ADVERTISEMENT

കൊച്ചി ∙ കുവൈത്തിലേക്കു യുവതികളെ കടത്തിയ കേസിൽ പൊലീസിനു മുന്നിൽ കീഴടങ്ങിയ പത്തനംതിട്ട സ്വദേശി അജുമോന്റെ (35) മൊഴികൾ നിർണായകമാവും. മനുഷ്യക്കടത്തിന്റെ സൂത്രധാരൻ കണ്ണൂർ തളിപ്പറമ്പ് സ്വദേശി മജീദാണെന്ന് (എം.കെ.ഗാസലി) അജുമോന്റെ കുറ്റസമ്മത മൊഴിയിലുണ്ട്. ദേശീയ അന്വേഷണ ഏജൻസിയും  അജുമോന്റെ മൊഴി രേഖപ്പെടുത്തും. 

വിദേശത്തു സ്ഥിര ജോലി ലഭിക്കാൻ യാത്രാരേഖകൾ സഹായകരമാവില്ലെന്ന ബോധ്യത്തോടെയാണു പലരും ഭാഗ്യപരീക്ഷണത്തിനായി പോകാൻ തയാറായതെന്നാണു അജുമോന്റെ മൊഴി. വിദേശത്തേക്കു കടത്തിയ യുവതികളെ സിറിയയിൽ എത്തിച്ചതായുള്ള പരാതിക്കാരിയുടെ ആരോപണത്തിന്റെ നിജസ്ഥിതി അറിയില്ലെന്നും മജീദിനാണ് ഇത്തരം കാര്യങ്ങൾ അറിയാവുന്നതെന്നും കുറ്റസമ്മത മൊഴിയിൽ പറയുന്നുണ്ട്. 

മജീദിന്റെ നിർദേശപ്രകാരം പ്രാദേശികമായി പരസ്യം ചെയ്തു ജോലി സന്നദ്ധതയുള്ളവരെ കണ്ടെത്തുക മാത്രമാണു താൻ ചെയ്തിരുന്നത് എന്നാണു അജുമോന്റെ മൊഴി. മജീദിന്റെ പാസ്പോർട്ട് റദ്ദാക്കി തിരച്ചിൽ നോട്ടിസ് പുറപ്പെടുവിക്കാൻ പൊലീസ് ശ്രമം തുടങ്ങി. അജുമോനെ അടുത്തദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.

പരാതിയുമായി മറ്റൊരു വനിതയും

കൊച്ചി ∙ കുവൈത്ത് മനുഷ്യക്കടത്ത് റാക്കറ്റിന്റെ തടങ്കലി‍ൽനിന്നു രക്ഷപ്പെട്ട മറ്റൊരു സ്ത്രീയും പരാതിയുമായെത്തി. തൃക്കാക്കരയിൽ താമസിക്കുന്ന നാൽപത്തിയേഴുകാരിയാണ് ‘ഗോൾഡൻ വയ’ എന്ന ഏജൻസിക്കെതിരെ പരാതി ഉന്നയിച്ചത്. ‘ആനന്ദ്’ എന്നു വിളിക്കുന്ന ഒരാളാണ് ഏജൻസിയിൽ നിന്നു വിദേശത്തേക്ക് അയച്ചതെന്ന് ഇവർ പറയുന്നു. 

കുവൈത്തിൽ എത്തിയ ഇവരെ കണ്ണൂർ സ്വദേശി മജീദ് ഇടപെട്ടാണ് അവിടെയുള്ള ഒരു വീട്ടിലേക്കു കൈമാറിയത്. മൂന്നര ലക്ഷം രൂപ മജീദ് കൈപ്പറ്റിയെന്നും അവിടെവച്ചു മർദനമേറ്റെന്നും പറയുന്നു. അവസാനം 50,000 രൂപ അജുമോന് അയച്ചുകൊടുത്തതോടെയാണു നാട്ടിലേക്കെത്താൻ‌ കഴിഞ്ഞതെന്നും അവർ പറഞ്ഞു.

 

English Summary: Human trafficking from Kerala to Kuwait; investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com