സ്വപ്നയ്ക്കു മറുപടിയായി വിഡിയോ ക്ലിപ്പ് പുറത്തുവിട്ട് മുഖ്യമന്ത്രിയുടെ ഓഫിസ്
Mail This Article
തിരുവനന്തപുരം ∙ സ്വപ്ന സുരേഷ് ക്ലിഫ് ഹൗസിൽ വന്നിട്ടുണ്ടെന്നും അതു പക്ഷേ, യുഎഇ കോൺസൽ ജനറിലനൊപ്പം ഔദ്യോഗിക കാര്യത്തിനായിരുന്നുവെന്നും മുഖ്യമന്ത്രി മുൻപേ വ്യക്തമാക്കിയതാണെന്നു തെളിയിക്കാൻ അദ്ദേഹത്തിന്റെ ഓഫിസ് പഴയ വിഡിയോ പുറത്തുവിട്ടു.
തന്നെ അറിയില്ലെന്നു മുഖ്യമന്ത്രി പറഞ്ഞതു ശരിയല്ലെന്നും ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയും കുടുംബവുമായി ചർച്ചചെയ്തു പല കാര്യങ്ങളിലും തീരുമാനമെടുത്തിട്ടുണ്ടെന്നുമാണ് സ്വപ്ന ബുധനാഴ്ച വെളിപ്പെടുത്തിയത്; ഇതൊക്കെ മുഖ്യമന്ത്രി മറന്നുപോയെങ്കിൽ അവസരം വരുന്നതിനനുസരിച്ചു മുഖ്യമന്ത്രിയെയും കുടുംബത്തെയും ഓർമിപ്പിക്കുമെന്നും.
ഇതിനു മറുപടിയായാണു 2020 ഒക്ടോബർ 13നു നടന്ന വാർത്താ സമ്മേളനത്തിന്റെ വിഡിയോ പുറത്തുവിട്ടത്. ‘കോൺസുലേറ്റ് ജനറലിന്റെ സെക്രട്ടറിയെന്ന നിലയിലാണ് സ്വപ്ന വന്നത്. 4 വർഷത്തിനിടെ പലതവണ കോൺസൽ ജനറലിനൊപ്പം സെക്രട്ടറിയും വന്നിരുന്നു. ആ നിലയ്ക്കാണ് പരിചയം. കോൺസുലേറ്റിന്റെ പരിപാടിക്കു ക്ഷണിക്കാനാണ് കൂടുതലും വന്നത്. അപ്പോഴൊക്കെ സ്വപ്നയും വന്നിട്ടുണ്ട്’– വാർത്താസമ്മേളനത്തിൽ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി അന്നു പറഞ്ഞു.
English Summary: CM office's releases video on Swapna Suresh's allegation