കൂളിമാട് പാലം: വിജിലൻസ് റിപ്പോർട്ട് മന്ത്രി റിയാസ് മടക്കി
Mail This Article
തിരുവനന്തപുരം∙ കൂളിമാട് പാലത്തിന്റെ കോൺക്രീറ്റ് ബീം തകർന്ന സംഭവത്തിൽ പൊതുമരാമത്ത് വിജിലൻസ് സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് കൂടുതൽ വ്യക്തത ആവശ്യപ്പെട്ടു മന്ത്രി മുഹമ്മദ് റിയാസ് മടക്കി. ഹൈഡ്രോളിക് ജാക്കിയുടെ പിഴവോ, മാനുഷിക പിഴവോ ആകാം കാരണമെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. എന്നാൽ ഇതിൽ ഏതാണെന്നു കൃത്യമായി കണ്ടെത്തണമെന്നു മന്ത്രി ആവശ്യപ്പെട്ടു. മാനുഷിക പിഴവാണു കാരണമെങ്കിൽ വിദഗ്ധ തൊഴിലാളികൾ സ്ഥലത്ത് ഉണ്ടായിരുന്നോ എന്നു വ്യക്തമാക്കണം. ആവശ്യത്തിനു മുൻകരുതലും സുരക്ഷാ നടപടികളും എടുത്തിരുന്നോ എന്നതിലും വ്യക്തത വേണമെന്നു മന്ത്രി ആവശ്യപ്പെട്ടു. കോഴിക്കോട്–മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലം ഊരാളുങ്കൽ ലേബർ കോൺട്രാക്ടേഴ്സ് സൊസൈറ്റിയാണു നിർമിക്കുന്നത്.
English Summary: Minister seeks clarity in Inquiry report on Koolimadu bridge collapse