പ്ലാസ്റ്റിക്കിന്റെ വേരറുക്കാം തൈ നടാം റൂട്ട് ട്രെയ്നറിൽ
Mail This Article
കണ്ണൂർ∙ പ്ലാസ്റ്റിക് ബാഗുകൾക്കു പകരം കയർ കൊണ്ടുള്ള ‘റൂട്ട് ട്രെയ്നർ’ വികസിപ്പിച്ചെടുത്ത് വനം വകുപ്പ്. വൃക്ഷത്തൈകൾ പോളിത്തീൻ സഞ്ചിയിൽ മുളപ്പിച്ചെടുക്കുമ്പോൾ ഭൂമിയിലേക്കു പുറന്തള്ളുന്ന പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കുകയാണ് ലക്ഷ്യം.
സാമൂഹിക വനവൽക്കരണത്തിന്റെ ഭാഗമായി വനംവകുപ്പ് 60 ലക്ഷം തൈകളാണ് കഴിഞ്ഞവർഷം മുളപ്പിച്ചെടുത്തതെന്ന് വനം വകുപ്പ് മേധാവി വ്യക്തമാക്കിയിരുന്നു. 60 ലക്ഷം വൃക്ഷത്തൈകൾ പോളിത്തീൻ സഞ്ചിയിൽ മുളപ്പിച്ചെടുക്കുമ്പോൾ ഭൂമിയിലേക്കു പുറന്തള്ളുന്നത് 15 മെട്രിക് ടൺ പ്ലാസ്റ്റിക് മാലിന്യമാണ്. ഇതിനു പരിഹാരമായാണ് വനം വകുപ്പ് റൂട്ട് ട്രെയിനർ എന്ന പേരിൽ ചകിരിക്കൂടുകൾ ഒരുക്കിയത്.
വൃക്ഷത്തൈകൾക്കു കൂടുതൽ അതിജീവനം ഉറപ്പു നൽകുന്നതാണ് ഈ കൂടുകൾ. ഇപ്പോൾ പറമ്പിക്കുളത്ത് നിർമാണ യൂണിറ്റുണ്ട്. റൂട്ട് ട്രെയ്നർ നിർമിക്കാനുള്ള യന്ത്രവും ആദിവാസി വിഭാഗത്തിൽ നിന്നുള്ള 8 ജീവനക്കാരുമുണ്ട്.
ഐഎഫ്എസ് ഉദ്യോഗസ്ഥനായിരുന്ന ഷെയ്ക്ക് ഹൈദർ ഹുസൈനാണ് ചകിരി കൊണ്ടുള്ള റൂട്ട് ട്രെയ്നർ എന്ന ആശയം മുന്നോട്ടുവച്ചത്. 4 മുതൽ 9 രൂപ വരെയാണു വില. ഗെയ്‌ലിന്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് അടുത്ത യൂണിറ്റും പറമ്പിക്കുളത്ത് ആരംഭിച്ചുകഴിഞ്ഞു.
English Summary: Kerala forest department develops root trainer