മുദ്രാവാക്യം മുഴക്കി; മുഖ്യമന്ത്രിക്കു നേരെ പാഞ്ഞുചെന്നു: ഇൻഡിഗോ
Mail This Article
തിരുവനന്തപുരം ∙ വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാർക്കെതിരെ ഇൻഡിഗോ വിമാനക്കമ്പനി രണ്ടാം വട്ടമാണു പൊലീസിനു റിപ്പോർട്ട് നൽകിയത്. സംഭവം നടന്ന 13 ന് നൽകിയ ആദ്യ റിപ്പോർട്ടിന്റെ വിശദമായ രൂപമാണ് 14 ന് നൽകിയത്.
വലിയതുറ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർക്ക് ഇൻഡിഗോ തിരുവനന്തപുരം എയർപോർട്ട് മാനേജർ നൽകിയ റിപ്പോർട്ടിൽ പറയുന്നത്: ‘ജൂൺ 13 ന് ഇൻഡിഗോ 6 ഇ–7407 വിമാനം തിരുവനന്തപുരത്തു ലാൻഡ് െചയ്തപ്പോൾ അതിനുള്ളിൽ വഴക്കുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയൻ 2 സഹയാത്രക്കാർക്കൊപ്പം ഇതേ വിമാനത്തിൽ യാത്ര ചെയ്തിട്ടുണ്ടായിരുന്നു. അവർ പുറത്തേക്കുള്ള വാതിലിനു സമീപത്തായി 20എ, 20ബി, 20 സി സീറ്റുകളിലാണ് ഇരുന്നത്. ഈ വിമാനത്തിൽ 3 യാത്രക്കാരുടെ ഒരു സംഘം 8എ, 8സി, 7 ഡി സീറ്റുകളിൽ യാത്ര ചെയ്തിരുന്നു. വിമാനം ലാൻഡ് ചെയ്ത ശേഷം സീറ്റ് ബെൽറ്റ് അടയാളം ഓഫ് ആയപ്പോൾ ഈ 3 യാത്രക്കാർ പെട്ടെന്നു സീറ്റിൽ നിന്ന് എഴുന്നേറ്റ് പ്രാദേശിക ഭാഷയിൽ മുദ്രാവാക്യം മുഴക്കി മുഖ്യമന്ത്രിക്കു നേരെ കുതിച്ചു ചെന്നു. ഇതു കണ്ടപ്പോൾ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന ഒരു യാത്രക്കാരൻ ഇടപെട്ടു. അതിനു ശേഷം മുഖ്യമന്ത്രി വിമാനത്തിൽ നിന്നിറങ്ങി.’
English Summary: Indigo airlines report on flight protest to police