി.

പി.ടി.തോമസ് ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ വൈകിയാണെങ്കിലും മലയാളികൾ കുറച്ചെങ്കിലും തിരിച്ചറിഞ്ഞു എന്നതിന്റെ അടയാളം കൂടിയാണ് ഉമയുടെ മിന്നുംജയം. കേരളത്തിലെ ആദ്യ പ്രളയത്തെത്തുടർന്നു പരിസ്ഥിതിപ്രശ്നങ്ങൾ പഠിക്കാനെടുത്തപ്പോൾ ഗാഡ്ഗിൽ റിപ്പോർട്ട് തൊടാതെ ഒരടിപോലും മുന്നോട്ടുവയ്ക്കാനാകില്ലെന്നായി. 140 എംഎൽഎമാരിൽ ഗാഡ്ഗിൽ റിപ്പോർട്ട് എന്താണെന്നു വായിച്ചുപഠിച്ചത് ഒരേയൊരു പി.ടി. മാത്രമായിരുന്നു. അതിനുള്ള ശിക്ഷ അന്നുതന്നെ അദ്ദേഹത്തിനു ലഭിച്ചതു നമ്മൾ കണ്ടതാണ്. എന്നാൽ പി.ടി. തന്നെയായിരുന്നു ശരി എന്നു കാലം കാണിച്ചുതന്നു.

‘പി.ടിയുടെ വിധവ’ എന്ന സഹതാപവോട്ട് യാഥാർഥ്യം തന്നെയാണ്. എന്നാൽ സ്ഥാനാർഥി എന്ന നിലയിൽ ഉമയും യുഡിഎഫും കാഴ്ചവച്ച പ്രചാരണശൈലിയും അതിന്റെ കെട്ടുറപ്പും പരാജയസാധ്യതയുടെ എല്ലാ പഴുതുകളും അടയ്ക്കുന്ന രീതിയിലുള്ളതായിരുന്നു. പക്വതയാർന്നതായിരുന്നു ഉമയുടെ ഓരോ വാക്കും നീക്കവും.

എന്നാൽ ഇതിനു നേർവിപരീതമായിരുന്നു ഇടതുപക്ഷം അവരുടെ സ്ഥാനാർഥിക്കുവേണ്ടി നടത്തിയ പ്രചാരണവും അടവുകളും. അദ്ദേഹത്തെ അവതരിപ്പിച്ച രീതിതന്നെ ജനങ്ങളെ പരിഹസിക്കുന്നതായിരുന്നു; അവരുടെ മതിപ്പു കളഞ്ഞുകുളിക്കുന്ന തരത്തിലുള്ളതും. സ്ഥാനാർഥി അതിൽ കുറ്റക്കാരനല്ല. ജനങ്ങളുടെ തിരിച്ചറിവിനെ മാനിക്കാതെ പിപ്പിടി വിദ്യകളിലൂടെ ജയിച്ചുകയറാമെന്ന കുനുഷ്ടും ധാർഷ്ട്യവും അവിടെ തെളിഞ്ഞുനിന്നു. അതിനു ജനം കനത്ത പ്രഹരം നൽകി.

മുഖ്യമന്ത്രിയടക്കം വൻപട എഴുന്നള്ളിയിട്ടും വോട്ടർമാരുടെ തീരുമാനത്തിൽ ചലനമുണ്ടാക്കാൻ കഴിയാതിരുന്നതും ശ്രദ്ധിക്കണം. ഒരു പ്രാവശ്യമോ രണ്ടു പ്രാവശ്യമോ വോട്ടു ചോദിച്ചാൽ ജനം കേൾക്കും. എന്നാൽ പത്തിലേറെ പ്രാവശ്യം പല ആളുകൾ വന്ന് ‘വോട്ട് വോട്ട്’ എന്നു ചോദിക്കുമ്പോൾ ആർക്കാണെങ്കിലും പന്തികേടു തോന്നും. ‘‘ഇങ്ങള് എന്തൊരു വെറുപ്പിക്കലാണ് ബാബ്വേട്ടാ’’എന്ന ഹരീഷ് കണാരൻ - നിർമൽ പാലാഴി ടീംസിന്റെ ചോദ്യമായിരിക്കും അപ്പോൾ ജനങ്ങളുടെ മനസ്സിൽ ഉയർന്നിരിക്കുക.

ജനങ്ങളുടെ ഇംഗിതം മനസ്സിലാക്കാതെ, വികസനത്തിന്റെ പേരിൽ നടപ്പാക്കാൻ ശ്രമിക്കുന്ന സിൽവർലൈൻ പോലുള്ള പദ്ധതികളെ ആകർഷകമാക്കാൻ, ഗ്രാമീണർ അൽപം ദുരിതമനുഭവിച്ചാലും നഗരവാസികൾക്കു ഗുണകരമാണ് എന്ന അർഥത്തിലവതരിപ്പിച്ച വാഗ്ദാനങ്ങളും ജനങ്ങളുടെ സാമാന്യബോധത്തെ എത്ര അപഹസിക്കുന്നതായിരുന്നു! അതു തള്ളിക്കളയാൻ അവർക്കു രണ്ടാമതൊന്നാലോചിക്കേണ്ടിവന്നില്ല എന്നു വ്യക്തം. ദുരിതം ഗ്രാമീണർക്കായാലും നഗരവാസികൾക്കായാലും അത് ജനങ്ങളുടെ നെഞ്ചത്ത് അടിച്ചിറക്കുന്ന ദുരധികാരക്കല്ലുകൾത്തന്നെ എന്ന തിരിച്ചറിവു കൂടി ഭരണക്കാർക്കു നൽകാനാണ് തൃക്കാക്കരയിലെ വോട്ടർമാർ തങ്ങളുടെ വിധിയെഴുത്തിലൂടെ മുതിർന്നത്. അതു തിരിച്ചറിഞ്ഞാൽ കൊള്ളാം.

ഇതിനൊക്കെപ്പുറമേ, ‘ഒപ്പമുണ്ട്’ എന്ന് നിരന്തരം പറഞ്ഞ് കൊണ്ടുനടക്കുകയും ഒടുവിൽ കേസന്വേഷണത്തിന്റെ ഗതികേടുകളിൽ അനാഥയാക്കപ്പെടുകയും ചെയ്ത ആ അതിജീവിതയോടുള്ള സമീപനത്തിലെ ഇരട്ടത്താപ്പും തൃക്കാക്കരക്കാർ കണ്ടു. അവരോടുള്ള സഹാനുഭൂതിയും ഉമ തോമസിനായി കുത്തിയ ഓരോ വോട്ടിലും തെളിഞ്ഞിട്ടുണ്ട്. കേരളത്തിലെ വോട്ടർമാരെ ബുദ്ധിയുറയ്ക്കാത്ത കൊച്ചുപിള്ളേരായി കാണരുത് എന്നതാണു രാഷ്ട്രീയമണ്ഡലത്തിനു തൃക്കാക്കര നൽകുന്ന സന്ദേശം.

(ചലച്ചിത്ര നടനും സംവിധായകനും എഴുത്തുകാരനുമാണ് ലേഖകൻ)

English Summary: Thrikkakara by-election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com